International
ഇസ്‌റാഈലിലെ ആശുപത്രി ആക്രമിച്ചിട്ടില്ല; ചുറ്റുമുള്ള തന്ത്രപ്രധാന സൈനിക കേന്ദ്രങ്ങള്‍ ആക്രമിച്ചപ്പോൾ ആഘാതമുണ്ടായതാണെന്ന് ഇറാൻ
ഗസ്സയില്‍ അധിനിവേശം നടത്തുന്ന ഇസ്‌റാഈല്‍ സൈനികരെ ചികില്‍സിക്കുന്ന ആശുപത്രിയാണെങ്കിലും ആക്രമിക്കാന്‍ പദ്ധതിയില്ലെന്ന് വിശദീകരണം

തെഹ്റാന്‍ | തെക്കന്‍ ഇസ്‌റാഈലിലെ ബീര്‍ഷെബയിലെ സൊറോക്ക മെഡിക്കല്‍ സെന്ററിനെ നേരിട്ട് ആക്രമിച്ചിട്ടില്ലെന്ന് വിശദീകരിച്ച് ഇറാന്‍ സേന. ഗസ്സയില്‍ അധിനിവേശം നടത്തുന്ന ഇസ്‌റാഈല്‍ സൈനികരെ ചികില്‍സിക്കുന്ന ആശുപത്രിയാണ് ഇതെങ്കിലും ആക്രമിക്കാന്‍ പദ്ധതിയുണ്ടായിരുന്നില്ലെന്ന് ഇറാന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
ഇസ്രാഈലിന്റെ രണ്ട് തന്ത്രപ്രധാന സൈനിക കേന്ദ്രങ്ങള്‍ക്കിടയിലാണ് ആശുപത്രി സ്ഥിതി ചെയ്യുന്നത്. ഇസ്രാഈലിന്റെ രഹസ്യാന്വേഷണ വിഭാഗം ആസ്ഥാനം, സെന്‍ട്രല്‍ കമാന്‍ഡ് ഓഫീസ് എന്നിവയാണ് തന്ത്രപ്രധാന സൈനിക കേന്ദ്രങ്ങള്‍. അവിടെ നിന്നാണ് ഇസ്‌റാഈല്‍ സൈബര്‍ ആക്രമണങ്ങള്‍ നടത്തുന്നത്. തൊട്ടടുത്ത കെട്ടിടങ്ങളിലെ സ്ഫോടനങ്ങളുണ്ടാക്കിയ ആഘാതമാണ് ആശുപത്രിയില്‍ നാശമുണ്ടാക്കിയത്. സാധാരണക്കാരുടെ ആശുപത്രിയെ ആക്രമിച്ചുവെന്നത് വ്യാജ പ്രചാരണമാണ്. യഥാര്‍ഥ നഷ്ടം മറച്ചുവെക്കാനാണ് ഇസ്‌റാഈല്‍ ശ്രമിക്കുന്നതെന്നും ഇറാന്‍ അറിയിച്ചു.
മിസൈല്‍ പതിച്ച ഇസ്‌റാഈലിന്റെ സൈനിക കേന്ദ്രം ഇപ്പോഴും കത്തിക്കൊണ്ടിരിക്കുകയായണെന്ന് ഇറാന്‍ സൈന്യം ഫേസ്ബുക്ക് പേജില്‍ ചിത്ര സഹിതം അറിയിച്ചു.