Connect with us

പ്രവാസം

ഷാർജ ജയിലിലെ നോമ്പുതുറ

ഗൾഫ് ജീവിതത്തിൽ നിരവധി ഈദ് ആഘോഷങ്ങളിലും ഇഫ്താർ വിരുന്നുകളിലും പങ്കെടുത്തിട്ടുണ്ടെങ്കിലും ഷാർജ അൽ ഖാസ്മിയ ജയിലിലെ നോമ്പുതുറ മനസ്സിലെന്നും മായാതെ കിടക്കുന്നു. മലബാർ പത്തിരിയും കോഴിക്കറിയും പൊടിയരിക്കഞ്ഞിയും ബംഗാളി ഗുലാബ് ജാമും ഗോതമ്പ് പായസവും ചേർന്ന ഒരു മഹത്തായ നോന്പുതുറ.

Published

|

Last Updated

ഷാർജ അൽ ഖാസ്മിയ ജയിലിലെ നോമ്പുതുറ ഗൾഫ് ജീവിതത്തിൽ മനസ്സിലെന്നും മായാതെ കിടക്കുന്ന ഒരനുഭവമാണ്. ഗൾഫ് ജീവിതത്തിൽ നിരവധി ഈദ് ആഘോഷങ്ങളിലും ഇഫ്താർ വിരുന്നുകളിലും പങ്കെടുത്തിട്ടുണ്ടെങ്കിലും ഈ നോന്പുതുറ ഓർമയിലെന്നും ഉണർന്നുകൊണ്ടിരിക്കും. മലബാർ പത്തിരിയും കോഴിക്കറിയും പൊടിയരിക്കഞ്ഞിയും ബംഗാളി ഗുലാബ് ജാമും ഗോതമ്പ് പായസവും ചേർന്ന അകപ്പാടെ ഒരു റമസാൻ സദ്യ.
മലയാളികൾ എവിടെപ്പോയാലും മലയാളക്കരയെപ്പറ്റിയുള്ള അവരുടെ ഓർമകൾ എന്നും അവരോടൊപ്പം സഞ്ചരിക്കും. ഗൃഹാതുരമായ ഓർമകളെ താലോലിക്കുക എന്നതാണ് അവർ മാനസിക സംഘർഷത്തിൽ നിന്നു മുക്തി നേടാനുള്ള വഴിയായി കാണുന്നത്. ഇതിന്റെ ഓർമകളിലൊന്നാണ് ഷാർജ ജയിലിലെ നോമ്പുതുറ. യാത്രാ രേഖകളൊന്നുമില്ലാതെ കോഴിക്കോട്ട് നിന്ന് ഗൾഫിലേക്ക് കടക്കാൻ ലോഞ്ചിൽ പുറപ്പെട്ട് ഷാർജ ജയിലിലകപ്പെട്ട മലയാളികൾക്കൊപ്പം ചെലവഴിച്ച മണിക്കൂറുകൾ!

കോഴിക്കോട്ട് നിന്നും മറ്റും വിസയും പാസ്‌പോർട്ടുമില്ലാത്തവരെ കയറ്റി ഗൾഫ് നാടുകളിലേക്കു പോയിക്കൊണ്ടിരുന്ന കാലം. പലരും സാഹസികയാത്ര ചെയ്ത് ജീവിതം വേരുപിടിപ്പിച്ചു. അക്കരെ എത്തിയവരുടെ കഥ കേരളത്തിലെ യുവാക്കളെ മോഹിപ്പിച്ചു.

കോഴിക്കോട് കടപ്പുറത്ത് നിന്ന് രണ്ട് ലോഞ്ചുകളിലായി ദുബൈയിലേക്ക് പുറപ്പെട്ട യുവാക്കൾ ഷാർജ കടലിൽ വെച്ച് യു എ ഇ പോലീസിന്റെ കണ്ണിൽപ്പെട്ടു. ആരുടെ കൈയിലും യാത്രാ രേഖകളൊന്നുമില്ല. എല്ലാവരെയും കസ്റ്റഡിയിലെടുത്ത് തടവിൽ പാർപ്പിച്ചു. അനധികൃതമായി കടന്നു വന്നവരെ സ്വന്തം നാട്ടിലേക്ക് തന്നെ തിരിച്ചയക്കാൻ കോടതി ഉത്തരവിട്ടു. പോലീസ് 170 പേരെ ഒരു പത്തേമാരിയിൽ കയറ്റിയയച്ചു. ആദ്യസംഘം കുറേ മുന്നോട്ടു പോയപ്പോൾ 230 പേരടങ്ങുന്ന രണ്ടാമത്തെ സംഘത്തെയും അയച്ചു. പുറംകടലിലെത്തിയ ലോഞ്ചുകൾ പരസ്പരം കൂട്ടിമുട്ടി പൊട്ടിത്തകർന്ന് കടലിൽ മുങ്ങി. കരയിൽ നിന്നിരുന്ന പോലീസ് ഈ രംഗം ദൂരദർശിനിയിലൂടെ കണ്ടു. പോലീസ് സംഘം ബോട്ടിൽ സംഭവസ്ഥലത്തേക്കു കുതിച്ചു. 110 പേരെ മാത്രമേ പോലീസിന് രക്ഷിക്കാൻ കഴിഞ്ഞുള്ളൂ. മറ്റുള്ളവരെയും അവരുടെ സ്വപ്‌നങ്ങളെയും കടൽ വിഴുങ്ങി. ദിവസങ്ങൾക്കു ശേഷം മൃതദേഹങ്ങൾ കരക്കടിഞ്ഞു. ദ്രവിച്ച മൃതദേഹങ്ങൾ. അവയവങ്ങൾ പലതും ചീഞ്ഞുതുടങ്ങി. അനാഥമായ മൃതദേഹങ്ങൾ കടൽ തീരത്ത് സംസ്‌കരിച്ചു. നടുക്കുന്ന ഓർമകളായിരുന്നു ഈ രംഗങ്ങളെല്ലാം.

അപകടത്തിൽ നിന്നു രക്ഷപ്പെട്ടവർ വീണ്ടും തടവുകാരായി. 110 പേരെ ഷാർജ അൽഖാസിമിയ ജയിലിൽ പാർപ്പിച്ചു. എല്ലാം മലയാളികൾ. ഏറെയും മലപ്പുറം ജില്ലക്കാർ. ഇവരോടൊപ്പം ഒരു നോമ്പുതുറ നടത്താൻ ദുബൈ കോൺസുലേറ്റ് മുഖേന ജയിലധികൃതരോടപേക്ഷിച്ചു. ജയിലിൽ നോമ്പുതുറ സംഘടിപ്പിക്കാൻ അനുമതി ലഭിച്ചു. മലയാളികളുടെ ഇഷ്ടവിഭവങ്ങളായ അരിപ്പത്തിരിയും കോഴിക്കറിയും കുറിയരിക്കഞ്ഞിയുമെല്ലാം ഞങ്ങൾ കൂടെ കരുതിയിരുന്നു. ജയിലിലെ വിഭവങ്ങളായ ബിരിയാണി, അറബ് പലഹാരങ്ങൾ, പഴങ്ങൾ, ഈത്തപ്പഴച്ചാർ തുടങ്ങിയവയും ഞങ്ങളുടെ മുന്നിൽ നിരന്നു. ജയിലിലുള്ള ബംഗാളികളും ഈജിപ്ഷ്യരും ആഫ്രിക്കക്കാരും ഫലസ്തീനികളുമെല്ലാം ഞങ്ങളോടൊപ്പം നോമ്പുതുറക്ക് ചേർന്നു. അവരുടെ ഗുലാബ്ജാമും ഗോതമ്പ് പായസവും സ്വാദിഷ്ടമായിരുന്നു.

ഞങ്ങൾ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ ഓരോരുത്തരും തങ്ങളുടെ കുടുംബകഥ വിവരിച്ചു. സഹോദരിമാരെ കെട്ടിച്ചയക്കണമെന്ന ഉദ്ദേശ്യത്തോടെ 30 സെന്റ് സ്ഥലവും പുരയിടവും പണയപ്പെടുത്തി 75,000 രൂപ ഏജന്റിനു നൽകി ലോഞ്ചിൽ പുറപ്പെട്ട കൊണ്ടോട്ടി സ്വദേശി ബശീർ ജയിലിൽ. ജയിൽ ജീവിതം ഇനി എത്ര കാലം? ജയിലിൽ നിന്നു പുറത്തേക്കിറങ്ങിയാൽ തന്നെ എവിടേക്കു പോകും? എല്ലാം ആശങ്കയിൽ മുങ്ങിയ കാലം.

ചാവക്കാട്ടുകാരൻ ഖാലിദ് ഗൾഫിലേക്ക് ഒരു വിസക്കു വേണ്ടി മുംബൈ ഡോങ്കിരിയിൽ ഒരു ലോഡ്ജിൽ കാത്തുകിടന്നു. നാട്ടിൽ ഹോട്ടൽ ജോലി ചെയ്തുണ്ടാക്കിയ തുക ഒരു ലക്ഷം രൂപ ദുബൈയിലുള്ള ബന്ധുവിന് അയച്ചു കൊടുത്തു. വിവരമൊന്നുമില്ല. അപ്പോഴാണ് ദുബൈയിലേക്ക് ആളെക്കയറ്റി ലോഞ്ച് പോകുന്നുണ്ടെന്ന വിവരം അറിയുന്നത്. ഏജന്റിനു കൊടുക്കാനുള്ള കാശ് വീണ്ടും നാട്ടിൽ നിന്നു കടം വാങ്ങിക്കൊടുത്ത് ലോഞ്ചിൽ കയറിപ്പറ്റി. അവസാനം ചെന്നുപെട്ടത് ഷാർജ ജയിലിൽ. ജയിലിലകപ്പെട്ടവരുടെ വേദനകളും വിഹ്വലതകളും ഞങ്ങൾ കേട്ടിരുന്നു. സങ്കടം ഇറക്കിവെക്കാൻ ഒരത്താണി ലഭിച്ചു എന്ന ആശ്വാസമായിരുന്നു അവർക്ക്. ഞങ്ങൾക്ക് പരിശുദ്ധ നോമ്പു നാളിൽ ഒരു പുണ്യകർമം ചെയ്തു എന്ന സംതൃപ്തിയും. അതിനു ശേഷം നടന്ന നിസ്‌കാരത്തിന് ജയിൽ ഉദ്യോഗസ്ഥനും തുർക്കി പൗരനുമായ മഹമൂദ് ആലം നേതൃത്വം നൽകി. രാജ്യ-വർണ വ്യത്യാസമില്ലാത്ത ഒരു സംഗമം.

---- facebook comment plugin here -----

Latest