Connect with us

Kerala

ജനവിധിയെഴുതി നിലമ്പൂര്‍; 74.35 ശതമാനം പോളിങ്

ജനഹിതം ആര്‍ക്കൊപ്പമെന്ന് ഈമാസം 23ന് തിങ്കളാഴ്ച അറിയാം.

Published

|

Last Updated

നിലമ്പൂര്‍ | നിലമ്പൂരിലെ നിയമസഭാ ഉപ തിരഞ്ഞെടുപ്പില്‍ സമ്മതിദായകര്‍ വിധിയെഴുതി. 74.35 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ജനഹിതം ആര്‍ക്കൊപ്പമെന്ന് ഈമാസം 23ന് തിങ്കളാഴ്ച അറിയാം.

മണ്ഡലത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ മറികടക്കുന്ന പോളിങ് ശതമാനമാണ് നിയമസഭാ ഉപ തിരഞ്ഞെടുപ്പിലുണ്ടായത്. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 71.28 ശതമാനവും ഇതേ വര്‍ഷം വീണ്ടും നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 61.46 ശതമാനവുമായിരുന്നു വോട്ടിങ്. 75.23 ശതമാനമായിരുന്നു 2021 നിയമസഭാ തിരഞ്ഞെടുപ്പിലെ പോളിങ്.

രാവിലെ ഏഴിന് തുടങ്ങിയ വോട്ടെടുപ്പിലെ ആദ്യ രണ്ട് മണിക്കൂറില്‍ 13.15 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്. 11ഓടെ 30.15 ഉും ഉച്ചയ്ക്ക് ഒന്നിന് 46.73ഉം ശതമാനം പേര്‍ വോട്ടവകാശം വിനിയോഗിച്ചു. ഉച്ചയ്ക്ക് മൂന്നിന് 59.68 ഉും വൈകീട്ട് അഞ്ചിന് 70.76 ഉം ശതമാനമായിരുന്നു പോളിങ്. മിക്ക ബൂത്തുകളിലും രാവിലെ തന്നെ വോട്ടര്‍മാരുടെ നീണ്ട നിര രൂപപ്പെട്ടിരുന്നു.

ഉപ തിരഞ്ഞെടുപ്പിനായി 59 പുതിയവ ഉള്‍പ്പെടെ ആകെ 263 പോളിങ് സ്റ്റേഷനുകളാണ് ഒരുക്കിയിരുന്നത്. ഗോത്രവര്‍ഗ മേഖലകള്‍ മാത്രം ഉള്‍പ്പെടുന്ന, വനത്തിനുള്ളില്‍ മൂന്ന് ബൂത്തുകളാണ് സജ്ജീകരിച്ചത്. പുഞ്ചക്കൊല്ലി മോഡല്‍ പ്രീ സ്‌കൂളിലെ 42-ാം നമ്പര്‍ ബൂത്ത്, ഇരുട്ടുകുത്തി വാണിയമ്പുഴ ഫോറസ്റ്റ് സ്റ്റേഷന്‍ 120-ാം നമ്പര്‍ ബൂത്ത്, നെടുങ്കയം അമിനിറ്റി സെന്റര്‍ 225-ാം നമ്പര്‍ ബൂത്ത് എന്നിവ. ഏഴ് മേഖലകളിലായി 11 പ്രശ്ന സാധ്യതാ ബൂത്തുകള്‍ അടയാളപ്പെടുത്തിയിരുന്നു. വനത്തിലെ മൂന്ന് ബൂത്തുകള്‍ ഉള്‍പ്പെടെ 14 ക്രിട്ടിക്കല്‍ ബൂത്തുകളില്‍ വന്‍ സുരക്ഷാ സംവിധാനമാണ് ഒരുക്കിയത്.

ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ നിലമ്പൂര്‍ റെസ്റ്റ് ഹൗസിലും റിട്ടേണിങ് ഓഫീസറുടെ നേതൃത്വത്തില്‍ ചുങ്കത്തറ മാര്‍ത്തോമ്മാ സ്‌കൂളിലും പ്രത്യേക കണ്‍ട്രോള്‍ റൂമുകള്‍ ഒരുക്കിയിരുന്നു. ഇതു കൂടാതെ റസ്റ്റ് ഹൗസില്‍ മീഡിയാ മോണിറ്ററിംഗ് കണ്‍ട്രോള്‍ റൂമും വെബ് കാസ്റ്റിംഗ് കണ്‍ട്രോള്‍ റൂമും പ്രവര്‍ത്തിച്ചു.

 

Latest