National
ഇറാനിൽ കുടുങ്ങിയ 600 ഇന്ത്യൻ വിദ്യാർത്ഥികളെ മഷാദിലേക്ക് മാറ്റി; സുരക്ഷ ഉറപ്പാക്കി ഇന്ത്യ
ഇറാനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കുന്നതിനായി "ഓപ്പറേഷൻ സിന്ധു" എന്ന പേരിൽ ഇന്ത്യ പ്രത്യേക ദൗത്യം ആരംഭിച്ചിട്ടുണ്ട്.

ന്യൂഡൽഹി | ഇറാനിൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ഏകദേശം 600 ഇന്ത്യൻ വിദ്യാർത്ഥികളെ ഇറാനിലെ ഖോം നഗരത്തിൽ നിന്ന് സുരക്ഷിതമായി മഷാദിലേക്ക് മാറ്റി. ഇതിൽ 500-ഓളം വിദ്യാർത്ഥികൾ കശ്മീർ സ്വദേശികളാണ്. ഇത് രണ്ടാം തവണയാണ് ഇന്ത്യൻ വിദ്യാർത്ഥികളെ ഇപ്രകാരം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നത്.
നേരത്തെ ഈ വിദ്യാർത്ഥികളെ ഖോമിലേക്ക് മാറ്റിയിരുന്നു. അവിടെ മൂന്ന് ദിവസത്തോളം താമസിച്ച ശേഷമാണ് ഇപ്പോൾ മഷാദിലേക്ക് മാറ്റിയത്. മേഖലയിലെ വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾ കണക്കിലെടുത്താണ് ഈ നടപടി.
ഇറാനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കുന്നതിനായി “ഓപ്പറേഷൻ സിന്ധു” എന്ന പേരിൽ ഇന്ത്യ പ്രത്യേക ദൗത്യം ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ 110 വിദ്യാർത്ഥികളുമായി ഒരു വിമാനം ഇന്ന് പുലർച്ചെ ഡൽഹിയിലെത്തിയിരുന്നു. ഇറാനിലെ ഉർമിയ മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികളായിരുന്നു ഇവർ.
ഇറാനിൽ നിന്ന് അർമേനിയ വഴിയാണ് വിദ്യാർത്ഥികളെ ഇപ്പോൾ ഒഴിപ്പിക്കുന്നത്. ഇറാനിലെ വിമാനത്താവളങ്ങളും തുറമുഖങ്ങളും അടച്ച സാഹചര്യത്തിൽ കരമാർഗ്ഗം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി വിമാനമാർഗ്ഗം നാട്ടിലെത്തിക്കാനാണ് ശ്രമം. ഇറാനിലെ ഇന്ത്യൻ എംബസി വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ട്. ഹെൽപ്പ് ലൈൻ നമ്പറുകളും മറ്റ് വിവരങ്ങളും എംബസി ലഭ്യമാക്കിയിട്ടുണ്ട്.
ഇറാനിൽ ഏകദേശം 10,000 ഇന്ത്യൻ പൗരന്മാരുണ്ടെന്നാണ് കണക്ക്. ഇതിൽ 6,000 പേർ വിദ്യാർത്ഥികളാണ്. സംഘർഷം രൂക്ഷമാവുകയാണെങ്കിൽ സമീപകാലത്തെ ഏറ്റവും വലിയ ഒഴിപ്പിക്കൽ ദൗത്യങ്ങളിലൊന്നായി ഇത് മാറും.