Saudi Arabia
മിഡിൽ ഈസ്റ്റിനെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങൾക്കെതിരെ മുന്നറിയിപ്പുമായി സഊദിയിലെ ഇറാൻ സ്ഥാനപതി
മേഖലയുടെ സമ്പത്ത്, വികസനം എന്നിവ ഇല്ലാതാക്കാനും യുദ്ധം അടിച്ചേൽപ്പിക്കാനും ശ്രമിക്കുന്ന ശക്തികളുണ്ടെന്ന് അലിറേസ ഇനായാതി
തെഹ്റാൻ |മിഡിൽ ഈസ്റ്റിനെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങൾക്കെതിരെ മുന്നറിയിപ്പുമായി സഊദിയിലെ ഇറാൻ സ്ഥാനപതി. മേഖലയുടെ സമ്പത്ത്, വികസനം എന്നിവ ഇല്ലാതാക്കാനും യുദ്ധം അടിച്ചേൽപ്പിക്കാനും ശ്രമിക്കുന്ന ശക്തികളുണ്ടെന്ന് അലിറേസ ഇനായാതി പറഞ്ഞു. സംഘർഷം ലഘൂകരിക്കാനുള്ള പ്രതിബദ്ധത സഊദി അറേബ്യ വീണ്ടും ഉറപ്പിച്ചു പറഞ്ഞതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രസ്താവന പുറത്ത് വന്നത്.
ഇറാനിയൻ- സഊദി പതാക അടുത്തടുത്തായി ഉൾപ്പെടുത്തിയ എക്‌സിൽ കുറിച്ച പോസ്റ്റിൽ മിഡിൽ ഈസ്റ്റിലെ രാജ്യങ്ങൾക്കിടയിൽ വിള്ളലുകൾ വരുത്താനും, രാജ്യദ്രോഹം ഇളക്കിവിടാനും ആഗ്രഹിക്കുന്നവരുണ്ട്. ഇറാനെതിരെയുള്ള ഏതൊരു ശത്രുതാപരമായ നടപടികൾ നിരസിക്കുകയും സംഭാഷണത്തിന്റെ ഭാഷയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ശാന്തമായ നിലപാടുകൾ അയൽപക്ക രാജ്യങ്ങൾക്കുണ്ടെന്നും അലിറേസ വ്യക്തമാക്കി.
ഇറാന്റെ പരമാധികാരത്തോടുള്ള സഊദി അറേബ്യയുടെ ബഹുമാനവും പ്രാദേശിക സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്തുന്നതിന് ലക്ഷ്യമിട്ടുള്ള സംഭാഷണത്തിനുള്ള പിന്തുണയും അടിവരയിട്ട്, ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയനുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിനിടെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും ആ നിലപാട് ആവർത്തിച്ചിരുന്നു.



