Connect with us

Kerala

വിദ്യാര്‍ഥിനിക്കെതിരെ വ്യാജപ്രചാരണം; കിളിമാനൂരില്‍ അധ്യാപികക്കെതിരെ പോക്‌സോ കേസ്

സ്‌കൂളിലെ ഒരു അധ്യാപകന്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന വ്യാജ പ്രചരണം നടത്തിയതിനാണ് കേസ്

Published

|

Last Updated

തിരുവനന്തപുരം |  കിളിമാനൂരില്‍ വിദ്യാര്‍ഥിനിക്കെതിരെ വ്യാജപ്രചാരണം നടത്തിയ അധ്യാപികക്കെതിരെ പോക്സോ വകുപ്പുകള്‍ ചുമത്തി പോലീസ് കേസെടുത്തു. കിളിമാനൂര്‍ രാജാ രവിവര്‍മ്മ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഹിന്ദി അധ്യാപികയായ സി ആര്‍ ചന്ദ്രലേഖക്കെതിരെയാണ് കേസെടുത്തത്. സ്‌കൂളിലെ ഒരു അധ്യാപകന്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന വ്യാജ പ്രചരണം നടത്തിയതിനാണ് കേസ്.

അപസ്മാര രോഗത്തെ തുടര്‍ന്ന് പ്ലസ് വണ്‍ വിദ്യാര്‍ഥിനി സ്‌കൂളില്‍ നിന്നും നാല് മാസം മാറി നിന്നപ്പോഴായിരുന്നു അധ്യാപിക ഇത്തരത്തിലൊരു ആരോപണം ഉന്നയിച്ചത്. അധ്യാപകര്‍ തമ്മിലുള്ള ചേരിപ്പോരിന്റെ പേരില്‍ കുട്ടിയെ ഇരയാക്കുകയായിരുന്നു. മാനഹാനിയെ തുടര്‍ന്നാണ് വിദ്യാര്‍ഥിനി പഠനം പാതി വഴിയില്‍ ഉപേക്ഷിച്ചത് .

സംഭവം വാര്‍ത്തയായതിന് പിന്നാലെയാണ് സ്‌കൂള്‍ മാനേജ്‌മെന്റ് പ്രിന്‍സിപ്പലിനോട് അന്വേഷണം നടത്താന്‍ നിര്‍ദ്ദേശിച്ചത്. പ്രിന്‍സിപ്പലിന്റെ അന്വേഷണത്തില്‍ അധ്യാപിക വ്യാജ പ്രചാരണം നടത്തുകയായിരുന്നുവെന്ന് കണ്ടെത്തി. കുട്ടിയെ മറ്റൊരു അധ്യാപകന്‍ പീഡിപ്പിച്ചുവെന്ന് അധ്യാപിക ആദ്യം പറഞ്ഞു പരത്തി. പീഡനത്തെ തുടര്‍ന്ന് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്നു കാണിച്ച് വ്യാജ പരാതി പോലീസില്‍ ഉള്‍പ്പടെ നല്‍കി. പെണ്‍കുട്ടിയുടെ പേര് പറഞ്ഞുള്ള വ്യാജ വാര്‍ത്തയുള്ള യൂട്യൂബ് ലിങ്ക് അധ്യാപകരുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പില്‍ അധ്യാപിക പങ്കു വച്ചെന്നും കണ്ടെത്തലുണ്ട്. പിന്നാലെ അധ്യാപികയെ സസ്‌പെന്റ് ചെയ്ത് സ്‌കൂള്‍ മാനേജ്‌മെന്റ് ഉത്തരവിറക്കി. സംഭവത്തില്‍ സമഗ്ര അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

Latest