Connect with us

National

ഉത്തര്‍ പ്രദേശില്‍ 21കാരന്‍ അച്ഛനെയും മുത്തച്ഛനെയും വെട്ടിക്കൊന്നു

സെപ്തംബര്‍ ഏഴിന് രാത്രിയിലായിരുന്നു ഇരട്ടക്കൊലപാതകം. കുടുംബ പ്രശ്‌നമാണ് കൊലപാതക കാരണമെന്ന് പോലീസ് പറഞ്ഞു.

Published

|

Last Updated

ഗ്രേറ്റര്‍ നോയിഡ| ഉത്തര്‍ പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയില്‍ യുവാവ് അച്ഛനെയും മുത്തച്ഛനെയും വെട്ടിക്കൊന്നു. കുടുംബ പ്രശ്‌നമാണ് കൊലപാതക കാരണമെന്ന് പോലീസ് പറഞ്ഞു. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സെപ്തംബര്‍ ഏഴിന് രാത്രിയിലായിരുന്നു ഇരട്ടക്കൊലപാതകം. വിക്രംജിത് റാവു, രാംകുമാര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.

കുടുംബ വഴക്കിനെ തുടര്‍ന്ന് വിക്രംജിത് റാവു വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്നു. സംഭവ ദിവസം രാത്രി ദങ്കൗറിലെ ബല്ലു ഖേര ഗ്രാമത്തില്‍ നിര്‍മ്മാണത്തിലിരിക്കുന്ന ഒരു ഫിലിം സ്റ്റുഡിയോയില്‍ എത്തിയ പ്രതി ജാസ്മിന്‍ (21) പിതാവിനെ അക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സ്റ്റുഡിയോയില്‍ സൂക്ഷിച്ചിരുന്ന കോടാലി ഉപയോഗിച്ച് റാവുവിന്റെ മുഖത്തും കഴുത്തിലും തലയിലും ജാസ്മിന്‍ വെട്ടി. നിലവിളി കേട്ട് എഴുന്നേറ്റ റിട്ടയേര്‍ഡ് റോഡ്വേസ് ജീവനക്കാരനായ മുത്തച്ഛന്‍ രാംകുമാറിനെയും ജാസ്മിന്‍ ആക്രമിച്ചു.

തന്നെ തിരിച്ചറിയപ്പെടുമോ എന്ന ഭയത്തെ തുടര്‍ന്നാണ് രാംകുമാറിനെ ആക്രമിച്ചത്. വെട്ടേറ്റിട്ടും രാംകുമാര്‍ ചലിക്കുന്നതു കണ്ട ജാസ്മിന്‍ രക്ഷപ്പെടുമോ എന്ന് ഭയന്ന് ചുറ്റിക കൊണ്ട് തലയില്‍ പലതവണ അടിക്കുകയും ചെയ്തു. ആയുധങ്ങള്‍ ഒളിപ്പിച്ച ശേഷം മതില്‍ ചാടിക്കടന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. പിന്നീട് വീട്ടില്‍ എത്തിയ ശേഷം രക്തം പുരണ്ട വസ്ത്രങ്ങള്‍ കഴുകി കിടന്നുറങ്ങുകയായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി.

അച്ഛന്‍ അമ്മയെ ഉപദ്രവിക്കാറുണ്ടെന്നും ഇതിനെ തുടര്‍ന്നുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നും പ്രതി മൊഴി നല്‍കി. ആയുധങ്ങള്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്. പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതായും ഗ്രേറ്റര്‍ നോയിഡ ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ (ഡിസിപി) അശോക് കുമാര്‍ പറഞ്ഞു.

 

 

Latest