local body election 2025
പ്രചാരണ സാമഗ്രി വിപണിയിൽ തിരക്കേറി
ഫ്ലക്‌സിനും പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ക്കും നിരോധം ഏർപ്പെടുത്തിയതോടെ പൂർണമായും കടലാസുകൊണ്ട് നിർമിക്കുന്ന കൊറെഗേറ്റഡ് ബോർഡുകളാണ് ഇത്തവണ സ്ഥാനാർഥികളുടെ ചിരിക്കുന്ന മുഖവുമായി വോട്ടഭ്യർഥിച്ചുകൊണ്ട് നാട്ടുകാർക്ക് മുന്നിലെത്തുക.
മുക്കം| സ്ഥാനാർഥി ആരുമാകട്ടെ, എല്ലാവർക്കും വേണ്ട പ്രചാരണ സാമഗ്രികൾ റെഡി. കളങ്കമില്ലാതെ എല്ലാ പാർട്ടിക്കാരെയും ഒരു പോലെ സ്വീകരിക്കുന്ന ഇടങ്ങളുണ്ടെങ്കിൽ അത് പ്രസ്സുകളും അനുബന്ധ സ്ഥാപനങ്ങളുമാണ്. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ വിവിധ മുന്നണികൾ സ്ഥാനാർഥികളെ ഏറെക്കുറെ നിർണയിച്ചു.
ഇന്ന് മുതൽ പത്രിക സമർപ്പിക്കാനിരിക്കെ മലയോര മേഖലയിലും തിരഞ്ഞെടുപ്പ് പ്രചാരണ സാധന സാമഗ്രികളുടെ വിൽപ്പന ചൂടുപിടിച്ചു. ഫ്ലക്‌സിനും പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ക്കും നിരോധം ഏർപ്പെടുത്തിയതോടെ പൂർണമായും കടലാസുകൊണ്ട് നിർമിക്കുന്ന കൊറെഗേറ്റഡ് ബോർഡുകളാണ് ഇത്തവണ സ്ഥാനാർഥികളുടെ ചിരിക്കുന്ന മുഖവുമായി വോട്ടഭ്യർഥിച്ചുകൊണ്ട് നാട്ടുകാർക്ക് മുന്നിലെത്തുക.
കണ്ടാൽ പ്ലാസ്റ്റിക് പോലെ തോന്നുമെങ്കിലും നല്ല ഫിനിഷിംഗുമുണ്ടാകുമെന്നതാണ് ഈ ബോർഡിന്റെ പ്രത്യേകത. വിവിധ പാർട്ടികളുടെ ചിഹ്നങ്ങളും മറ്റും പ്രിന്റ് ചെയ്ത ടീ ഷർട്ടുകളും വിലക്കുറവിൽ പ്രസ്സുകളിൽ എത്തി കഴിഞ്ഞു. കൂടാതെ പാർട്ടികളുടെ കൊടിയുടെ നിറങ്ങളും ചിഹ്നങ്ങളുമടങ്ങിയ ഹെഡ്ബാൻഡ്, റിസ്റ്റ് ബാൻഡ്, പുതിയ തരം തൊപ്പികൾ എന്നിവയും വിവിധ പാർട്ടികളുടെ കൊടികളും മുക്കം ടൗണിൽ ലഭ്യമാണ്.
സ്ഥാനാർഥികൾക്കും പ്രവർത്തകർക്കും അനുഭാവികൾക്കും നൽകാൻ സ്വന്തം ഫോട്ടോയും ചിഹ്നവും പ്രിന്റ് ചെയ്ത കീ ചെയിനുകളും പ്രചാരണത്തിന്റെ മാറ്റ് കൂട്ടും. നാമ നിർദേശ പത്രിക തള്ളുന്ന അവസാന ദിവസം മുതൽ പ്രചാരണത്തിന് കേവലം 15 ദിവസം മാത്രമേയുള്ളൂവെങ്കിലും പ്രചാരണം കൊഴുപ്പിക്കുന്നതിനുള്ള സാധന സാമഗ്രികൾ വൻ തോതിൽ വിറ്റഴിക്കാനുള്ള ഒരുക്കത്തിലാണ് വ്യാപാരികൾ.




