Connect with us

International

പാകിസ്താന്‍ സൈനിക മേധാവിയെ ആവോളം പ്രശംസിച്ച് ട്രംപ്; കൂടിക്കാഴ്ച നടത്താന്‍ കഴിഞ്ഞത് ബഹുമതിയെന്ന്

ഇന്ത്യയുമായി യുദ്ധത്തില്‍ ഏര്‍പ്പെടാത്തതിന് പാകിസ്താന് വീണ്ടും ട്രംപിന്റെ നന്ദി പ്രകടനം

Published

|

Last Updated

വാഷിംഗ്ടണ്‍ | പാകിസ്താനുമായി കൂടുതല്‍ അടുപ്പത്തിനൊരുങ്ങി യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പാക് സൈനിക മേധാവി ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറുമായി കൂടിക്കാഴ്ച നടത്താന്‍ കഴിഞ്ഞത് ബഹുമതിയായി കാണുന്നുവെന്ന് ട്രംപ് പറഞ്ഞു. അസിം മുനീറിന് വിരുന്നൊരുക്കിയ ശേഷം സംസാരിക്കുകയായിരുന്നു ട്രംപ്. സെനിക ബന്ധം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പാക് സൈനിക മേധാവിയെ ട്രംപ് യു എസിലേക്ക് ക്ഷണിച്ച് കൂടിക്കാഴ്ച നടത്തിയത്.

പാകിസ്താനുമായി യു എസ് വ്യാപാര കരാറില്‍ ഏര്‍പ്പെടുമെന്നും അതില്‍ വളരെ സന്തോഷമുണ്ടെന്നും ട്രംപ് പറഞ്ഞു. മിടുക്കരായ രണ്ടുപേര്‍ യുദ്ധം തുടരേണ്ടതില്ലെന്ന് തീരുമാനിച്ചു. അവര്‍ രണ്ട് വലിയ ആണവ ശക്തികളാണെന്ന് ഇന്ത്യ- പാക് സംഘര്‍ഷം നിര്‍ത്തിയതിനെ കുറിച്ച് ട്രംപ് ആവര്‍ത്തിച്ചു. സംഘര്‍ഷം ഒഴിവാക്കുന്നതിന് ഇരു രാജ്യങ്ങളും നന്നായി പ്രവര്‍ത്തിച്ചെന്ന് പറഞ്ഞ ട്രംപ്, ഇന്ത്യയുമായി യുദ്ധത്തില്‍ ഏര്‍പ്പെടാത്തതിന് അസിം മുനീറിനോട് നന്ദിയും പ്രകടിപ്പിച്ചു.

പാകിസ്താന് ഇറാനെ നന്നായി അറിയാം. നിലവിലെ സംഭവവികാസങ്ങളില്‍ അവര്‍ സന്തുഷ്ടരല്ല. ഇസ്രായേലുമായും അവര്‍ക്ക് നല്ല ബന്ധമാണുള്ളത്. എന്താണ് സംഭവിക്കുന്നതെന്ന് അവര്‍ നോക്കിക്കാണുകയാണെന്നും ട്രംപ് പറഞ്ഞു. ഇറാനുമായി യു എസ് യുദ്ധം ചെയ്യാന്‍ തീരുമാനിച്ചാല്‍ പാകിസ്താന്‍ തങ്ങളോടൊപ്പം വേണമെന്ന് യു എസ് നയതന്ത്ര വൃത്തങ്ങള്‍ പാകിസ്താനോട് പറഞ്ഞതായും മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

അഞ്ച് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായാണ് അസിം മുനീര്‍ യു എസ് തലസ്ഥാനമായ വാഷിംഗ്ടണിലെത്തിയത്. മുതിര്‍ന്ന സിവിലിയന്‍ ഉദ്യോഗസ്ഥരില്ലാതെ യു എസ് പ്രസിഡന്റും പാകിസ്താന്‍ സൈനിക മേധാവിയും തമ്മിലുള്ള ആദ്യത്തെ കൂടിക്കാഴ്ചയായിരുന്നു ഇന്നലെ നടന്നത്.