Connect with us

Ongoing News

ഇൻ്റർ മിലാന്‍- പി എസ് ജി ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ ഇന്ന്

മ്യൂണിക്കിലെ അലയന്‍സ് അരീനയില്‍ ഇന്ത്യന്‍ സമയം രാത്രി 12.30ന് കിക്കോഫ്

Published

|

Last Updated

മ്യൂണിക്ക് (ജര്‍മനി) | യൂറോപ്പിലെ ക്ലബ് ഫുട്ബോള്‍ രാജാക്കന്മാരെ നിശ്ചയിക്കുന്ന യുവേഫ ചാമ്പ്യന്‍സ് ലീഗ് പോരാട്ടം ഇന്ന്. പാരീസ് വമ്പന്മാരായ പി എസ് ജിയും ഇറ്റാലിയന്‍ പാരമ്പര്യമേന്തുന്ന ഇന്റര്‍ മിലാനും തമ്മിലാണ് കലാശപ്പോര്. മ്യൂണിക്കിലെ അലയന്‍സ് അരീനയില്‍ ഇന്ത്യന്‍ സമയം രാത്രി 12.30നാണ് കിക്കോഫ്.

1964, 1965, 2010 വര്‍ഷങ്ങളില്‍ ജേതാക്കളായ ഇന്റര്‍ മിലാന്‍ നാലാം കിരീടം ലക്ഷ്യമിട്ടാണ് ഇറങ്ങുക. അവരുടെ ഏഴാം ഫൈനലാണിത്. 1967, 1972, 2023 വര്‍ഷങ്ങളില്‍ ഫൈനലില്‍ പരാജയപ്പെട്ടു. രണ്ട് സീസണുകള്‍ക്ക് മുമ്പ് ഇസ്താംബൂളില്‍ മാഞ്ചസ്റ്റര്‍ സിറ്റിയോട് മടക്കമില്ലാത്ത ഒരു ഗോളിനായിരുന്നു തോല്‍വി. സിരി എയിലും കോപ്പ ഇറ്റാലിയയിലും സൂപ്പര്‍ കോപ്പയിലും കിരീടം കൈവിട്ട ഇന്റര്‍ അതിന് പ്രായശ്ചിത്തം ചെയ്യാന്‍ തീവ്രമായി ആഗ്രഹിക്കും. എട്ട് മത്സരങ്ങളില്‍ ആറിലും ജയിച്ച ഇന്റര്‍ ഗ്രൂപ്പ് ഘട്ടത്തില്‍ നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. പി എസ് ജിയേക്കാള്‍ 11 സ്ഥാനങ്ങള്‍ മുന്നിലായിരുന്നു ഇത്. ഈ എട്ട് മത്സരങ്ങളില്‍ ഒരു ഗോള്‍ മാത്രമാണ് ടീം വഴങ്ങിയത്.

പ്രീ ക്വാര്‍ട്ടറില്‍ ഫെയിനൂര്‍ദിനെ മറികടന്ന ഇന്റര്‍ ക്വാര്‍ട്ടറില്‍ ജര്‍മന്‍ വമ്പന്മാരായ ബയേണ്‍ മ്യൂണിക്കിനെ ഇരു പാദങ്ങളിലുമായി 4-3ന് മുട്ടുകുത്തിച്ചു. ബാഴ്സലോണക്കെതിരായ സെമി ഫൈനല്‍ ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ എക്കാലത്തേയും മികച്ച പോരാട്ടങ്ങളിലൊന്നായി. ആദ്യപാദം 3-3ന് സമനിലയില്‍ അവസാനിച്ചു. രണ്ടാം പാദത്തിലും ഇഞ്ചോടിച്ച് പോരാട്ടം നടന്നു. സ്‌കോര്‍ 3-3ന് തുല്യത പാലിച്ചതോടെ അധിക സമയത്ത് ഗോള്‍ നേടി ഇന്റര്‍ ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തു.

കന്നിക്കിരീടമാണ് പി എസ് ജിയുടെ സ്വപ്നം. 2020ല്‍ ആദ്യമായി ഫൈനലിലെത്തിയ പി എസ് ജി ബയേണ്‍ മ്യൂണിക്കിനോട് തോല്‍ക്കുകയായിരുന്നു. ലീഗ് വണ്‍ ചാമ്പ്യന്മാരായ പി എസ് ജി കഴിഞ്ഞ ആഴ്ച റീംസിനെ പരാജയപ്പെടുത്തി ഫ്രഞ്ച് കപ്പ് കിരീടമുയര്‍ത്തി. ചാമ്പ്യന്‍സ് ലീഗ് കൂടി ജയിച്ചാല്‍ ട്രബിള്‍ പൂര്‍ത്തിയാക്കുന്ന ആദ്യ ഫ്രഞ്ച് ക്ലബായി ലൂയി എന്റിക്വെയുടെ സംഘം മാറും. അവസാനമായി ഒരു വന്‍കര കിരീടം നേടിയ ടീമാണ് പി എസ് ജി. മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് കപ്പ് വിന്നേഴ്സ് കപ്പിലായിരുന്നു ആ ജയം.

ലീഗ് ഘട്ടത്തില്‍ 15ാം സ്ഥാനത്തെത്തിയ പി എസ് ജി ഫൈനലിലെത്തുമെന്ന്് കരുതിയവര്‍ തുലോം കുറവായിരുന്നു. ആദ്യ അഞ്ച് ലീഗ് ഘട്ട മത്സരങ്ങളില്‍ വെറും നാല് പോയിന്റ്മാത്രമാണ് ടീമിന് ലഭിച്ചത്. എന്നാല്‍, നോക്കൗട്ടില്‍ ബ്രസ്റ്റിനെ 10-0ത്തിന് തകര്‍ത്ത് റെക്കോര്‍ഡിട്ട ടീം പിന്നീട് വമ്പന്മാരായ മൂന്ന് ഇംഗ്ലീഷ് എതിരാളികളെ മലര്‍ത്തിയടിച്ച് ഫൈനലിന് ടിക്കറ്റെടുത്തു. പ്രീ ക്വാര്‍ട്ടറില്‍ ലിവര്‍പൂളിനെയും ക്വാര്‍ട്ടറില്‍ ആസ്റ്റണ്‍ വില്ലയെയും പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ചു. സെമിയില്‍ ആസ്റ്റണ്‍ വില്ലയും (3-1) പി എസ് ജിയുടെ ചൂടറിഞ്ഞു.

 

Latest