Connect with us

Kerala

ബാലികയെ ദത്തെടുത്തശേഷം ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 109 വര്‍ഷം കഠിനതടവും 6.25 ലക്ഷം രൂപ പിഴയും

ആരോടെങ്കിലും പറഞ്ഞാല്‍ കൊല്ലുമെന്ന പ്രതിയുടെ ഭീഷണിയും കുട്ടിയെ ഭയപ്പെടുത്തിയിരുന്നു.

Published

|

Last Updated

പത്തനംതിട്ട  | കടത്തിണ്ണകളില്‍ വല്യമ്മയ്ക്കും രണ്ട് സഹോദരങ്ങള്‍ക്കുമൊപ്പം കഴിഞ്ഞുവന്ന 12 കാരിയെ ദത്തെടുത്ത് കൂടെ താമസിപ്പിച്ച് ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് കഠിനശിക്ഷ നല്‍കി പ്രത്യേക കോടതി. പന്തളം കുരമ്പാല പൂഴിക്കാട് ചിന്നക്കടമുക്ക് നെല്ലിക്കോമത്ത് തെക്കേതില്‍ അനിയനെന്നു വിളിക്കുന്ന തോമസ് സാമൂവല്‍(63)നെയാണ് അടൂര്‍ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജി എ സമീര്‍ 109 വര്‍ഷം കഠിനതടവിനും 6,25,000 പിഴയൊടുക്കാനും ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ 3 വര്‍ഷവും 2 മാസവും കൂടി അധികതടവ് അനുഭവിക്കണം. പിഴത്തുക പെണ്‍കുട്ടിക്ക് നല്‍കാനും കോടതി വിധിച്ചു. 2021 മാര്‍ച്ച് 26 നും 2022 മേയ് 30 നുമിടയിലുള്ള കാലയളവിലാണ് പ്രതിയുടെ വീട്ടില്‍ വച്ച് പീഡനം നടന്നത്.

തമിഴ്നാട് സ്വദേശികളായ മാതാപിതാക്കള്‍ ചെറുപ്പത്തിലേ ഉപേക്ഷിച്ചുപോയ 12 കാരിയുള്‍പ്പെടെ 2 പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയും പിതാവിന്റെ അമ്മയുടെ സംരക്ഷണയിലാണ് കഴിഞ്ഞുവന്നത്. തിരുവല്ല കടപ്രയില്‍ കടത്തിണ്ണയില്‍ ഇവര്‍ കഴിയുന്നതുകണ്ട് മുന്‍ ബ്ലോക്ക് പ്രസിഡന്റ് സൂസമ്മ പൗലോസ് ഇടപെട്ട് ശിശുക്ഷേമസമിതിയെ വിവരം അറിയിച്ചു. സമിതി കുട്ടികളെ സുരക്ഷിതസ്ഥാനങ്ങളില്‍ എത്തിക്കാന്‍ നടപടി സ്വീകരിച്ചതിനെതുടര്‍ന്ന്, ആണ്‍കുട്ടിയെ തിരുവല്ലയിലെ ഒരു കുടുംബവും, ഒരു പെണ്‍കുട്ടിയെ അടൂരുള്ള കുടുംബവും ദത്തെടുക്കുകയായിരുന്നു. 12 കാരിയെ പ്രതിയുടെ പന്തളത്തെ വീട്ടിലും വളര്‍ത്താന്‍ ദത്തുനല്‍കി. തുടര്‍ന്ന്, കുട്ടികളെ സുരക്ഷിതയിടങ്ങളില്‍ എത്തിച്ചു എന്ന് കരുതിയ വല്യമ്മ തീകൊളുത്തി ആത്മഹത്യ ചെയ്യുകയും ചെയ്തു. മക്കള്‍ ഇല്ലാതിരുന്ന പ്രതിയും ഭാര്യയും പെണ്‍കുട്ടിയെ വീട്ടിലെത്തിച്ച് ഒപ്പം താമസിപ്പിച്ചു. സംരക്ഷിക്കാമെന്ന് സമ്മതിച്ച് വാക്കുനല്‍കി ഏറ്റെടുത്ത ശേഷം, കുട്ടിയെ ക്രൂരമായ ലൈംഗിക പീഡനത്തിനാണ് പിന്നീട് പ്രതി വിധേയയാക്കിയത്. അന്നുമുതല്‍ ഒരുവര്‍ഷത്തോളം ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചു. മലയാളം ശരിക്കറിയാത്ത കുട്ടിക്ക്, തനിക്ക് ഏല്‍ക്കേണ്ടിവന്ന ക്രൂരമായ പീഡനത്തെപ്പറ്റി പുറത്തുപറയാന്‍ കഴിഞ്ഞില്ല. ആരോടെങ്കിലും പറഞ്ഞാല്‍ കൊല്ലുമെന്ന പ്രതിയുടെ ഭീഷണിയും കുട്ടിയെ ഭയപ്പെടുത്തിയിരുന്നു. അതിനിടെ, പ്രതിയുടെ ഭാര്യ സ്‌കൂട്ടറില്‍ നിന്ന് വീണു പരിക്കേറ്റിരുന്നു. ആസമയം, കുട്ടിയെ നോക്കാന്‍ കഴിയില്ലെന്നുപറഞ്ഞു ഇയാള്‍ ശിശുക്ഷേമസമിതിയെ സമീപിക്കുകയും, കുട്ടിയെ തിരികെ ഏല്‍പ്പിക്കുകയും ചെയ്തു. ഇതറിഞ്ഞപ്പോള്‍, ആണ്‍കുഞ്ഞിനെ ദത്തെടുത്ത വീട്ടുകാര്‍ സമിതിയെ സമീപിച്ച് 12 കാരിയെക്കൂടി ദത്ത് കിട്ടാന്‍ അപേക്ഷ നല്‍കി. അനുകൂലമായ ഉത്തരവുണ്ടാവുകയും, അവര്‍ പെണ്‍കുട്ടിയെ കൂടെ താമസിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് , ആ വീട്ടിലെ അമ്മയോട് കുട്ടി വിവരങ്ങള്‍ ധരിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് പന്തളം പോലീസിനെ വീട്ടുകാര്‍ സമീപിച്ചതും, പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ച് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. അത്യന്തം ദുരിതപൂര്‍ണമായ ജീവിതത്തിനിടെ ബാലിക നേരിട്ട ദുരനുഭവങ്ങള്‍ ബോധ്യപ്പെട്ട കോടതി ഇന്ത്യന്‍ ശിക്ഷാ നിയമം, പോക്സോ, ബാലനീതി നിയമം എന്നിവയിലെ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം കുറ്റക്കാരനെന്ന് കണ്ടെത്തി പ്രതിക്ക് കടുത്ത ശിക്ഷ വിധിക്കുകയായിരുന്നു. കേസിന്റെ വിചാരണയ്ക്കിടെ, പ്രോസിക്യൂഷ്യന്‍ 26 രേഖകളും 16 സാക്ഷികളെയും ഹാജരാക്കി. പ്രോസിക്യൂഷ്യനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സ്മിത പി ജോണ്‍ ഹാജരായി.

 

Latest