Connect with us

Articles

അന്ന് മധു, ഇന്ന് ഷിജു...എന്ത് പാഠങ്ങള്‍ പഠിച്ചു?

ഷിജുവിന്റെ കേസില്‍ ഇനി എന്ത് സംഭവിക്കും? കൃത്യമായ ദീര്‍ഘകാല ഇടപെടല്‍ ഇല്ലെങ്കില്‍ മിക്കവാറും സിജുവാകും ശിക്ഷിക്കപ്പെട്ട് ജയിലില്‍ കിടക്കുക. ആ യുവാവിനെ ശിക്ഷിക്കാന്‍ വേണ്ട തെളിവുകളൊക്കെ പോലീസും ഈ കേസിലെ യഥാര്‍ഥ പ്രതികളും ചേര്‍ന്നുണ്ടാക്കും. പട്ടിക വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം തടയല്‍ നിയമത്തിന്റെ ഗതിയൊക്കെ കഷ്ടമാണ്. അതിലൂടെ ശിക്ഷിക്കപ്പെടുന്നവര്‍ വിരളമാകുന്നതിന്റെ കാരണവും മറ്റൊന്നല്ല.

Published

|

Last Updated

അന്ന് മധു, ഇന്ന് ഷിജു എന്ന വ്യത്യാസം മാത്രം. നവോത്ഥാന കേരളത്തിലെ ഏക പട്ടികവര്‍ഗ ബ്ലോക്കിലാണ് രണ്ട് സംഭവങ്ങളും നടന്നത്. 2018 ഫെബ്രുവരി 18നാണ് ആദിവാസി യുവാവ് മധുവിനെ ഒരു ആള്‍ക്കൂട്ടം തല്ലിക്കൊന്നത്. മധുവിനെ പോലീസ് ജീപ്പില്‍ കയറ്റുമ്പോള്‍ ജീവന്‍ ഉണ്ടായിരുന്നു. എന്നാല്‍ പിന്നീട് മരിച്ചു. മരണകാരണം മര്‍ദനമാണെന്ന് പ്രഥമ വിവര റിപോര്‍ട്ടിലും പോസ്റ്റ്മോര്‍ട്ടം റിപോര്‍ട്ടിലും ഉണ്ടായിരുന്നു. അന്ന് കുറെ ബഹളമൊക്കെ ഉണ്ടായി. ഷിജു ജീവിച്ചിരിക്കുന്നു എന്നതാണ് പ്രധാന വ്യത്യാസം. പക്ഷേ, മധു കേസ് കോടതിയില്‍ വന്നപ്പോള്‍ മധുവിന്റെ സാമൂഹിക പദവി വ്യക്തമായി. അത് പിറകെ പറയാം.

മേയ് 17 ശനിയാഴ്ചയാണ് ഷിജു എന്ന ആദിവാസി യുവാവിനെ ഒരു കൂട്ടം ആളുകള്‍ അഗളി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ എത്തിക്കുന്നത്. ചികിത്സ തേടിയ ശേഷം അന്ന് തന്നെ അയാള്‍ വീട്ടിലേക്കു മടങ്ങിപ്പോയി. കടുത്ത ശാരീരിക അസ്വാസ്ഥ്യങ്ങള്‍ മൂലം ഭക്ഷണം കഴിക്കാന്‍ കഴിയാതെ വന്നപ്പോള്‍ അയാളെ തിങ്കളാഴ്ച (മേയ് 19ന്) വീണ്ടും അതേ ആശുപത്രിയില്‍ കൊണ്ടുവന്നു.അവര്‍ അഗളി പോലീസ് സ്റ്റേഷനിലേക്ക് വിവരം അറിയിച്ചിരുന്നതായി ഡോക്ടര്‍ പറയുന്നു. (എന്തുകൊണ്ട് ശനിയാഴ്ച ഷിജു മര്‍ദനമേറ്റു വന്നപ്പോള്‍ തന്നെ പോലീസിനെ അറിയിച്ചില്ല എന്ന ചോദ്യം ബാക്കിയാണ്). പക്ഷേ, പോലീസ് വന്നത് ചൊവ്വാഴ്ച (മേയ് 20ന്) മാത്രം. (അതെന്തുകൊണ്ടെന്ന ചോദ്യവും ബാക്കി). പോലീസ് രാത്രി ഏഴ് മണിയോടെ ഷിജുവിന്റെ മൊഴിയെടുത്ത് ഒരു ജീപ്പിലെ ഡ്രൈവര്‍ക്കും ക്ലീനര്‍ക്കുമെതിരെ കേസെടുത്തു. പക്ഷേ, ആ വണ്ടി ഏതാണെന്നോ അവരുടെ പേരുകള്‍ എന്താണെന്നോ അറിയില്ല എന്ന് പോലീസ് പറയുന്നു.

എന്നാല്‍ ഷിജുവിനുള്ള കുരുക്ക് മുന്‍കൂറായി തയ്യാറാക്കിയിരുന്നു എന്നാണ് അറിയുന്നത്. മദ്യലഹരിയില്‍ ഷിജു അഞ്ച് വാഹനങ്ങള്‍ തകര്‍ത്തു എന്ന ഒരു കേസ് അഗളി പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ആ വാഹനയുടമ ജോയ് എന്നയാളുടെ മകന്‍ ജെന്‍സണ്‍ ആയിരുന്നു പരാതിക്കാരന്‍. രണ്ട് ദിവസം മുമ്പ് ഇതുസംബന്ധിച്ച് ചോദ്യം ചെയ്യാന്‍ ഷിജുവിനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നതായും പോലീസ് പറയുന്നു.

അന്ന് മധുവിനെ ഭക്ഷണം മോഷ്ടിച്ചു എന്ന് പറഞ്ഞായിരുന്നല്ലോ ആള്‍ക്കൂട്ടം മര്‍ദിച്ചത്. അതുപോലൊന്നാണ് ഇതും എന്ന് കരുതാം. മധുവിനെ അയാള്‍ ഉടുത്തിരുന്ന ലുങ്കി കൊണ്ടാണ് കെട്ടിയിരുന്നതെങ്കില്‍ ഷിജുവിനെ കയര്‍ കൊണ്ടാണ് കെട്ടിയത്. മധുവിന്റെ കേസിലെന്ന പോലെ ഇവിടെയും കേസ് പുറത്തറിഞ്ഞത് മര്‍ദകര്‍ തന്നെ മര്‍ദനത്തിന്റെ വീഡിയോ എടുത്ത് സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്ത് വിട്ടപ്പോഴാണ്. അതിനു ശേഷം മാത്രമാണ് ചൊവ്വാഴ്ച പോലീസ് ആശുപത്രിയിലെത്തി മൊഴി എടുത്തതും. അടിവസ്ത്രം മാത്രം ധരിപ്പിച്ച് രണ്ട് മണിക്കൂര്‍ നേരം ഒരു വൈദ്യുത പോസ്റ്റില്‍ കെട്ടിയിട്ടായിരുന്നു ഷിജുവിനെ മര്‍ദിച്ചതെന്നും വീഡിയോയില്‍ കാണുന്നു.

മധു കേസ് ഏറെ ചര്‍ച്ചയായിട്ടും ധാരാളം പ്രതിഷേധങ്ങള്‍ നടന്നിട്ടും അട്ടിമറിക്കപ്പെടുകയായിരുന്നു. സര്‍ക്കാര്‍ നിയോഗിച്ച മൂന്ന് പ്രോസിക്യൂട്ടര്‍മാര്‍ അതുപേക്ഷിച്ച് പോയതെന്തുകൊണ്ടായിരുന്നു എന്നാരും അന്വേഷിച്ചില്ല. ആദ്യം പ്രതിഷേധങ്ങള്‍ നടത്തിയവരൊന്നും പിന്നീട് വന്നില്ല. കേസിലെ സാക്ഷികളെല്ലാം കൂറുമാറി. പ്രതികള്‍ രക്ഷപ്പെടുമെന്ന അവസ്ഥ ആയപ്പോള്‍ ഒരു കൂട്ടം പൊതുപ്രവര്‍ത്തകര്‍ പിന്നീട് നടത്തിയ ഇടപെടല്‍ വഴിയാണ് അഡ്വ. രാജേഷ് മേനോന്‍ പ്രോസിക്യൂട്ടര്‍ ആയി നിയമിതനായത്. അതിന്റെ ഫലമായാണ് പോലീസ് അല്‍പ്പമെങ്കിലും അനങ്ങിയത്. അന്വേഷണം ശക്തമാക്കി, പ്രതികള്‍ക്ക് കുറെ ശിക്ഷ കിട്ടി. എങ്കിലും ഒരു ആദിവാസി യുവാവിനെ ആള്‍ക്കൂട്ടം മര്‍ദിച്ചു കൊന്നതിനുള്ള ശിക്ഷ കിട്ടിയെന്നു പറയാന്‍ കഴിയില്ല. ആ കേസില്‍ ഇരുപക്ഷവും അപ്പീലുമായി ഹൈക്കോടതിയില്‍ പോയിരിക്കുകയാണ്.

സര്‍ക്കാര്‍ നിയോഗിച്ച വക്കീലന്മാര്‍ക്ക് നല്‍കാന്‍ ഖജനാവില്‍ പണമില്ലെന്നതാണോ കാരണം. അവരുടെ പണം കിട്ടാത്തതുകൊണ്ടാണ് മൂന്ന് പേര് വിട്ടുപോയത് എന്ന് പറയുന്നു. ആദിവാസികളുടെ ക്ഷേമത്തിനായി കേന്ദ്ര, സംസ്ഥാന തദ്ദേശ സര്‍ക്കാറുകള്‍ അനേക കോടികള്‍ മുടക്കുന്നുണ്ട്. പക്ഷേ, അതൊക്കെ എങ്ങനെ ചെലവായി പോകുന്നു എന്നുള്ള അന്വേഷണങ്ങള്‍ പലതും നടന്നിട്ടുണ്ട്. പട്ടികജാതി പട്ടികവര്‍ഗ ഫണ്ടുകളുടെ വിനിയോഗത്തില്‍ അനേക വര്‍ഷങ്ങളായി നിരവധി ക്രമക്കേടുകള്‍ സി എ ജി അടക്കമുള്ളവര്‍ കണ്ടെത്തിയിട്ടുമുണ്ട്. പക്ഷേ, ഒരു നടപടിയും ഇല്ല, ഒരാളും ശിക്ഷിക്കപ്പെട്ടിട്ടുമില്ല.

ആദിവാസി ക്ഷേമത്തെക്കുറിച്ച് എല്ലാ കക്ഷികളും നേതാക്കളും ഏറെ വാചാലരാകാറുണ്ടല്ലോ. പക്ഷേ, കേരള വികസന മാതൃക എന്ന് അഭിമാനത്തോടെ അവകാശപ്പെടുന്ന ആ മാതൃകയില്‍ അട്ടപ്പാടിയിലടക്കമുള്ള ആദിവാസികള്‍ പെടുന്നില്ല എന്ന് സര്‍ക്കാറുകളുടെ തന്നെ കണക്കുകള്‍ കാണിക്കുന്നു. ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹികക്ഷേമം തുടങ്ങിയ ഏത് സൂചകം എടുത്താലും അവര്‍ കേരളീയരാകില്ല. അവിവാഹിതരായ അമ്മമാരുടെ എണ്ണത്തിലും പ്രസവത്തിലടക്കം മരിക്കുന്ന (കൊല്ലപ്പെടുന്ന) ശിശുക്കളുടെ എണ്ണമെടുത്താലും വിവിധ രീതികളിലുള്ള രോഗാതുരത എടുത്താലും ശരാശരി ആയുര്‍ദൈര്‍ഘ്യമെടുത്താലും അട്ടപ്പാടി കേരളത്തിലല്ല തന്നെ. ആദിവാസികളുടെ സാമൂഹിക പദവി എന്തെന്നറിയാന്‍ മധു മുതല്‍ ഷിജു വരെയുള്ളവരുടെ അനുഭവങ്ങള്‍ ധാരാളം. ഒരു അധികാര സ്ഥാനങ്ങളിലും അവര്‍ക്ക് ഒരു വിധ സ്വാധീനവുമില്ല എന്ന് വ്യക്തം.

ഇന്ത്യന്‍ ഭരണഘടനയില്‍ പ്രത്യേകമായ പരിഗണനകളാണ് പട്ടികജാതി പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് നല്‍കിയിരിക്കുന്നത്. പട്ടികജാതിക്കാര്‍ക്കുള്ള പോലെ സംവരണം നല്‍കിയിട്ടും അതൊന്നും ഇവരുടെ ജീവിതാവസ്ഥ മെച്ചപ്പെടാന്‍ ഒരു വിധത്തിലും സഹായിക്കാതിരുന്നതെന്തുകൊണ്ട്? ഡോ. ബി ഡി ശര്‍മയെപ്പോലുള്ള സാമൂഹിക ശാസ്ത്രജ്ഞന്മാരും മറ്റും നടത്തിയ പഠന റിപോര്‍ട്ടുകള്‍ നമ്മുടെ മുന്നിലുണ്ട്. ഭരണഘടനയുടെ അഞ്ചും ആറും പട്ടികകള്‍ അനുസരിച്ച് വിവിധ സംസ്ഥാനങ്ങളില്‍ അവരുടെ ആവാസ പ്രദേശങ്ങള്‍ ‘ഗോത്രവര്‍ഗ പ്രദേശങ്ങളായി’ വേര്‍തിരിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ കേരളത്തില്‍ അങ്ങനെയുള്ള പ്രദേശങ്ങള്‍ ഇല്ലെന്നാണ് ഔദ്യോഗിക ഭാഷ്യം. അതുകൊണ്ട് തന്നെ അത്തരം സംരക്ഷണമൊന്നും കേരളത്തില്‍ ആദിവാസികള്‍ക്കില്ല.

ഷിജുവിന്റെ കേസില്‍ ഇനി എന്ത് സംഭവിക്കും? കൃത്യമായ ദീര്‍ഘകാല ഇടപെടല്‍ ഇല്ല എങ്കില്‍ മിക്കവാറും ഷിജുവാകും ശിക്ഷിക്കപ്പെട്ട് ജയിലില്‍ കിടക്കുക. ഷിജുവിനെ ശിക്ഷിക്കാന്‍ വേണ്ട തെളിവുകളൊക്കെ പോലീസും ഈ കേസിലെ യഥാര്‍ഥ പ്രതികളും ചേര്‍ന്നുണ്ടാക്കും. പട്ടിക വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം തടയല്‍ നിയമത്തിന്റെ ഗതിയൊക്കെ കഷ്ടമാണ്. അതിലൂടെ ശിക്ഷിക്കപ്പെടുന്നവര്‍ വിരളമാകുന്നതിന്റെ കാരണവും മറ്റൊന്നല്ല. കുറ്റക്കാര്‍ ന്യായമായ വിചാരണയിലൂടെ ശിക്ഷിക്കപ്പെട്ടു എന്ന ഉറപ്പ് ആര്‍ക്കുമില്ല. അവരെ രക്ഷിക്കാന്‍ വേണ്ടിയാകും സര്‍ക്കാറും സ്ഥാപിത താത്പര്യക്കാരും ശ്രമിക്കുക. ഒരു ഗോത്രവര്‍ഗക്കാരനായ മന്ത്രി നമുക്കുണ്ട്. അദ്ദേഹം പതിവ് പോലെ ശക്തമായ നടപടി എടുക്കും എന്നൊക്കെ പറയുന്നുമുണ്ട്. മധുവിന്റെ കേസിലെ ഏതെങ്കിലും അനുഭവ പാഠങ്ങള്‍ ഭരണകൂടം ഉള്‍ക്കൊണ്ടിട്ടുണ്ടോ? കാത്തിരുന്നു കാണാം.