Connect with us

Kerala

പാലക്കാട് ബി ജെ പിയുടെ മുന്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ രാഷ്ട്രീയ പ്രവര്‍ത്തനം ഉപേക്ഷിച്ചു

രാഷ്ട്രീയത്തില്‍ നിന്ന് വിടപറയുകയാണ്. സ്വന്തം ആളുകളുടെ പോലും പ്രവചനാതീതമായ നീക്കങ്ങള്‍ അത്ഭുതപ്പെടുത്തി. കയ്‌പ്പേറിയ പാഠങ്ങള്‍ പഠിച്ച കാലമാണിതെന്നും പ്രിയ അജയന്‍ ഫേസ്ബുക്കില്‍ കുറിച്ചു

Published

|

Last Updated

പാലക്കാട് | നഗരസഭയിലെ ബി ജെ പിയുടെ മുന്‍ ചെയര്‍പേഴ്‌സണ്‍ പ്രിയ അജയന്‍ രാഷ്ട്രീയ പ്രവര്‍ത്തനം ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ചു. കേരളത്തില്‍ ബി ജെ പി ഭരണത്തിലുള്ള നഗരസഭയില്‍ തമ്മിലടിയും കാലുവാരലും ആണ് രാഷ്ട്രീയം മടുക്കാന്‍ കാരണമെന്ന് അവര്‍ ഫേസ് ബുക്കില്‍ കുറിച്ചു.

രാഷ്ട്രീയത്തില്‍ നിന്ന് വിടപറയുകയാണ്. സ്വന്തം ആളുകളുടെ പോലും പ്രവചനാതീതമായ നീക്കങ്ങള്‍ അത്ഭുതപ്പെടുത്തി. കയ്‌പ്പേറിയ പാഠങ്ങള്‍ പഠിച്ച കാലമാണിത്. രാഷ്ട്രീയം നോക്കാതെ സഹായം തേടി വന്ന എല്ലാവര്‍ക്കും വേണ്ടി പ്രവര്‍ത്തിച്ചു. രാഷ്ട്രീയ ജീവിതത്തോട് സന്തോഷത്തോടെയും സമാധാനത്തോടെയും വിട പറയുകയാണെന്നും പ്രിയ അജയന്‍ കുറിച്ചു.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം: പ്രിയപ്പെട്ടവരെ, കൗണ്‍സിലര്‍ എന്ന നിലയിലുള്ള എന്റെ അഞ്ച് വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തിന് ഇന്ന് തിരശ്ശീല വീഴുകയാണ്. ആദ്യത്തെ മൂന്നു വര്‍ഷം പാലക്കാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ എന്ന നിലയിലും തുടര്‍ന്ന് കൗണ്‍സിലറായും സേവനം ചെയ്യാന്‍ കഴിഞ്ഞത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണ്.

രാഷ്ട്രീയ രംഗത്തെ കയറ്റിറക്കങ്ങളും ആരെ വിശ്വസിക്കണം, ആരെ സൂക്ഷിക്കണം എന്നുള്ള കയ്‌പേറിയ പാഠങ്ങളും ഈ കാലയളവില്‍ ഞാന്‍ പഠിച്ചു. സ്വന്തം ആളുകളുടെ പോലും പ്രവചനാതീതമായ നീക്കങ്ങള്‍ എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. എങ്കിലും, ഒരുകാര്യം ഞാന്‍ അഭിമാനത്തോടെ പറയുന്നു: രാഷ്ട്രീയം നോക്കാതെ സഹായം തേടി വന്ന എല്ലാവര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കാന്‍ സാധിച്ചു. അതിലൂടെ ജനങ്ങളുടെ മനസ്സില്‍ ഒരു നല്ല സ്ഥാനം നേടാന്‍ കഴിഞ്ഞതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്.

ഈ യാത്രയില്‍ എന്നെ പിന്തുണച്ച വോട്ട് ചെയ്ത പ്രിയ ജനങ്ങളോടും ഒപ്പം നിന്ന സഹപ്രവര്‍ത്തകരോടും ഏറ്റവും പ്രധാനമായി, എന്റെ തീരുമാനങ്ങളെ വിശ്വസിച്ച് എല്ലാ പിന്തുണയും നല്‍കിയ മുനിസിപ്പല്‍ ജീവനക്കാരോടും എന്റെ ആത്മാര്‍ത്ഥമായ നന്ദി രേഖപ്പെടുത്തുന്നു. പുതിയ പാഠങ്ങള്‍ ഉള്‍ക്കൊണ്ട്, ഈ രാഷ്ട്രീയ ജീവിതത്തോട് ഞാന്‍ സന്തോഷത്തോടെയും സമാധാനത്തോടെയും വിട പറയുന്നു. എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ സ്‌നേഹവും നന്ദിയും!

 

Latest