National
ഇന്ത്യയും പാകിസ്താനും പരമാവധി സംയമനം പാലിക്കണമെന്ന് ഐക്യരാഷ്ട്രസഭ
നിലവിലെ സംഭവങ്ങൾ കൂടുതല്‍ വഷളാകുന്നില്ലെന്ന് ഇരു സർക്കാറുകളും ഉറപ്പാക്കണം

ന്യൂഡല്‍ഹി | ജമ്മുകശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്നുള്ള സംഘര്‍ഷാവസ്ഥ കൂടുതല്‍ വഷളാവാതാരിക്കാന്‍ ഇന്ത്യയും പാകിസ്താനും പരമാവധി സംയമനം പാലിക്കണമെന്ന് ഐക്യരാഷ്ട്രസഭ. ഭീകരാക്രമണത്തെ അപലപിച്ച ഐക്യരാഷ്ട്രസഭാ വക്താവ് സ്റ്റീഫന്‍ ദുജ്ജാറിക് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രശ്നം പരസ്പര ധാരണയിലൂടെ സമാധാനപരമായി പരിഹരിക്കണമെന്നും ആവശ്യപ്പെട്ടു.
പ്രശ്നം രൂക്ഷമാകാതിരിക്കാന്‍ ഇരു സര്‍ക്കാറുകളും പരമാവധി സംയമനം പാലിക്കണം. സ്ഥിതിഗതികളും നിലവിലെ സംഭവങ്ങളും കൂടുതല്‍ വഷളാകുന്നില്ലെന്ന് ഇന്ത്യ- പാകിസ്താന്‍ സര്‍ക്കാറുകള്‍ ഉറപ്പാക്കണമെന്നും സ്റ്റീഫന്‍ ദുജ്ജാറിക് പറഞ്ഞു.
ബൈസരണ്‍വാലിയില്‍ 26 പേര്‍ കൊല്ലപ്പെടാനിടയായ ഭീകരാക്രമണത്തില്‍ പാകിസ്താന് ഇന്ത്യ മുന്നണിയിപ്പ് നല്‍കിയിരുന്നു. ആക്രമണ്‍ എന്ന പേരില്‍ ഇന്ത്യന്‍ വ്യോമസേന അഭ്യാസപ്രകടനവും ആരംഭിച്ചിട്ടുണ്ട്. സെന്‍ട്രല്‍ കമാന്‍ഡില്‍ റഫാല്‍, സുഖോയ് യുദ്ധവിമാനങ്ങള്‍ അണിനിരത്തിയാണ് ഇന്ത്യ വ്യോമാഭ്യാസം നടത്തിയത്. നാവികസേന യുദ്ധ കപ്പലായ ഐഎന്‍എസ് സൂറത്തില്‍ നിന്ന് മിസൈല്‍ പരിശീലനവും വിജയകരമായി പൂര്‍ത്തിയാക്കി. ദീര്‍ഘദൂര ആക്രമണ ദൗത്യങ്ങള്‍ക്കും ശത്രു കേന്ദ്രങ്ങള്‍ക്കെതിരായ മിന്നല്‍ ആക്രമണങ്ങള്‍ക്കും സജ്ജമെന്ന് ഇന്ത്യക്ക് പ്രതിരോധവൃത്തങ്ങള്‍ അറിയിച്ചു. പ്രതിരോധത്തിന്റെ ഭാഗമായി പാകിസ്ഥാനും ആക്രമണങ്ങള്‍ക്ക് കോപ്പുകൂട്ടുന്നതായാണ് റിപോര്‍ട്ട്. ഇരു രാജ്യങ്ങളും തമ്മിലെ ബന്ധം വഷളായാല്‍ യുദ്ധസമാന അന്തരീക്ഷമുണ്ടാകമെന്നാണ് വിലയിരുത്തല്‍.