Connect with us

Kerala

കൊച്ചിയില്‍ വന്‍ ലഹരി വേട്ട; ഒരു കോടിയുടെ ലഹരി മരുന്നുമായി രണ്ട് യുവതികള്‍ ഉള്‍പ്പെടെ ഏഴ് അംഗ സംഘം പിടിയില്‍

ചെന്നൈയില്‍ നിന്ന് ആഢംബര കാറുകളില്‍ കുടുംബസമേതമെന്ന രീതിയിലാണ് ഇവര്‍ വന്നിരുന്നത്

Published

|

Last Updated

കൊച്ചി | കൊച്ചിയില്‍ എക്‌സൈസും കസ്റ്റംസും സംയുക്തമായി നടത്തിയ പരിശോധനയില്‍ വന്‍ ലഹരിമരുന്ന് വില്‍പ്പന സംഘം പിടിയില്‍. രണ്ട് യുവതികള്‍ ഉള്‍പ്പടെ ഏഴ് പേരാണ് അറസ്റ്റിലായിരിക്കുന്നത്. ഇവരില്‍ നിന്ന് മുന്തിയ ഇനം ലഹരിമരുന്നുകളായ എംഡിഎംഎ, എല്‍എസ്ഡി, ലഹരിഗുളികകള്‍ എന്നിവ പിടികൂടിയിട്ടുണ്ട്. വിപണിയില്‍ ഈ മരുന്നുകള്‍ക്കെല്ലാം ചേര്‍ത്ത് ഒരു കോടി രൂപ വില വരുമെന്നാണ് കണക്കാക്കുന്നത്.

കോഴിക്കോട് സ്വദേശികളായ ശ്രീമോന്‍, മുഹമ്മദ് ഫാബാസ്, ഷംന, കാസര്‍കോട് സ്വദേശികളായ അജു എന്ന അജ്മല്‍, മുഹമ്മദ് ഫൈസല്‍, എറണാകുളം സ്വദേശികളായ മുഹമ്മദ് അഫ്‌സല്‍, തൈബ എന്നിവരാണ് പിടിയിലായത്. കാക്കനാട് ഉള്ള ഫ്‌ലാറ്റില്‍ നിന്ന് പ്രതികളെ പിടികൂടുമ്പോള്‍ ഇവരുടെ കയ്യില്‍ 90 ഗ്രാം എംഡിഎംഎ ഉണ്ടായിരുന്നു. ഒരു ഐ-20 കാര്‍ വഴിയാണ് ഇവര്‍ ലഹരി കടത്തിയിരുന്നത്. മൂന്ന് വിദേശ ഇനം നായ്ക്കളെയും ഇവിടെ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.

ചെന്നൈയില്‍ നിന്നാണ് ലഹരിമരുന്ന് ഇവര്‍ കൊണ്ടുവന്നിരുന്നത്. ചെന്നൈയില്‍ നിന്ന് ആഢംബര കാറുകളില്‍ കുടുംബസമേതമെന്ന രീതിയിലാണ് ഇവര്‍ വന്നിരുന്നത്. സ്ത്രീകളാണ് പലപ്പോഴും ക്യാരിയര്‍മാരായി പ്രവര്‍ത്തിക്കുക. വിദേശ ഇനത്തില്‍ പെട്ട നായ്ക്കളെ കൊണ്ടുവരുന്നുവെന്നും പലപ്പോഴും ചെക്‌പോസ്റ്റുകളില്‍ ഇവര്‍ പറയും. ഇങ്ങനെ ചെക്‌പോസ്റ്റുകളിലെല്ലാം വ്യാപകമായി ഉദ്യോഗസ്ഥരെ കബളിപ്പിച്ചാണ് ലഹരിമരുന്ന് ഇവര്‍ കടത്തിക്കൊണ്ടുവന്നത്. ഇതിന് മുമ്പും ഇവര്‍ ഇത്തരത്തില്‍ ലഹരി കടത്തിയിട്ടുണ്ടെന്നും അതേക്കുറിച്ച് അന്വേഷിച്ച് വരികയാണെന്നും സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡും കസ്റ്റംസ് പ്രിവന്റീവ് യൂണിറ്റും അറിയിച്ചു.