National
ഒരേ സമയം രണ്ട് മണ്ഡലങ്ങളിൽ മത്സരം; തീരുമാനം പാർലിമെന്റിന് വിട്ട് സുപ്രീം കോടതി
സ്ഥാനാർഥിയെ രണ്ട് സീറ്റുകളില്‍ മത്സരിക്കാന്‍ അനുവദിക്കുന്നത് നിയമ നയവുമായി ബന്ധപ്പെട്ട വിഷയമെന്ന് കോടതി

ന്യൂഡല്‍ഹി | സ്ഥാനാര്‍ഥികള്‍ ഒരേ സമയം രണ്ട് വ്യത്യസ്ഥ മണ്ഡലങ്ങളില്‍ നിന്ന് മത്സരിക്കുന്നതിനെതിരെ നല്‍കിയ പൊതുതാത്പര്യ ഹരജി സുപ്രീംകോടതി തള്ളി. വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത് പാര്‍ലമെന്റാണെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് പി എസ് നരസിംഹ, ജസ്റ്റിസ് ജെ ബി പര്‍ദിവാല എന്നിവരടങ്ങിയ ബെഞ്ച് ഹരജി തള്ളിയത്. 1951-ലെ നിയമം പ്രകാരം സ്ഥാനാര്‍ഥികള്‍ക്ക് തെരഞ്ഞെടുപ്പില്‍ രണ്ട് സീറ്റുകളില്‍ നിന്നും മത്സരിക്കാന്‍ അനുവാദമുണ്ടെന്ന് കോടതി നിരീക്ഷിച്ചു.
സ്ഥാനാർഥിയെ രണ്ട് സീറ്റുകളില്‍ മത്സരിക്കാന്‍ അനുവദിക്കുന്നത് നിയമ നയവുമായി ബന്ധപ്പെട്ട വിഷയമാണ്. ഇത്തരം അവസരങ്ങള്‍ നല്‍കണോ വേണ്ടയോ എന്നകാര്യത്തില്‍ അന്തിമ തീരുമാനം പാര്‍ലമെന്റിന്റേതായിരിക്കണമെന്നും സുപ്രീംകോടതി വ്യകാതമാക്കി.
രണ്ട് സീറ്റുകളില്‍ ഒരാൾ മത്സരിക്കുന്നത് പൊതുഖജനാവിന് അധികഭാരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അശ്വിനി ഉപാധ്യായ് ആണ് ഹരജി ഫയല്‍ ചെയ്തത്.