Uae
ഏകീകൃത ജി സി സി ടുറിസ്റ്റ് വിസ വൈകിയേക്കും
2023-ൽ ഏകീകൃത വിസ സംരംഭത്തിന് ജി സി സി കൗൺസിൽ ഔദ്യോഗിക അംഗീകാരം നൽകിയിരുന്നു.

ദുബൈ| ജി സി സി രാജ്യങ്ങൾക്കായി ഏകീകൃത ടൂറിസം വിസ നടപ്പിലാക്കാനുള്ള ശ്രമങ്ങൾ പാതിവഴിയിൽ. സുരക്ഷാ ആശങ്കകളും വ്യത്യസ്ത ദേശീയ കാഴ്ചപ്പാടുകളും കാര്യമായ കാലതാമസത്തിന് കാരണമാകുന്നുണ്ടെന്ന് ഒമാന്റെ പൈതൃക, ടൂറിസം മന്ത്രി വ്യക്തമാക്കി. 2023-ൽ ഏകീകൃത വിസ സംരംഭത്തിന് ജി സി സി കൗൺസിൽ ഔദ്യോഗിക അംഗീകാരം നൽകിയിരുന്നു. ഇത് സംബന്ധമായ പഠനത്തിലാണെന്നും സമീപ ഭാവിയിൽ ഇത് നടപ്പിലാക്കാൻ സാധ്യതയില്ലെന്നും ശൂറ കൗൺസിലിന്റെ എട്ടാമത്തെ പതിവ് സെഷനിൽ മന്ത്രി സലിം ബിൻ മുഹമ്മദ് അൽ മഹ്റൂഖി വ്യക്തമാക്കി.
ആറ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ സന്ദർശകരെ അനുവദിക്കുന്നതായിരുന്നു ജി സി സി ടൂറിസ്റ്റ് വിസ. ഷെഞ്ചൻ ശൈലിയിലുള്ള വിസ യു എ ഇ, സഊദി അറേബ്യ, കുവൈത്ത്, ഒമാൻ, ബഹ്റൈൻ, ഖത്വർ എന്നിവിടങ്ങളിൽ സന്ദർശകർക്ക് 30 ദിവസത്തിലധികം യാത്ര ചെയ്യാൻ അനുവദിക്കുന്ന തരത്തിലായിരുന്നു രൂപപ്പെടുത്തിയിരുന്നത്. വിനോദസഞ്ചാരികൾക്ക് ഒരൊറ്റ വിസയിൽ അംഗരാജ്യങ്ങൾക്കിടയിൽ സ്വതന്ത്രമായി സഞ്ചരിക്കാൻ അനുവദിച്ചു ഗൾഫിലുടനീളമുള്ള യാത്ര ലളിതമാക്കാൻ ഇത് ലക്ഷ്യമാക്കിയിരുന്നു. അന്താരാഷ്ട്ര സഞ്ചാരികൾക്ക് മേഖലയുടെ ആകർഷണം ശക്തിപ്പെടുത്താനും കൂടുതൽ ആഴത്തിലുള്ള സാമ്പത്തിക സഹകരണം വളർത്തിയെടുക്കാനും ഇത് സഹായിക്കുമെന്നും കണക്കുകൂട്ടിയിരുന്നു.