Connect with us

National

എയര്‍ഹോസ്റ്റസ് കൊല്ലപ്പെട്ട സംഭവം: പ്രതി കുറ്റം സമ്മതിച്ചു

കത്തി ചൂണ്ടി ബലാത്സംഗം ചെയ്യാനുള്ള ശ്രമം പരാജയപ്പെട്ടതോടെയാണ് എയര്‍ഹോസ്റ്റസിനെ കഴുത്തറുത്ത് കൊന്നതെന്ന് പ്രതി ചോദ്യംചെയ്യലില്‍ സമ്മതിച്ചെന്ന് പോലീസ്

Published

|

Last Updated

മുംബൈ| മുംബൈയില്‍ എയര്‍ഹോസ്റ്റസ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി കുറ്റം സമ്മതിച്ചെന്ന് പോലീസ്. കത്തി ചൂണ്ടി ബലാത്സംഗം ചെയ്യാനുള്ള ശ്രമം പരാജയപ്പെട്ടതോടെയാണ് എയര്‍ഹോസ്റ്റസിനെ കഴുത്തറുത്ത് കൊന്നതെന്ന് പ്രതി ചോദ്യംചെയ്യലില്‍ സമ്മതിച്ചെന്ന് പോലീസ് കോടതിയില്‍ പറഞ്ഞു. മുംബൈയില്‍ യുവതി താമസിച്ചിരുന്ന അപ്പാര്‍ട്ട്‌മെന്റിലെ ക്ലീനിങ് ജീവനക്കാരനായ വിക്രം അത്‌വാളാണ് പിടിയിലായത്. പ്രതിയെ കോടതി മൂന്ന് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു.

ഞായറാഴ്ച രാത്രി 11 മണിയോടെയാണ് എയര്‍ഹോസ്റ്റസിനെ അന്ധേരിയിലെ അപ്പാര്‍ട്ട്‌മെന്റില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ബാത്ത് റൂമിന് സമീപമാണ് മൃതദേഹം കിടന്നത്. മൃതദേഹം രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു. ഫോണില്‍ വിളിച്ച് കിട്ടാതായതോടെ സുഹൃത്തുക്കള്‍ അപ്പാര്‍ട്ട്‌മെന്റിലെത്തി വാതില്‍ കുത്തിത്തുറക്കുകയായിരുന്നു. ഛത്തീസ്ഗഡ് സ്വദേശിനിയാണ് കൊല്ലപ്പെട്ടത്. ഉടന്‍ പോലീസെത്തി അപ്പാര്‍ട്ട്‌മെന്റില്‍ താമസിച്ചിരുന്നവരെയും ജീവനക്കാരെയും ചോദ്യംചെയ്തു. പോലീസ് 45 പേരെയാണ് ചോദ്യംചെയ്തത്. 14 മണിക്കൂറിനുള്ളില്‍ പോലീസ് പ്രതിയെ കണ്ടെത്തി.

രക്തം പുരണ്ട വസ്ത്രം പ്രതിയുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയെന്ന് പോലീസ് പറഞ്ഞു. കൊലപാതകത്തിന്റെ രണ്ട് ദിവസം മുന്‍പ് എയര്‍ഹോസ്റ്റസുമായി വാക്കുതര്‍ക്കമുണ്ടായെന്ന് അത്‌വാള്‍ ചോദ്യം ചെയ്യലിനിടെ പറഞ്ഞു. ജോലി ശരിയായി ചെയ്തില്ലെന്ന് പറഞ്ഞ് യുവതി ദേഷ്യപ്പെട്ടു. ഇതോടെ യുവതിയോട്‌ വൈരാഗ്യം തോന്നി. ഫ്‌ളഷ് ടാങ്കില്‍ ചോര്‍ച്ചയുണ്ടോയെന്ന് പരിശോധിക്കാന്‍ വന്നതാണെന്ന വ്യാജേന യുവതിയുടെ അപ്പാര്‍ട്ട്‌മെന്റിലെത്തി. ബലാത്സംഗം ചെയ്യുക എന്നതായിരുന്നു ലക്ഷ്യമെന്ന് പ്രതി പറഞ്ഞു. കത്തി ചൂണ്ടി നിലത്തേക്ക് തള്ളിയിട്ടെങ്കിലും യുവതി ചെറുത്തുനിന്നു. വാതില്‍ തുറന്ന് ഓടിരക്ഷപ്പെടാനും യുവതി ശ്രമിച്ചു. ഇതോടെ താന്‍ കത്തികൊണ്ട് കഴുത്തില്‍ കുത്തിയെന്നാണ് പ്രതിയുടെ മൊഴി.

പ്രതിയുടെ വീടും കൊലപാതകം നടന്ന അപ്പാര്‍ട്ട്‌മെന്റും പോലീസ് പരിശോധിച്ചെങ്കിലും കൊല ചെയ്യാന്‍ ഉപയോഗിച്ച ആയുധം ഇതുവരെ കണ്ടെത്താനായിട്ടില്ല. കൊല്ലപ്പെട്ട യുവതിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ചൊവ്വാഴ്ച വീട്ടുകാര്‍ക്ക് വിട്ടുകൊടുത്തെന്ന് പോലീസ് പറഞ്ഞു