bihar election 2025
ബീഹാർ: ആദ്യ ഘട്ടത്തിൽ ഭേദപ്പെട്ട പോളിംഗ്; മൂന്ന് മണി വരെ 53.77 ശതമാനം
ലഖിസറായിയിൽ ഉപമുഖ്യമന്ത്രി വിജയ് കുമാർ സിൻഹയുടെ വാഹനവ്യൂഹത്തിന് നേരെ ചെരിപ്പേറ്
പട്‌ന| ബീഹാര്‍ നിയമസഭ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിംഗ് പൊതുവെ സമാധാനപരമായി പുരോഗമിക്കുന്നു. 18 ജില്ലകളിലെ 121 മണ്ഡലങ്ങളിലാണ് ആദ്യ ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്. ഉച്ച കഴിഞ്ഞ് മൂന്ന് മണി വരെ 53.77 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. രാവിലെ ഏഴിന് തുടങ്ങിയ പോളിംഗ് വൈകീട്ട് ആറ് വരെ തുടരും.
മുഖ്യമന്ത്രി നിതീഷ് കുമാര്‍, ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി, കേന്ദ്ര ആഭ്യന്തരമന്ത്രി നിത്യാനന്ദ് റായ്, എല്‍ജെപി നേതാവ് ചിരാഗ് പാസ്വാന്‍, വിഐപി നേതാവ് മുകേഷ് സഹാനി തുടങ്ങിയ പ്രമുഖര്‍ നേരത്തെ തന്നെ വോട്ട് രേഖപ്പെടുത്തി.
ഒറ്റപ്പെട്ട സംഭവങ്ങൾ മാറ്റിനിർത്തിയാൽ കാര്യമായ അനിഷ്ട സംഭവങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ലഖിസറായിയിൽ ഉപമുഖ്യമന്ത്രി വിജയ് കുമാർ സിൻഹയുടെ വാഹനവ്യൂഹത്തിന് നേരെ ചെരിപ്പേറുണ്ടായി. പ്രതിഷേധക്കാർ അദ്ദേഹത്തിന്റെ വാഹനം തടഞ്ഞുനിർത്തി “വിജയ് സിൻഹ മുർദാബാദ്” എന്ന് മുദ്രാവാക്യം വിളിക്കുന്നത് വീഡിയോകളിൽ കാണാം. ആർജെഡി ഗുണ്ടകാണ് ആക്രമണം നടത്തിയതെന്ന് വിജയ്കുമാർ സിൻഹ ആരോപിച്ചു.
സംഭവത്തിൽ അടിയന്തര നടപടി സ്വീകരിക്കാൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ബീഹാർ ഡിജിപിയോട് ആവശ്യപ്പെട്ടതായി തെരഞ്ഞെടുപ്പ് കമ്മീഷണർ വൃത്തങ്ങൾ പറഞ്ഞു.
അതിനിടെ, തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിൽ ചില പോളിംഗ് സ്റ്റേഷനുകളിൽ മനഃപൂർവ്വം വൈദ്യുതി വിച്ഛേദിച്ചുവെന്ന് ആരോപിച്ച് രാഷ്ട്രീയ ജനതാദൾ (ആർജെഡി) രംഗത്ത് വന്നു. എന്നാൽ ആരോപണങ്ങൾ ബിഹാർ ചീഫ് ഇലക്ടറൽ ഓഫീസർ തള്ളി. അടിസ്ഥാനരഹിതവും തെറ്റിദ്ധരിപ്പിക്കുന്നതുമാണ് ആരോപണമെന്ന് അദ്ദേഹം പറഞ്ഞുു.
പട്ന, വൈശാലി, നളന്ദ, ഭോജ്പൂര്‍, മുന്‍ഗര്‍, സരണ്‍, സിവാന്‍, ബെഗുസാരായി, ലഖിസരായി, ഗോപാല്‍ഗഞ്ച്, മുസാഫര്‍പൂര്‍, ദര്‍ഭംഗ, മധേപുര, സഹര്‍സ തുടങ്ങിയ മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. സുരക്ഷാകാരണങ്ങളാല്‍ സിമ്രി ഭക്തിയാര്‍പൂര്‍, മഹിഷി, താരാപൂര്‍, മുന്‍ഗര്‍, ജമാല്‍പൂര്‍, സൂര്യഗഢ നിയമസഭാ മണ്ഡലത്തിലെ 56 ബൂത്ത്കളില്‍ വൈകുന്നേരം അഞ്ച് മണിക്ക് വോട്ടെടുപ്പ് അവസാനിപ്പിക്കും.


