Connect with us

hajj 2023

ആദ്യ ഹജ്ജ് സംഘം പുണ്യ ഭൂമിയിലെത്തി; ഊഷ്മള സ്വീകരണം

പ്രവാചക നഗരിയിലെത്തിയ ആദ്യ ഹജ്ജ് സംഘത്തെ ‘ത്വലഅല്‍ ബദറൂ‘ ചൊല്ലി സ്വീകരിച്ചു

Published

|

Last Updated

മദീന | ഈ വർഷത്തെ ഹജ്ജ് സീസണിന് തുടക്കം കുറിച്ച് വിദേശ രാജ്യങ്ങളിൽ നിന്നുള്ള തീർഥാടകർ പ്രവാചക നഗരിയായ മദീനയിലെത്തി. പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഹജ്ജ് സംഘങ്ങളെ ‘ത്വലഅല്‍ ബദറൂ‘ എന്ന സ്വീകരണ കാവ്യം ചൊല്ലിയും മിഠായി നൽകിയും പനിനീർ തെളിച്ചും പൂക്കൾ നൽകിയും സംസം ജലം സമ്മാനിച്ചും റോസാപ്പൂക്കൾ വിതറിയുമാണ് വരവേറ്റത്.

ആദ്യ ദിനത്തിൽ 560 മലേഷ്യൻ തീർഥാടകരുമായി രണ്ട് വിമാനങ്ങളും ഇന്ത്യ, അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരുമാണ് മദീനയിലെത്തിയത്. തീർഥാടകരെ മദീന പാസ്‌പോർട്ട് ഡയറക്ടർ മേജർ ജനറൽ തലാൽ ബിൻ അബ്ദുല്ല അൽ ദബ്ബാസി, മദീനയിലെ ഹജ്ജ്, ഉംറ മന്ത്രാലയത്തിന്റെ അണ്ടർ സെക്രട്ടറി മുഹമ്മദ് ബിൻ അബ്ദുർറഹ്മാൻ അൽ ബിജാവി, മുതിർന്ന ഉദ്യോഗസ്ഥരും  ചേർന്ന് സ്വീകരിച്ചു. ബംഗ്ലാദേശിൽ നിന്നുള്ള തീർഥാടകർ ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട വിമാനത്താവളത്തിലാണ് എത്തിയത്.

ആദ്യ ദിനത്തിൽ ഇന്ത്യയിൽ നിന്നുള്ള സംഘവും 

ആദ്യ ദിനത്തിൽ ഇന്ത്യയിൽ നിന്നുള്ള ഹാജിമാരും മദീനയിലെത്തി. ജയ്പൂരിൽ നിന്നുള്ള  ആദ്യ വിമാനമാണ് പുണ്യ ഭൂമിയിലെത്തിയത്. ആദ്യ സംഘത്തെ ജിദ്ദയിലെ ഇന്ത്യൻ കോൺസൽ ജനറൽ ശാഹിദ് ഐ എഫ് എസ്, മുതിർന്ന ഉദ്യോഗസ്ഥർ, വളണ്ടിയർമാർ ചേർന്ന് സ്വീകരിച്ചു. ഇന്ത്യയിൽ നിന്ന് ഈ വര്ഷം 1,75,025 തീർഥാടകരാണ് ഹജ്ജിനായി എത്തുക. വരും ദിവസങ്ങളിൽ കൂടുതൽ ഹാജിമാർ എത്തിച്ചേരുന്നതോടെ പ്രവാചക നഗരി വിശ്വാസികളാൽ നിറയും. കേരളത്തിൽ നിന്നുള്ള ഹജ്ജ് സംഘം ജൂൺ ആദ്യ വാരത്തിലാണ് പുണ്യഭൂമിയിലെത്തുക. അഷ്ടദിക്കുകളിൽ നിന്നും പ്രവാചക നഗരിയിലെത്തുന്ന തീർഥാടകർക്ക്  മികച്ച ക്രമീകരണങ്ങളാണ് ഈ വർഷം ഒരുക്കിയത്.

സിറാജ് പ്രതിനിധി, ദമാം