Connect with us

International

ജെന്‍ സീ പ്രക്ഷോഭം ശമിച്ചു; നേപ്പാള്‍ സാധാരണ നിലയിലേക്ക്

പ്രതിഷേധത്തിന് സാധ്യതയുളള പ്രദേശങ്ങളുടെ നിയന്ത്രണം പൂര്‍ണമായി സൈന്യം ഏറ്റെടുത്തു

Published

|

Last Updated

കാഠ്മണ്ഡു | നേപ്പാളില്‍ രണ്ടുദിവസം നീണ്ട ജെന്‍ സീ പ്രക്ഷോഭം ശമിച്ചു. പ്രതിഷേധത്തിന് സാധ്യതയുളള പ്രദേശങ്ങളുടെ നിയന്ത്രണം പൂര്‍ണമായി സൈന്യം ഏറ്റെടുത്തു. രാജ്യവ്യാപക കര്‍ഫ്യു തുടരുന്നുണ്ട്.

സൈന്യവുമായുള്ള ചര്‍ച്ചകള്‍ക്ക് മുന്‍ ചീഫ് ജസ്റ്റീസ് സുശീല കര്‍ക്കിയെ ജെന്‍ സീ കൂട്ടായ്മ ചുമതലപ്പെടുത്തി. പ്രക്ഷോഭം രൂക്ഷമായതിനെത്തുടര്‍ന്ന് പ്രധാനമന്ത്രി കെ പി ശര്‍മ ഒലിയും മന്ത്രിമാരും രാജി സമര്‍പ്പിച്ചിരുന്നു. നേപ്പാള്‍ ഭരണഘടന പ്രകാരം സര്‍ക്കാര്‍ വീണാല്‍ പാര്‍ലമെന്റില്‍ ഭൂരിപക്ഷമുള്ള പാര്‍ട്ടിയെ സര്‍ക്കാരുണ്ടാക്കാന്‍ പ്രസിഡന്റിന് ക്ഷണിക്കാം. ആര്‍ക്കും ഭൂരിപക്ഷമില്ലെങ്കില്‍, ഏതെങ്കിലും പാര്‍ലമെന്റംഗം തനിക്ക് ഭൂരിപക്ഷം ഉണ്ടെന്ന് അവകാശപ്പെട്ടാല്‍ പ്രസിഡന്റിന് ആ വ്യക്തിയെ പ്രധാനമന്ത്രി പദത്തില്‍ അവരോധിക്കാം. എന്നാല്‍ 30 ദിവസത്തിനുള്ളില്‍ ആ വ്യക്തി വിശ്വാസ വോട്ടെടുപ്പിലൂടെ ഭൂരിപക്ഷം തെളിയിക്കണം.

ഈ സാധ്യതകളെല്ലാം പരാജയപ്പെട്ടാല്‍ പാര്‍ലമെന്റ് പിരിച്ചുവിട്ട് വീണ്ടും തെരഞ്ഞെടുപ്പ് നടത്തണം. എന്നാല്‍ പല നേതാക്കളും പ്രക്ഷോഭകാരെ ഭയന്ന് ഒളിവിലാണ്.  ഈ സാഹചര്യത്തില്‍ ഭരണഘടന പ്രകാരം നേപ്പാളിന് ഒരു ഇടക്കാല സര്‍ക്കാര്‍ ഉണ്ടാക്കാന്‍ കഴിയില്ല. എന്നാല്‍ പ്രക്ഷോഭകാരികള്‍ക്ക് സ്വീകാര്യമായ നിലയില്‍ ഒരു ഇടക്കാല സര്‍ക്കാരിനെ നിയമിക്കണമെന്നാണ് നിയമവിദഗ്ധരുടെ അഭിപ്രായം. നിലവില്‍ സര്‍ക്കാരിനെ നയിക്കാന്‍ പ്രക്ഷോഭകാരികള്‍ മുന്നോട്ട് വെച്ച പേര് മുന്‍ ചീഫ് ജസ്റ്റിസ് സുശീല കര്‍ക്കിയുടേതാണ്.

പ്രക്ഷോഭകാരികളുടെ നിര്‍ദേശം സുശീല പൂര്‍ണമായും അംഗീകരിച്ചാല്‍, ആദ്യം അവര്‍ കരസേനാ മേധാവി ജനറല്‍ അശോക് രാജ് സിഗ്ഡലിനെ കാണുമെന്നും തുടര്‍ന്ന് പ്രസിഡന്റ് രാം ചന്ദ്ര പൗഡലിന്റെ അനുമതി തേടുമെന്നുമാണ് വിവരം. നേപ്പാളിന്റെ ആദ്യ വനിതാ ചീഫ് ജസ്റ്റിസാണ് സുശീല. കാഠ്മണ്ഡു മേയര്‍ ബാലേന്ദ്ര ഷായുടെ പേരാണ് ആദ്യം പരിഗണിച്ചിരുന്നതെങ്കിലും അദ്ദേഹത്തില്‍ നിന്ന് അനുകൂലമായ പ്രതികരണം ലഭിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ കാഠ്മണ്ഡു ഉള്‍പ്പെടെയുള്ള നഗരങ്ങള്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. സമാധാന ചര്‍ച്ചകളോട് സഹകരിക്കാന്‍ പ്രസിഡന്റും സൈനിക മേധാവിയും തയ്യാറായിട്ടുണ്ട്. ഇവരുമായി കൂടിയാലോചന നടത്തിയ ശേഷമാകും ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കുന്നതടക്കമുള്ള നീക്കങ്ങള്‍.

 

Latest