Connect with us

Kerala

ഭാരതാംബയുടെ ചിത്രം: രാജ്ഭവനിലെ പരിപാടി ബഹിഷ്‌കരിച്ച് വിദ്യാഭ്യസമന്ത്രി വി ശിവന്‍കുട്ടി

പരിപാടിക്കെത്തിയപ്പോള്‍ രാജ്ഭവനിലെ സെന്‍ട്രല്‍ ഹാളിലെ സ്റ്റേജില്‍ വച്ച ഭാരതാംബയുടെ ചിത്രത്തിന് മുന്നില്‍ പുഷ്പാര്‍ച്ച നടത്തുന്നതാണ് കണ്ടതെന്ന് മന്ത്രി പറഞ്ഞു.

Published

|

Last Updated

തിരുവനന്തപുരം| ഭാരതാംബയുടെ ചിത്രം വച്ചതിനെ തുടര്‍ന്ന് രാജ്ഭവനിലെ പരിപാടിയില്‍ നിന്ന് ഇറങ്ങിപ്പോയി വിദ്യാഭ്യസമന്ത്രി വി ശിവന്‍കുട്ടി. സ്‌കൗട്ട് ആന്‍ഡ് ഗൈഡിന്റെ രാജ്യപുരസ്‌കാര്‍ സര്‍ട്ടിഫിക്കറ്റ് വിതരണ പരിപാടിയായിരുന്നു രാജ്ഭവനില്‍ സംഘടിപ്പിച്ചത്. താന്‍ എത്തുന്നതിനും ഇരുപത് മിനിറ്റ് മുമ്പ് പരിപാടി ആരംഭിച്ചതും മന്ത്രിയെ ചൊടിപ്പിച്ചു. പരിപാടിക്കെത്തിയപ്പോള്‍ രാജ്ഭവനിലെ സെന്‍ട്രല്‍ ഹാളിലെ സ്റ്റേജില്‍ വച്ച ഭാരതാംബയുടെ ചിത്രത്തിന് മുന്നില്‍ പുഷ്പാര്‍ച്ച നടത്തുന്നതാണ് കണ്ടതെന്ന് മന്ത്രി പറഞ്ഞു.

ചടങ്ങില്‍ അധ്യക്ഷന്റെ ചുമതലയാണ് മന്ത്രി ശിവന്‍കുട്ടിക്ക് ഉണ്ടായിരുന്നത്. പ്രസംഗത്തിനായി ക്ഷണിച്ചപ്പോള്‍ സ്‌കൗട്ട് ആന്‍ഡ് ഗൈഡിന്റെ ആദരം നേടിയ കുട്ടികളെ അഭിനന്ദിച്ച ശേഷം മന്ത്രി പരിപാടി ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോകുകയായിരുന്നു. സര്‍ക്കാരും രാജ്ഭവനും ചേര്‍ന്നു നടത്തുന്ന പരിപാടിയായിരുന്നു ഇത്.

ആര്‍എസ്എസിന്റെ കേന്ദ്രമായി രാജ്ഭവന്‍ മാറിയെന്ന് പുറത്തിറങ്ങിയശേഷം മന്ത്രി പ്രതികരിച്ചു.മഹാത്മാഗാന്ധിയുടേയോ, ഇന്ത്യന്‍ പ്രധാനമന്ത്രിയുടേയോ ചിത്രമാണെങ്കില്‍ നമുക്ക് മനസിലാക്കാമായിരുന്നു. ഇത് ആരുടെ ചിത്രമാണ് വെച്ചതെന്ന് പോലും അറിയില്ല. അംഗീകരിക്കാന്‍ പറ്റാത്ത ചടങ്ങായതിനാല്‍ ബഹിഷ്‌കരിക്കുകയാണെന്ന് പറഞ്ഞാണ് പരിപാടിയില്‍ നിന്ന് ഇറങ്ങിപ്പോന്നത്. എന്നോട് ആലോചിക്കാതെയാണ് പരിപാടി നിശ്ചയിച്ചതെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാറുമായി സഹകരിച്ച് നടത്തുന്ന പരിപാടിയില്‍ ഈ ചിത്രത്തിന് മുന്നില്‍ വിളക്ക് കൊളുത്തുന്നത് അംഗീകരിക്കാനാവില്ലെന്നും പ്രതിഷേധിക്കുന്നുവെന്നും ഗവര്‍ണറെ അറിയിച്ചെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

 

 

Latest