Connect with us

articles

ശാക്തീകരണമാണ് ജനാധിപത്യം

ജനാധിപത്യം എന്നാൽ വോട്ട് ചെയ്യലും അധികാരത്തിനായുള്ള പാർട്ടികളുടെ മത്സരവും മാത്രമല്ല. തിരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ വന്നാലും ഒരു സർക്കാർ ജനങ്ങളുടെ സ്വാതന്ത്ര്യം ഇല്ലാതാക്കുകയും അവരുടെ ചിന്തകളെയും തീരുമാനങ്ങളെയും നിയന്ത്രിക്കുകയും ചെയ്യുകയാണെങ്കിൽ അത് ഏകാധിപത്യത്തിന് തുല്യമാണ്. കാരണം ഈ രണ്ട് രീതികളിലും ആളുകൾക്ക് സ്വന്തം അഭിപ്രായം പറയാനോ സ്വന്തമായി ചിന്തിക്കാനോ കഴിയാതെവരുന്നു.

Published

|

Last Updated

ആകാർ പട്ടേൽ

ജനാധിപത്യത്തിന്റെ കാതൽ വ്യക്തിസ്വാതന്ത്ര്യമാണ്. കാരണം സാമൂഹിക മര്യാദകളെയും സാംസ്‌കാരിക മൂല്യങ്ങളെയും മുറുകെ പിടിക്കാൻ ഏത് ഭരണകൂടത്തിനും അതിലെ പൗരന്മാരോട് ആവശ്യപ്പെടാൻ കഴിയും. എന്നാൽ, സ്വന്തം തീരുമാനമെടുക്കാനും അഭിപ്രായം പ്രകടിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം ജനാധിപത്യത്തിൽ മാത്രമേ പൂർണമായി ലഭ്യമാകൂ. ഒരു രാജ്യത്തിന് കരുത്തേകുന്നത് അതിന്റെ വ്യക്തികളെ ശാക്തീകരിക്കുന്നതിലൂടെയാണ്. അതാണ് ജനാധിപത്യത്തിന്റെ യഥാർഥ സംസ്‌കാരവും ചൈതന്യവും. കേവലം ഭരണരീതിയെന്നതിലുപരി, ഓരോ പൗരനും സ്വയം വളരാനും കഴിവുകൾ വികസിപ്പിക്കാനും അവസരം നൽകുക എന്നതാണ് ജനാധിപത്യത്തിന്റെ ആത്യന്തിക ലക്ഷ്യം.

ഒരു കാര്യത്തെ ശരിയായി മനസ്സിലാക്കണമെങ്കിൽ അത് എന്തിനുവേണ്ടി ഉണ്ടാക്കിയതാണ്, അതിന്റെ യഥാർഥ ഉപയോഗം എന്താണ് എന്ന് നമ്മൾ ആദ്യം അറിയണം. ഈ അടിസ്ഥാനപരമായ ധാരണയില്ലാതെ ഒരു കാര്യത്തെ വിലയിരുത്തുന്നത് തെറ്റായ നിഗമനങ്ങളിലേക്ക് നയിക്കും. ജനാധിപത്യവും ഇതുപോലെയാണ്. അതിന്റെ യഥാർഥ ഉദ്ദേശ്യവും വ്യക്തികളെ ശാക്തീകരിക്കുക എന്ന അതിന്റെ പ്രധാന ലക്ഷ്യവും മനസ്സിലാക്കിയാലേ അതിനെക്കുറിച്ച് ശരിയായി സംസാരിക്കാനും വിലയിരുത്താനും കഴിയൂ.

ജനാധിപത്യം എന്നാൽ വോട്ട് ചെയ്യലും അധികാരത്തിനായുള്ള പാർട്ടികളുടെ മത്സരവും മാത്രമല്ല. തിരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ വന്നാലും ഒരു സർക്കാർ ജനങ്ങളുടെ സ്വാതന്ത്ര്യം ഇല്ലാതാക്കുകയും അവരുടെ ചിന്തകളെയും തീരുമാനങ്ങളെയും നിയന്ത്രിക്കുകയും ചെയ്യുകയാണെങ്കിൽ അത് ഏകാധിപത്യത്തിന് തുല്യമാണ്. കാരണം ഈ രണ്ട് രീതികളിലും ആളുകൾക്ക് സ്വന്തം അഭിപ്രായം പറയാനോ സ്വന്തമായി ചിന്തിക്കാനോ കഴിയാതെവരുന്നു.
എന്നാൽ യഥാർഥ ജനാധിപത്യത്തിൽ സ്ഥിതി വ്യത്യസ്തമാണ്. അവിടെ ജഡ്ജിക്ക് ഭരണകൂടത്തിനെതിരെ വിധി പറയാൻ അധികാരമുണ്ട്. ഭരണകൂടത്തിന്റെ തെറ്റായ നടപടികളിൽ നിന്ന് വ്യക്തികളെ സംരക്ഷിക്കുക എന്നത് ജഡ്ജിയുടെ കടമയാണ്. ഇത് കേൾക്കുമ്പോൾ അൽപ്പം അതിരുകടന്നതായി തോന്നാമെങ്കിലും ജനാധിപത്യത്തിൽ ജഡ്ജിമാർ വ്യക്തികളെ ഭരണകൂടത്തിന്റെ അതിക്രമങ്ങളിൽ നിന്ന് മോചിപ്പിക്കണം. കാരണം എല്ലാ ഭരണകൂടങ്ങൾക്കും വ്യക്തികളെ നിയന്ത്രിക്കാനുള്ള പ്രവണതയുണ്ട്. ഭരണപരമായ കാര്യങ്ങൾ തടസ്സമില്ലാതെ മുന്നോട്ടു കൊണ്ടുപോകുന്നതിൽ വ്യക്തികളുടെ സ്വാതന്ത്ര്യം തടസ്സമായി അവർ കണ്ടേക്കാം.

ഇന്ത്യൻ ജനാധിപത്യം:
സമകാലീന വിശകലനം
ഈ ലേഖനത്തിൽ പറഞ്ഞ കാര്യങ്ങൾ നമ്മുടെ രാജ്യത്ത് നടക്കുന്ന ഏത് സംഭവങ്ങളുമായി ബന്ധപ്പെടുത്തിയും വായിക്കാവുന്നതാണ്. ഒരു പ്രത്യേക സംഭവത്തെക്കുറിച്ച് വിശദീകരിക്കുന്നത് വിഷയത്തിൽ നിന്ന് ശ്രദ്ധ മാറ്റിയേക്കാം. ഒരു എഴുത്തുകാരൻ എന്ന നിലയിൽ ഈ മാറ്റങ്ങൾ എങ്ങോട്ടാണ് നീങ്ങുന്നതെന്നും ഇതിൽ എന്തെങ്കിലും മാറ്റങ്ങൾക്ക് സാധ്യതയുണ്ടോ എന്നും അറിയാനാണ് എനിക്ക് താത്പര്യം. കൂടാതെ, ഭരണകൂടം വരുത്തുന്ന ഈ മാറ്റങ്ങളോട് പൊതുജനം എങ്ങനെ പ്രതികരിക്കുന്നു എന്നും ഞാൻ ശ്ര
ദ്ധിക്കാറുണ്ട്.

ഈ മാറ്റങ്ങളുടെയെല്ലാം വിശദാംശങ്ങളിലേക്ക് കടന്നുപോകേണ്ട ആവശ്യമില്ല. കാരണം നിലവിലെ സർക്കാറിന്റെ പന്ത്രണ്ടാം വർഷത്തിലേക്ക് നമ്മൾ കടന്നതിനാൽ ഇവയെല്ലാം വളരെക്കാലമായി പൊതുജനമധ്യത്തിലുണ്ട്, തിരഞ്ഞെടുപ്പുകളിലൂടെ അവ അംഗീകരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. എന്നാൽ, വാർത്താ തലക്കെട്ടുകളിലൂടെ ഒരുതവണ കടന്നുപോകുന്നത് നല്ലതാണ്. അതിലൂടെ, താത്പര്യമുള്ളവർക്ക് വിശദാംശങ്ങൾ പരിശോധിച്ച് ഇപ്പോൾ രാജ്യത്ത് നടക്കുന്നത് വ്യക്തികളുടെ ശാക്തീകരണവും ജനാധിപത്യത്തിന്റെ വളർച്ചയുമാണോ, അതോ നേരെ വിപരീതമാണോ എന്ന് സ്വയം വിലയിരുത്താവുന്നതാണ്.

പുതിയ നിയമങ്ങളും ദിശാമാറ്റവും
സർക്കാർ നിയമനിർമാണങ്ങളിലൂടെ നമ്മളെ പ്രത്യേക ദിശയിലേക്ക് നയിക്കുകയാണ്. നിലവിലെ ഭരണകൂടം ദീർഘകാലമായി ഇത് ചെയ്യുന്നതിനാൽ നമ്മൾ ഉപരിപ്ലവമായ അവസ്ഥ വിട്ട് ആഴത്തിലുള്ള മാറ്റങ്ങളിലേക്ക് എത്തിയിരിക്കുന്നു. അവർ പാസ്സാക്കിയ പുതിയ നിയമങ്ങൾ നോക്കിയാൽ ഈ വഴിയെക്കുറിച്ച് നമുക്ക് മനസ്സിലാക്കാം.

മതപരിവർത്തന നിയന്ത്രണ നിയമങ്ങൾ: 2018 മുതൽ 2022 വരെ വിവിധ സംസ്ഥാനങ്ങൾ പാസ്സാക്കിയ മതസ്വാതന്ത്ര്യ നിയമങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത്, കർണാടക, ഹരിയാന എന്നിവിടങ്ങളിലെ ഈ നിയമങ്ങൾ, നിയമവിരുദ്ധമായ മതപരിവർത്തനങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെയാണ് കൊണ്ടുവന്നിരിക്കുന്നത്. വ്യക്തികൾക്ക് ഇഷ്ടമുള്ള മതം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഒരു വശത്ത് നിലനിൽക്കുമ്പോൾ തന്നെ, ഈ നിയമങ്ങൾ മതപരിവർത്തനങ്ങളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിലും അവയുടെ നിയമസാധുതയിലും വലിയ നിയന്ത്രണങ്ങൾ കൊണ്ടുവന്നിട്ടുണ്ട്.

മൃഗസംരക്ഷണ നിയമങ്ങൾ: മൃഗസംരക്ഷണത്തിനും കന്നുകാലികളുടെ സംരക്ഷണത്തിനും ഊന്നൽ നൽകുന്ന നിയമങ്ങളാണിവ. മഹാരാഷ്ട്ര, ഹരിയാന, ഗുജറാത്ത്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങൾ 2015 മുതൽ 2017 വരെ പാസ്സാക്കിയ ഈ നിയമങ്ങൾ പ്രത്യേകിച്ച് പശുക്കളെ കശാപ്പ് ചെയ്യുന്നതിനും സംരക്ഷിക്കുന്നതിനും കർശനമായ വ്യവസ്ഥകൾ ഏർപ്പെടുത്തുന്നു. ഇത് ഒരു വശത്ത് മൃഗങ്ങളോടുള്ള ക്രൂരത തടയാൻ സഹായിക്കുമെങ്കിലും മറുവശത്ത് ചില വിഭാഗങ്ങളുടെ തൊഴിലിനെയും ഭക്ഷണരീതികളെയും ബാധിക്കുന്നതായി വിമർശങ്ങൾ ഉയർന്നിട്ടുണ്ട്.
ഭരണകൂട നിയന്ത്രണ നിയമങ്ങൾ: ഭരണകൂടത്തിന്റെ നിയന്ത്രണ അധികാരങ്ങൾ വർധിപ്പിക്കുന്നവയാണ് ഇവ. നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) ഭേദഗതി നിയമം 2019, വിവരാവകാശ (ഭേദഗതി) നിയമം 2019, പൊതുസ്വത്തുക്കൾക്ക് നാശനഷ്ടം ഈടാക്കാനുള്ള നിയമം 2020, ടെലികോം സേവനങ്ങൾ താത്കാലികമായി നിർത്തലാക്കാനുള്ള നിയമം 2017, ആധാർ മറ്റ് നിയമങ്ങൾ (ഭേദഗതി) നിയമം 2019 എന്നിവ ഇതിൽപ്പെടുന്നു.

നമ്മൾ ഇപ്പോൾ എവിടെ നിൽക്കുന്നു എന്ന് മനസ്സിലാക്കാൻ ഓരോ നിയമം പാസ്സാക്കിയ വർഷങ്ങൾ നോക്കുന്നത് പ്രധാനമാണ്. കാരണം ഓരോ വർഷവും കൊണ്ടുവന്ന ഈ നിയമങ്ങൾ നമ്മുടെ രാജ്യത്തെ എങ്ങനെ മാറ്റിമറിച്ചു എന്ന് അത് കാണിക്കുന്നു. ഈ നിയമങ്ങളെല്ലാം ചേർന്നാണ് നമ്മൾ ഇന്ന് കാണുന്ന അവസ്ഥയിലേക്ക് എത്തിയത്. പത്രവാർത്തകളിൽ കാണുന്ന പല കാര്യങ്ങൾക്കും പിന്നിൽ ഈ നിയമങ്ങളുണ്ട്. ഈ നിയമങ്ങളെല്ലാം വളരെ ഉറച്ചതാണ്. അവയെ മാറ്റിയെടുക്കാൻ എളുപ്പമല്ല.

നമ്മുടെ അയൽരാജ്യങ്ങളിൽ ഭരണം ഭംഗിയായി നടത്തുന്ന ചില ഏകാധിപത്യ രാജ്യങ്ങളുണ്ട്. അവിടെ പ്രധാനമായും സാമ്പത്തിക കാര്യങ്ങൾക്കാണ് ഊന്നൽ നൽകുന്നത്. പക്ഷേ, അങ്ങനെയുള്ള സ്ഥലങ്ങളിൽ ജനങ്ങൾക്ക് അവരുടെ സ്വാതന്ത്ര്യം വേണ്ടെന്ന് വെക്കേണ്ടിവരുന്നു. അവർക്ക് ഇഷ്ടമുണ്ടെങ്കിലും ഇല്ലെങ്കിലും സർക്കാറിന്റെ നിയമങ്ങൾ അനുസരിച്ച് ജീവിക്കാൻ അവർ നിർബന്ധിതരാകുന്നു.

ചുരുക്കത്തിൽ, ജനാധിപത്യത്തിന്റെ ശക്തി അടിച്ചമർത്തലിലല്ല, സ്വാതന്ത്ര്യത്തിലാണ്. ജനങ്ങളെ അടിച്ചമർത്തി ഒരു രാജ്യത്തിനും ജനാധിപത്യമായി മുന്നോട്ടുപോകാൻ കഴിയില്ല. ചരിത്രം നമ്മളെ പഠിപ്പിച്ച പാഠമാണിത്. ഓരോ വ്യക്തിക്കും അവരുടെ ചിന്തകളും കഴിവുകളും സ്വതന്ത്രമായി വികസിപ്പിക്കാൻ അവസരം ലഭിക്കുമ്പോഴാണ് സമൂഹം യഥാർഥത്തിൽ ഉത്പാദനക്ഷമവും സർഗാത്മകവും കരുത്തുറ്റതുമാകുന്നത്.

അതുകൊണ്ട്, സ്വാതന്ത്ര്യത്തെ തള്ളിപ്പറഞ്ഞുകൊണ്ടുള്ള പാത ഒരിക്കലും ശരിയായ വിജയത്തിലേക്ക് നയിക്കില്ല. കാരണം വ്യക്തികളെയും സമൂഹങ്ങളെയും വെറുതെ തടസ്സപ്പെടുത്തുന്നതിലോ അതിൽ സന്തോഷം കണ്ടെത്തുന്നതിലോ അല്ല യഥാർഥ പുരോഗതി കുടികൊള്ളുന്നത്. ഓരോ പൗരന്റെയും ശാക്തീകരണത്തിലൂടെ മാത്രമേ ജനാധിപത്യത്തിന് അതിന്റെ യഥാർഥ ശോഭയിൽ തിളങ്ങാൻ കഴിയൂ.

കടപ്പാട് : ദി വയർ
വിവർത്തനം : ജാശിർ കുന്നളം

Latest