Connect with us

National

ഭീകരതയുടെ മണ്ണ് സുരക്ഷിതമല്ല; പിന്തുടര്‍ന്ന് വേട്ടയാടുമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്

തീവ്രവാദികളുടെ അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ക്കാന്‍ ഓപറേഷന്‍ സിന്ദൂറിന് കഴിഞ്ഞു

Published

|

Last Updated

ന്യൂഡല്‍ഹി | സിന്ദൂരം നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് ഓപറേഷന്‍ സിന്ദൂറിലൂടെ സായുധസേന നീതി നേടിക്കൊടുത്തെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ഭീകരതയുടെ മണ്ണ് സുരക്ഷിതമല്ല. ഭീകരകരെ പിന്തുടര്‍ന്ന് വേട്ടയാടും. അതിര്‍ത്തിക്ക് അപ്പുറമുള്ള തീവ്രവാദികള്‍ക്കും നേതാക്കള്‍ക്കും അവരുടെ ഭൂമി സുരക്ഷിതമായിരിക്കില്ലെന്ന് തങ്ങള്‍ തെളിയിച്ചെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.

ബ്രഹ്മോസ് ശത്രുക്കള്‍ക്കായുള്ള സന്ദേശമാണ്. രാജ്യം ഒന്നടങ്കം ഇന്ത്യന്‍ സായുധസേനയോട് നന്ദി പ്രകടിപ്പിക്കുന്നു. ഓപറേഷന്‍ സിന്ദൂര്‍ വെറുമൊരു സൈനിക നടപടി മാത്രമല്ല. ഇന്ത്യയുടെ രാഷ്ട്രീയ സാമൂഹിക ഇച്ഛാശക്തിയുടെ പ്രതീകം കൂടിയാണ്. റാവില്‍പിണ്ടിയിലെ പാക് സൈനിക കേന്ദ്രം ആക്രമിച്ചു. തീവ്രവാദികളുടെ അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ക്കാന്‍ ഓപറേഷന്‍ സിന്ദൂറിന് കഴിഞ്ഞു. പ്രതിരോധരംഗത്ത് രാജ്യത്തിന്റെ ലക്ഷ്യങ്ങളിലേക്ക് കൃത്യമായി എത്താന്‍ കഴിയേണ്ടതുണ്ട്. അതിര്‍ത്തിയിലെ സാഹചര്യത്തില്‍ ഇത് തെളിയുകയാണെന്നും രാജ് നാഥ് സിംഗ് പറഞ്ഞു.

പാകിസ്താനിലെ സാധാരണ ജനങ്ങളെ തങ്ങള്‍ ലക്ഷ്യം വെച്ചിട്ടില്ല. പാകിസ്താന്‍ ഇന്ത്യയിലെ സാധാരണക്കാരെയും ക്ഷേത്രങ്ങളെയും ഗുരുദ്വാരകളെയും പള്ളികളെയും ആക്രമിക്കാന്‍ ശ്രമിച്ചു. പാകിസ്താന് ഉള്ളില്‍ ചെന്ന് സായുധ സേന മറുപടി നല്‍കി. ഇന്ന് ലോകത്തെ ഏറ്റവും ശക്തരായ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. നമ്മള്‍ സൈനികരംഗത്തെ ശക്തി വര്‍ധിപ്പിച്ചുകൊണ്ടേയിരിക്കുകയാണ്. രാജ്യത്തെ തദ്ദേശീയ പ്രതിരോധ നിര്‍മാണരംഗത്ത് നിര്‍ണായക ചുവടുവെപ്പാണ് ഈ നിര്‍മാണ ശാല. അതിര്‍ത്തിയുടെ ഇരുവശത്തുമുള്ള ഭീകരതക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ടെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.

 

Latest