Connect with us

Kerala

ഗര്‍ഭഛിദ്രം: അപകടകരമായ മരുന്നു നല്‍കാന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ യുവ വ്യവസായിയെ ഉപയോഗിച്ചതായി കണ്ടെത്തി

അശാസ്ത്രീയ ഗര്‍ഭഛിദ്രം നടന്നത് നാലാം മാസമാണെന്നത് ഉള്‍പ്പെടെ നിര്‍ണായക വിവരങ്ങളാണ് അന്വേഷണ സംഘത്തിനു ലഭിച്ചത്

Published

|

Last Updated

തിരുവനന്തപുരം | ഗര്‍ഭഛിദ്രത്തിന് യുവതിക്ക് മരുന്ന് എത്തിച്ച് നല്‍കിയത് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായിരുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എയുടെ സുഹൃത്തായ യുവ വ്യവസായിയാണെന്ന വിവരം ക്രൈംബ്രാഞ്ചിന് ലഭിച്ചു. അശാസ്ത്രീയ ഗര്‍ഭഛിദ്രം നടന്നത് നാലാം മാസമാണെന്നത് ഉള്‍പ്പെടെ നിര്‍ണായക വിവരങ്ങളാണ് അന്വേഷണ സംഘത്തിനു ലഭിച്ചത്.

രാഹുലിനൊപ്പം വ്യവസായിയും ഗര്‍ഭഛിദ്രത്തിന് യുവതിയെ ഭീഷണിപ്പെടുത്തിയതിന്റെ തെളിവുകള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചു. പത്തനംതിട്ട സ്വദേശിയായ രാഹുലുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന യുവ വ്യവസായിയുടെ ഫോണ്‍ വിവരങ്ങളില്‍ ഭീഷണി വ്യക്തമാകുന്നുണ്ട്. ഇയാള്‍ െേപാലീസിന്റെ നിരീക്ഷണത്തിലാണ്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാതിക്രമക്കേസ് അന്വേഷണത്തില്‍ സുപ്രധാന നീക്കമാണ് ക്രൈംബ്രാഞ്ച് നടത്തുന്നത്. രാഹുലിനെതിരെ തെളിവുകള്‍ ശേഖരിക്കുന്ന നടപടികളില്‍ മികട്ട പുരോഗതിയാണു ദൃശ്യമാകുന്നത്.

ഗര്‍ഭഛിദ്രത്തില്‍ രാഹുലിന് പുറമേ മറ്റൊരാള്‍കൂടി പങ്കാളിയായി എന്ന വിവരം കുറ്റകൃത്യത്തിന്റെ ആഴം വര്‍ധിപ്പിക്കുന്നു. രാഹുലിന്റെ നാട്ടുകാരനായ യുവവ്യവസായി വഴി രാഹുല്‍ മാങ്കൂട്ടത്തില്‍ യുവതിക്ക് മരണം വരെ സംഭവിക്കാന്‍ സാധ്യതയുള്ള രണ്ട് മരുന്നുകളാണ് എത്തിച്ചു നല്‍കിയത് എന്നുകണ്ടെത്തി. നാലാം മാസത്തില്‍ ഈ മരുന്ന് കഴിച്ച് യുവതി ഗര്‍ഭഛിദ്രം നടത്തിയതിനും തെളിവു ലഭിച്ചു. ഡോക്ടറുടെ സാന്നിധ്യം പോലുമില്ലാതെ അശാസ്ത്രീയമായായിരുന്നു ഗര്‍ഭഛിദ്രം.

കേസില്‍ രാഹുലിനെതിരെ ആരോപണം ഉന്നയിച്ചവരുെട മൊഴി രേഖപ്പെടുത്തുന്ന നടപടികളും ക്രൈംബ്രാഞ്ച് തുടരുകയാണ്. ഇന്നലെ നടി റിനി ആന്‍ ജോര്‍ജിന്റെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു. രാഹുലിനെതിരായ നടപടികള്‍ക്ക് തുടക്കമിട്ടതിന് റിനിയുടെ വെളിപ്പെടുത്തലുകളായിരുന്നു. രാഹുല്‍ അയച്ച അശ്ലീല സന്ദേശങ്ങളുടെ പകര്‍പ്പ് നടി ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. റിനിക്ക് പുറമേ പരാതിക്കാരായ പതിനൊന്ന് പേരുടെ മൊഴിയും ക്രൈംബ്രാഞ്ച് രേഖപ്പെടുത്തുന്നുണ്ട്. ഡിവൈ എസ് പി ഷാജിയുടെ നേതൃത്വത്തിലുളള സംഘമാണ് കേസ് അന്വേഷിക്കുന്നത്. പരാതിക്കാരായ മറ്റ് പതിനൊന്ന് പേരുടെ മൊഴിയും രേഖപ്പെടുത്തുന്നുണ്ട്.

യുവ നേതാവില്‍ നിന്ന് മോശം അനുഭവം ഉണ്ടായെന്നായിരുന്നു റിനി നേരത്തേ വെളിപ്പെടുത്തിയത്. രാഹുലിന്റെ പേര് റിനി പറഞ്ഞിരുന്നില്ല. ഒരു യുവ നേതാവ് അശ്ലീല സന്ദേശം അയച്ചെന്നും ഫൈവ് സ്റ്റാര്‍ ഹോട്ടലിലേക്ക് ക്ഷണിച്ചെന്നുമായിരുന്നു റിനി പറഞ്ഞത്. ഒരു രാഷ്ട്രീയ നേതാവ് ഇങ്ങനെയാകരുതെന്ന് ഉപദേശിച്ചുവെന്നും ‘ഹു കെയേഴ്സ്’ എന്നതായിരുന്നു അയാളുടെ പ്രതികരണമെന്നും റിനി പറഞ്ഞിരുന്നു.

തൊട്ടുപിന്നാലെ രാഹുലിനെതിരെ വിമര്‍ശനവുമായി എഴുത്തുകാരി ഹണി ഭാസ്‌കരനും രംഗത്തെത്തിയിരുന്നു. രാഹുല്‍ മാങ്കൂട്ടത്തില്‍ തികഞ്ഞ രാഷ്ട്രീയ മാലിന്യമാണെന്നും ഇത് തുറന്നുകാട്ടിത്തന്നത് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെയാണെന്നുമായിരുന്നു ഹണി ഭാസ്‌കരന്‍ പറഞ്ഞത്. സംഭവം വലിയ വിവാദമായി മാറുകയും രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പ്രതികരണവുമായി നേതാക്കള്‍ രംഗത്തെത്തുകയും ചെയ്തു. ഇതിന് പിന്നാലെ ട്രാന്‍സ് വുമണും ബിജെപി നേതാവുമായ അവന്തികയും രാഹുലിനെതിരെ രംഗത്തെത്തി. റേപ്പ് ചെയ്യുന്നതുപോലെ ലൈംഗിക ബന്ധത്തിലേര്‍പ്പെടണമെന്ന് രാഹുല്‍ പറഞ്ഞതായായിരുന്നു അവന്തിക പറഞ്ഞത്. ഇതിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തില്‍ യുവതിയെ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുന്ന ഫോണ്‍ സംഭാഷണം അടക്കം പുറത്തുവന്നു. ഹൈക്കമാന്‍ഡും കൈയൊഴിഞ്ഞതോടെ രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെച്ചു.

ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുന്ന യുവതിയെ ഭീഷണിപ്പെടുത്തുന്ന ഫോണ്‍ സംഭാഷണമായിരുന്നു പുറത്തുവന്നത്. നിന്നെ കൊല്ലാന്‍ എത്രസമയമാണ് വേണ്ടതെന്നാണ് കരുതുന്നതെന്നും സെക്കന്‍ഡുകള്‍ കൊണ്ട് കൊല്ലാന്‍ സാധിക്കുമെന്നുമാണ് രാഹുല്‍ പറയുന്നത്. ഗര്‍ഭിണിയായ യുവതിയോട് ചവിട്ടുമെന്നും രാഹുല്‍ പറയുന്നുണ്ട്. ഫോണ്‍ സംഭാഷണം പുറത്തുവന്നതോടെ രാഹുലിനെതിരായ കുരുക്ക് മുറുകി. ഇതോടെ കോണ്‍ഗ്രസ് പ്രതിരോധത്തിലാകുകയും രാഹുലിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.
തിങ്കളാഴ്ച ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ രാഹുലിനെ പങ്കെടുപ്പിക്കാന്‍ ഒരുവിഭാഗം ശക്തമായ നീക്കം നടത്തിക്കൊണ്ടിരിക്കെയാണ് രാഹുലിന്റെ കുരുക്കു മുറുകുന്ന തെളിവുകള്‍ പുറത്തുവരുന്നത്.

 

Latest