Kerala
വഴക്ക് പറഞ്ഞതിന് പിതാവിൻ്റെ മുഖത്ത് മുളക് കലക്കിയൊഴിച്ച് ക്രൂരമായി മർദിച്ച് 15കാരൻ
കുതറിമാറിയ പിതാവ് കതക് കയർ കൊണ്ടു കെട്ടിയടച്ച ശേഷം നിലവിളിച്ചു പുറത്തേക്കോടുകയായിരുന്നു.

തിരുവനന്തപുരം | വഴക്ക് പറഞ്ഞതിന് വൃക്കരോഗിയായ പിതാവിൻ്റെ മുഖത്ത് മുളക്ക് കലക്കിയൊഴിച്ച് തലക്കടിച്ച് കൊല്ലാൻ ശ്രമിച്ച് 15കാരൻ. പോലീസിനെ കണ്ട് മകൻ ജീവനൊടുക്കാനും ശ്രമിച്ചു. തിരുവന്തപുരം പോത്തനംകോടാണ് സംഭവം. അപകട നില തരണം ചെയ്ത ഇരുവരും തിരുവനന്തപുരം മെഡി. കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്നലെ രാവിലെ മറ്റൊരാളുടെ ചെരുപ്പിട്ട് വീട്ടിലെത്തിയ മകനെ പിതാവ് വഴക്ക് പറയുകയായിരുന്നു. തുടർന്ന് 15കാരൻ സുഹൃത്തിനെ വിളിച്ചുവരുത്തി മുളകുപൊടി കലക്കിയ വെള്ളം പിതാവിൻ്റെ മുഖത്തൊഴിച്ച് തലയിൽ ആയുധം കൊണ്ട് നിരന്തരം കുത്തുകയായിരുന്നു.
കുതറിമാറിയ പിതാവ് കതക് കയർ കൊണ്ടു കെട്ടിയടച്ച ശേഷം നിലവിളിച്ചു പുറത്തേക്കോടുകയായിരുന്നു. ഈ സമയം മാതാവ് വീട്ടിലുണ്ടായിരുന്നില്ല. പോലീസിനെ കണ്ടാണ് മകൻ ജനാലക്കമ്പിയിൽ തൂങ്ങി മരിക്കാൻ ശ്രമിച്ചത്. ഇതിനിടെ സുഹൃത്തിനെ 15കാരൻ രക്ഷപ്പെടുത്തിയിരുന്നു. പോലിസാണ് വാതിൽ ചവുട്ടിപ്പൊളിച്ച് ആത്മഹത്യക്ക് ശ്രമിച്ച മകനെ രക്ഷപ്പെടുത്തിയത്.