Connect with us

Kerala

പോളിങ്ങ് ദിവസം വി വി പ്രകാശിന്റെ ഓര്‍മകള്‍ പങ്കുവച്ച് മകള്‍

പോളിങ്ങ് ദിവസം കുടുംബം ക്ഷേത്ര ദര്‍ശനത്തിനായി കണ്ണൂരിലേക്കു പോയി

Published

|

Last Updated

നിലമ്പൂര്‍ | തെരഞ്ഞെടുപ്പ് ദിനത്തില്‍ വി വി പ്രകാശിന്റെ ചിത്രവും വികാരാര്‍ദ്രമായ കുറിപ്പും പങ്കുവെച്ച് മകള്‍ നന്ദന. അച്ഛനില്ലാത്ത ആദ്യ തെരഞ്ഞെടുപ്പ്. മിസ് യു അച്ഛാ.. എന്നാണ് മകള്‍ ഫേസ് ബുക്കില്‍ കുറിച്ചത്.

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ആര്യാടന്‍ ഷൗക്കത്തിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതിനെ പിന്നാലെ നന്ദന ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പും ചര്‍ച്ചയായിരുന്നു. ‘ജീവിച്ചു മരിച്ച അച്ഛനേക്കാള്‍ ശക്തിയുണ്ട് മരിച്ചിട്ടും എന്റെ മനസ്സില്‍ ജീവിക്കുന്ന അച്ഛന്’ എന്നായിരുന്നു നന്ദന അന്ന് ഫേസ്ബുക്കില്‍ കുറിച്ചത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ നിലമ്പൂരില്‍ യു ഡി എഫ് സ്ഥാനാര്‍ഥിയായിരുന്ന വി വി പ്രകാശ് വോട്ടെണ്ണലിനു മുമ്പ് ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരിച്ചത്. തിരഞ്ഞെടുപ്പില്‍ കൂടെയുള്ളവര്‍ കാലുവാരിയെന്ന വേദനയോടെ അദ്ദേഹം ഹൃദയം പൊട്ടിമരിക്കുകയായിരുന്നു എന്ന വികാരമാണ് അദ്ദേഹത്തെ സ്‌നേഹിക്കുന്നവര്‍ക്കുണ്ടായിരുന്നത്. തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ ആര്യാടന്‍ ഷൗക്കത്ത് വി വി പ്രകാശിന്റെ കൈ തട്ടിമാറ്റുന്ന ദൃശ്യങ്ങളും വ്യാപകമായി പ്രചരിച്ചിരുന്നു.

ഈ തിരഞ്ഞെടുപ്പു ഘട്ടത്തില്‍ ഒരിക്കല്‍ പോലും യു ഡി എഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് വി വി പ്രകാശിന്റെ വീട്ടില്‍ പോയിരുന്നില്ല. എല്‍ ഡി എഫ് സ്ഥാനാര്‍ഥി എം സ്വരാജ് വി വി പ്രകാശിന്റെ വീട് സന്ദര്‍ശിച്ചതിനെ പറ്റി മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ പരിഹസിക്കുന്ന തരത്തിലുള്ള മറുപടിയായിരുന്നു ആര്യാടന്‍ ഷൗക്കത്തും വി ഡി സതീശനും നല്‍കിയിരുന്നത്.

വി വി പ്രകാശിന്റെ കുടുംബം പോളിങ്ങ് ദിവസം വീട്ടില്‍ ഇല്ല എന്ന വിവരമാണ് രാവിലെ മുതല്‍ പുറത്തുവന്നത്. കുടുംബം ക്ഷേത്ര ദര്‍ശനത്തിനായി കണ്ണൂരിലേക്കു പോയിരിക്കുകയാണെന്നാണ് വിവരം. അവര്‍ വോട്ട് ചെയ്യാന്‍ എത്തില്ല എന്ന സൂചന പരന്നിട്ടുണ്ട്. എന്നാല്‍ ഉച്ചകഴിഞ്ഞ് എത്തുമെന്നാണ് യു ഡി എഫ് കേന്ദ്രങ്ങള്‍ പറയുന്നത്. ഷൗക്കത്ത് വി വി പ്രകാശിനോടു ചെയ്ത കാര്യങ്ങള്‍ രാവിലെ പി വി അന്‍വറും ചൂണ്ടിക്കാട്ടിയിരുന്നു.

 

Latest