National
ഗുജറാത്തിലെ പാലം തകർച്ച: മരണം 11 ആയി
മരിച്ചവരുടെ ബന്ധുക്കൾക്ക് രണ്ട് ലക്ഷം രൂപ വീതം കേന്ദ്രവും നാല് ലക്ഷം സംസ്ഥാന സർക്കാറും നൽകും.

അഹമ്മദാബാദ് | ഗുജറാത്തിലെ വഡോദരയിൽ സൗരാഷ്ട്രയുമായി ബന്ധിപ്പിക്കുന്ന നദിക്ക് കുറുകെയുള്ള ഗംഭീര പാലം തകര്‍ന്ന് വാഹനങ്ങള്‍ നദിയിലേക്ക് വീണുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 11 ആയി. നാല് വാഹനങ്ങള്‍ മഹിസാഗര്‍ നദിയിലേക്ക് വീണിരുന്നു. ഇന്ന് പുലർച്ചെയാണ് സംഭവം. നദിയില്‍ വീണ അഞ്ച് പേരെ രക്ഷപ്പെടുത്തി.
എൻ ഡി ആർ എഫ് സംഘമാണ് രക്ഷാദൗത്യത്തിന് നേതൃത്വം നൽകിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലുമായി സംസാരിച്ചു. അപകടത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് രണ്ട് ലക്ഷം രൂപ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് നൽകും. സംസ്ഥാന സർക്കാർ നാല് ലക്ഷം രൂപ വീതം സഹായം പ്രഖ്യാപിച്ചു. പരുക്കേറ്റവർക്ക് 50,000 രൂപ വീതവും സഹായം നൽകും.
പദ്ര താലൂക്കിലെ മുജ്പുറിന് സമീപത്തെ ഈ പാലം ആത്മഹത്യാ മുനമ്പെന്ന രീതിയില്‍ പ്രശസ്തമാണ്. പാലം തകര്‍ന്നതോടെ ആനന്ദ്, വഡോദര, ബറൂച്ച്, അന്‍ക്ലേശ്വര്‍ എന്നിവിടങ്ങളുമായി ബന്ധം തടസ്സപ്പെട്ടിരിക്കുകയാണ്. അപകടം നടക്കുമ്പോള്‍ പാലത്തില്‍ തിരക്ക് കുറഞ്ഞതാണ് മരണ സംഖ്യ കുറച്ചത്.