Connect with us

National

സൊനാം വാങ്ചുകിനെ മേദാന്ത ആശുപത്രിയിലേക്ക് മാറ്റാൻ ഡൽഹി ഹൈക്കോടതി ഉത്തരവ്; ആശങ്കകൾ തള്ളിക്കളയാനാവില്ലെന്ന് കോടതി

സഫ്ദർജംഗ് ആശുപത്രിയിലെ വൈദ്യ പരിശോധനാ റിപ്പോർട്ടുകളിൽ വ്യക്തതയില്ലെന്ന് കാണിച്ച് ജൂലൈ 19 ന് വാങ്ചുകിന്റെ ഭാര്യ രംഗത്തെത്തിയിരുന്നു

Published

|

Last Updated

ന്യൂഡൽഹി | നീറ്റ് പരീക്ഷ ചോർച്ച വിവാദവുമായി ബന്ധപ്പെട്ട് കോക്ക്റോച്ച് ജനതാ പാർട്ടി (സി ജെ പി) നടത്തുന്ന പ്രതിഷേധങ്ങളുടെ ഭാഗമായി നിരാഹാര സമരം അനുഷ്ഠിച്ചു വന്നിരുന്ന പ്രമുഖ ലഡാക്കി ആക്ടിവിസ്റ്റ് സൊനാം വാങ്ചുകിനെ (Sonam Wangchuk) സർക്കാറിന് കീഴിലുള്ള സഫ്ദർജംഗ് ആശുപത്രിയിൽ നിന്ന് മേദാന്ത ആശുപത്രിയിലേക്ക് മാറ്റാൻ ഡൽഹി ഹൈക്കോടതി നിർദേശം നൽകി. ഇദ്ദേഹത്തിന്റെ ആരോഗ്യപരമായ ആശങ്കകൾ അവഗണിക്കാൻ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു.

ഡൽഹി ഹൈക്കോടതിയുടെ ഉത്തരവിൽ ആശ്വാസം പ്രകടിപ്പിച്ച് വാങ്ചുകിന്റെ ഭാര്യ ഗീതാഞ്ജലി അങ്മോ രംഗത്തെത്തി. തങ്ങൾക്ക് താല്പര്യമുള്ള ആശുപത്രിയിലേക്ക് ഭർത്താവിനെ മാറ്റാൻ അനുമതി നൽകിയതിന് ഹൈക്കോടതിക്കും അഭിഭാഷകരായ അഖിൽ സിബൽ, ബഹുലി ശർമ്മ എന്നിവർക്കും അവർ നന്ദി അറിയിച്ചു. സഫ്ദർജംഗ് ആശുപത്രിയിലെ വൈദ്യ പരിശോധനാ റിപ്പോർട്ടുകളിൽ വ്യക്തതയില്ലെന്ന് കാണിച്ച് ജൂലൈ 19 ന് അവർ രംഗത്തെത്തിയിരുന്നു. പാർലമെന്റിലെ എം പി മാരെ കാണാൻ പ്രതിഷേധക്കാർക്ക് അനുമതി നൽകുന്നത് വരെ തന്റെ ഉപവാസം തുടരുമെന്ന് ആശുപത്രി മാറ്റത്തിന് തൊട്ടുമുമ്പ് വാങ്ചൂക് വ്യക്തമാക്കിയിരുന്നു.

മെയ് 3 ന് നടന്ന നീറ്റ് യു ജി പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് വിദ്യാർത്ഥികളും പ്രവർത്തകരും സെൻട്രൽ ഡൽഹിയിലെ ജന്തർ മന്തറിലാണ് സമരം സംഘടിപ്പിച്ചത്. സമരം നടന്നിരുന്ന സ്ഥലത്ത് നിന്ന് ഇദ്ദേഹത്തെ നിർബന്ധപൂർവ്വമാണ് നേരത്തെ സഫ്ദർജംഗ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നത്.

തിങ്കളാഴ്ച വൈകുന്നേരം സി ജെ പി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവർ കേന്ദ്ര ആരോഗ്യ മന്ത്രി ജെ പി നദ്ദയുമായി കൂടിക്കാഴ്ച നടത്തി ആവശ്യങ്ങൾ അടങ്ങിയ കത്ത് കൈമാറിയിരുന്നു. വിഷയം അനുയോജ്യമായ തലത്തിൽ ചർച്ച ചെയ്യാമെന്ന് മന്ത്രി പറഞ്ഞുവെങ്കിലും വ്യക്തമായ ഉറപ്പുകളൊന്നും ലഭിക്കാത്തതിനാൽ സമാധാനപരമായ പ്രതിഷേധം തുടരുമെന്ന് സി ജെ പി അറിയിച്ചു.

മൈക്രോബയോട്ടിക് കൗണ്ട് അഥവാ ഡബ്ല്യു ബി സി (WBC) കുറവായതിനാൽ അണുബാധയ്ക്കുള്ള സാധ്യത ഡോക്ടർമാർ ചൂണ്ടിക്കാണിച്ചിരുന്നു. പോലീസ് നിരീക്ഷണത്തിലാണ് താൻ കഴിയുന്നതെന്നും ഫോൺ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ പിടിച്ചെടുത്തതായും കാണിച്ച് വാങ്ചൂക് എഴുതിയ കത്ത് അഭിഭാഷകൻ കോടതിയിൽ വായിച്ചു. 20 ദിവസത്തിലധികം നീണ്ട നിരാഹാര സമരം അദ്ദേഹത്തിന്റെ അവയവങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുമെന്ന ഹരജിയെ തുടർന്നാണ് ഡൽഹി ഹൈക്കോടതി വിഷയത്തിൽ ഇടപെട്ടത്.

 

Content Highlights

Delhi High Court allowed transferring Ladakhi activist Sonam Wangchuk from Safdarjung to Medanta Hospital. Wangchuk was on a hunger strike over the NEET paper leak row. His wife thanked the court for the favorable order.

---- facebook comment plugin here -----

Latest