Connect with us

Poem

പന്തുകളി

നീറ്റലൊടുങ്ങാത്ത മുറിവുകളിൽ ബെറ്റാഡിൻ്റെ മണമുള്ള സ്നേഹം അമ്മ പുരട്ടിത്തന്ന രാത്രികളിലൊക്കെയും ഞാൻ കാൽപ്പന്തു മാത്രമായിരുന്നു സ്വപ്നം കണ്ടത്.

Published

|

Last Updated

ത്ര ആഞ്ഞു ശ്രമിച്ചിട്ടും
വിജയത്തിൻ്റെ ഗോളീ പോസ്റ്റിൽ
ഒരിക്കലുമെത്താത്ത
കാൽപ്പന്തു കണക്കായിരുന്നു
എന്നുമെൻ്റെ ജീവിതം

മരുഭൂമിയിലെ മരുപ്പച്ച കണക്കെ
ആഘോഷങ്ങളുടേയും
ആർപ്പുവിളികളുടേയും
ജീവിതം മുന്നിൽ ചിരിച്ചു
നിൽക്കുമ്പോഴൊക്കെയും
മഞ്ഞയും ചുവപ്പും ചീട്ടുകൾ
മുഖംമൂടിയണിഞ്ഞെത്തി എൻ്റെ
കുതിപ്പുകളെ കടിഞ്ഞാണിട്ടിരുന്നു.

കഞ്ഞിപ്പശ മുക്കി
അലക്കി വെളുപ്പിച്ച്
അമ്മയെന്നെ യാത്രയാക്കുമ്പോഴും
തിരിച്ച്, വിയർപ്പിൽ മുങ്ങി, ചെമ്മണ്ണിൽ
കുഴഞ്ഞുമറിഞ്ഞായിരുന്നു
തിരിച്ചു വരവ്.

നീറ്റലൊടുങ്ങാത്ത മുറിവുകളിൽ
ബെറ്റാഡിൻ്റെ മണമുള്ള സ്നേഹം
അമ്മ പുരട്ടിത്തന്ന രാത്രികളിലൊക്കെയും
ഞാൻ കാൽപ്പന്തു മാത്രമായിരുന്നു
സ്വപ്നം കണ്ടത്.

എന്നാലപ്പോഴൊക്കെ
വിശപ്പിൻ്റെ പന്തുകളി വയറ്റിലും
വേവലാതികളുടേത് തലച്ചോറിലും
സംഭവിച്ചുകൊണ്ടേയിരുന്നു.

അതിരുകളില്ലാത്ത ഈ മൈതാനത്തിൽ
ജീവിതമെന്നു പേരിട്ട
പന്തിനു പിറകെ പായുമ്പോൾ
കാലുകളത്രയും തളരുന്നുണ്ട്
കണ്ണിലാകെ ഇരുട്ടു പടരുന്നുണ്ട്
എങ്കിലും അവസാന നിമിഷമെങ്കിലും
ഒരു പെനാൽറ്റിയെങ്കിലും
ഞാൻ പ്രതീക്ഷിച്ചോട്ടെ.

---- facebook comment plugin here -----

Latest