kerala police
ക്രിമിനൽ കേസ് പ്രതികളായി 744 പോലീസുകാർ
പത്ത് വർഷത്തിനിടെ പിരിച്ചുവിട്ടത് 18 പേരെ. സേനയിൽ ക്രിമിനലുകളുടെ എണ്ണം കൂടുന്നു
തിരുവനന്തപുരം | സംസ്ഥാനത്ത് പോലീസുകാരിൽ 744 പേർ ക്രിമിനൽ കേസുകളിൽ പ്രതികളായവർ. കഴിഞ്ഞ പത്ത് വർഷത്തിനിടയിലാണ് ഇത്രയും പേർക്കെതിരെ ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ കെ കെ രമ എം എൽ എ യുടെ ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിലാണ് മുഖ്യമന്ത്രി കണക്കുകൾ വ്യക്തമാക്കിയത്. രജിസ്റ്റർ ചെയ്ത കേസുകളിൽ 691 പേർക്കെതിരെ വകുപ്പ് തല നടപടികളെടുത്തതായും മുഖ്യമന്ത്രി വ്യക്തമാക്കി.
സമീപകാലത്ത് കിമിനൽ സംഭവങ്ങളിൽ പോലീസ് ഉദ്യോഗസ്ഥരുടെ പങ്കാളിത്തം വർധിച്ചുവരുന്നതായി പരക്കെ ആക്ഷേപമുണ്ടായിരുന്നു. ഇതിനെ ശരിവെക്കുന്നതാണ് മുഖ്യമന്ത്രിയുടെ കണക്കുകൾ.
എന്നാൽ കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ 18 പേർക്കെതിരെ മാത്രമേ പിരിച്ചുവിടലടക്കമുള്ള ശക്തമായ നടപടികൾ സ്വീകരിച്ചിട്ടുള്ളൂ. എന്നാൽ ഇതിനകം കേസിൽ ഉൾപ്പെട്ട് നടപടികൾ നേരിട്ട പല ഉദ്യോഗസ്ഥരും തിരികെ കയറുകയും നിർണായക പദവികൾ വഹിക്കുകയും ചെയ്യുന്ന സാഹചര്യവുമുണ്ട്.
ഉത്ര കേസിൽ അച്ചടക്ക നടപടി നേരിട്ട എസ് എച്ച് ഒ സുധീർ ആലുവ പോലീസിലെ പ്രധാനപ്പെട്ട സ്റ്റേഷനിലെത്തിയത് ഇതിനു വ്യക്തമായ തെളിവാണ്.
ആലുവയിൽ നവവധു ആത്മഹത്യ ചെയ്ത കേസിൽ ആരോപണ വിധേയനാണ് സുധീർ.