Connect with us

articles

അതിനെല്ലാം ഇടതുപക്ഷമേ ഉള്ളൂ

രാജ്യത്തെ പൊതു തിരഞ്ഞെടുപ്പ് കേന്ദ്ര സര്‍ക്കാറിനെയും അതിന് നേതൃത്വം നല്‍കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും വിലയിരുത്താനുള്ള അവസരമാണ്. ജനങ്ങള്‍ക്ക് നല്‍കിയ ഒരൊറ്റ വാഗ്ദാനം പോലും കഴിഞ്ഞ പത്ത് വര്‍ഷം കൊണ്ട് നടപ്പാക്കാന്‍ കഴിയാത്ത ബി ജെ പിക്ക് സ്വാഭാവികമായും ഈ തിരഞ്ഞെടുപ്പ് തങ്ങളുടെ സര്‍ക്കാറിന്റെ വിലയിരുത്തലാകും എന്ന് പറയുന്നതില്‍ മടിയുണ്ടാകും. ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങള്‍ ഉയര്‍ത്തിക്കൊണ്ടാണ് ഇടതുപക്ഷം തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നത്.

Published

|

Last Updated

ഇന്ത്യ ഇതുവരെ നമ്മള്‍ കണ്ട നിലയില്‍ ഇനിയുള്ള ഘട്ടത്തില്‍ നിലനില്‍ക്കണമോ വേണ്ടയോ എന്ന് നിര്‍ണയിക്കുന്ന തിരഞ്ഞെടുപ്പാണിത്. മറ്റൊരു രൂപത്തില്‍ പറഞ്ഞാല്‍, ജനാധിപത്യവും മതനിരപേക്ഷതയും ഉള്‍പ്പെടെയുള്ള അടിസ്ഥാന ഭരണഘടനാ മൂല്യങ്ങളെ പരിരക്ഷിച്ചു നിലനിര്‍ത്താന്‍ ഇന്ത്യന്‍ ജനതക്ക് ഒരുപക്ഷേ, കൈവരുന്ന അവസാനത്തെ അവസരമാണിത്.

ഭരണഘടനയുടെ രക്ഷിതാക്കളാകേണ്ടവര്‍ തന്നെ അതിന്റെ നാശകാരികളാകുകയും ഭരണഘടനയെ എന്നേക്കുമായി മാറ്റിമറിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന ഘട്ടത്തില്‍ ഇതിനെയൊക്കെ ചെറുത്ത് രാജ്യത്തെയും അതിന്റെ ഭരണഘടനയെയും രക്ഷിക്കാന്‍ നമുക്ക് കൈവരുന്ന അവസാനത്തെ അവസരമായിത്തന്നെ ഇതിനെ കാണണം.

എങ്ങനെയാണ് സംഘ്പരിവാര്‍ ഭരണം ജനാധിപത്യത്തെ അട്ടിമറിക്കുന്നത്? ഇന്ത്യന്‍ പാര്‍ലിമെന്റ് അതിന്റെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നാളുകളില്‍ മാത്രം സമ്മേളിക്കുന്ന നില വന്നു. അന്വേഷണ ഏജന്‍സികളെ ജനാധിപത്യ പാര്‍ട്ടികളുടെ സ്വതന്ത്രമായ പ്രവര്‍ത്തനങ്ങളെ മുതല്‍ പ്രതിപക്ഷ സര്‍ക്കാറുകളുടെ ജനാധിപത്യപരമായ പ്രവര്‍ത്തനത്തെ വരെ തകര്‍ക്കാന്‍ അഴിച്ചു വിടുന്ന നിലവന്നു.

ജനങ്ങള്‍ തിരഞ്ഞെടുത്ത ജനപ്രതിനിധികള്‍ക്ക് ലോക്‌സഭയില്‍ വിയോജനാഭിപ്രായം പറയുന്നതിനു പോലും കഴിയാതെ കൂട്ട സസ്പെന്‍ഷനിരയായി പടിക്കു പുറത്ത് നില്‍ക്കേണ്ടിവന്നു. ഈ ഘട്ടത്തില്‍ നമ്മള്‍ പരാജയപ്പെട്ടാല്‍ മതേതരത്വം അപകടത്തിലാകും. ജനാധിപത്യം അപകടത്തിലാകും. സ്വാതന്ത്ര്യം അപകടത്തിലാകും. രാഷ്ട്രം തന്നെ അപകടത്തിലാകും.

2004 ആവര്‍ത്തിക്കാന്‍ പോകുന്നു എന്നതാണ് ഇത്തവണത്തെ പൊതുതിരഞ്ഞെടുപ്പിലെ ഏറ്റവും പ്രസക്തമായ രാഷ്ട്രീയ യാഥാര്‍ഥ്യം. നമ്മുടെ ജനങ്ങളുടെ ജീവിതത്തെയും ജീവനോപാധികളെയും മെച്ചപ്പെടുത്തിയ സര്‍ക്കാറായിരുന്നു 2004ല്‍ അധികാരത്തില്‍ വന്നത്. ആ സര്‍ക്കാര്‍ രാജ്യത്തിന്റെ ജനാധിപത്യത്തെ കൂടുതല്‍ ശാക്തീകരിച്ചു. സമാനമായ ഫലമാണ് ഈ തിരഞ്ഞെടുപ്പിലും ഉണ്ടാകാന്‍ പോകുന്നത്. “ഫിര്‍ ഏക് ബാര്‍ മോദി സര്‍ക്കാര്‍’, “അബ് കി ബാര്‍ ചാര്‍സൗ പാര്‍’ തുടങ്ങിയ ബി ജെ പി മുദ്രാവാക്യങ്ങളെല്ലാം തകര്‍ന്നടിയാന്‍ പോകുന്നു.

ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ റോള്‍ അംഗബലം കൊണ്ട് അളക്കാവുന്നതല്ല. ഡല്‍ഹി കലാപത്തില്‍ ജഹാംഗീര്‍ പുരിയിലെ മുസ്‌ലിംകളുടെ വീടുകള്‍ക്ക് നേരേ ബുള്‍ഡോസറുകള്‍ ഇരമ്പിച്ചെന്നപ്പോള്‍ അതിനെ നേര്‍ക്കുനേര്‍ വഴിയിലിറങ്ങി തടയാന്‍ ഇടതുപക്ഷ നേതാവേ ഉണ്ടായുള്ളൂ. ഇന്ത്യ കണ്ട ഏറ്റവും വലിയ രാഷ്ട്രീയ കുംഭകോണമാണ് ഇലക്ടറല്‍ ബോണ്ട്. അതിനെതിരെ കോടതിയില്‍ പോകാനുണ്ടായത് സീതാറാം യെച്ചൂരിയാണ്. ഫെഡറലിസം സംരക്ഷിക്കാന്‍, ഗവര്‍ണറുടെ അമിതാധികാര കൈക്കടത്തലിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് സംസ്ഥാനങ്ങളുടെ സാമ്പത്തികാധികാരങ്ങള്‍ സംരക്ഷിക്കാന്‍ ആകെ ഉണ്ടായത് ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാറാണ്.

പഞ്ചാബിലെ കര്‍ഷകരുടെ ന്യായമായ പ്രക്ഷോഭത്തിന് തുടക്കം കുറിക്കാനും പിന്നീട് പങ്കാളിത്തം വഹിക്കാനുമുണ്ടായത് ഇടതുപക്ഷ പ്രസ്ഥാനമാണ്. കശ്മീരിന്റെ പ്രത്യേകാവകാശം പിന്‍വലിച്ച ഘട്ടത്തില്‍ യൂസഫ് തരിഗാമിയെ അടക്കം വീട്ടുതടങ്കലിലാക്കിയപ്പോള്‍ സുപ്രീം കോടതിയില്‍ പോകാനും ഇടതുപക്ഷമാണുണ്ടായത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇത്രയേറെ പ്രതിഷേധ യോഗങ്ങള്‍ സംഘടിപ്പിച്ച മറ്റൊരു രാഷ്ട്രീയ പ്രസ്ഥാനം ഇന്ത്യയില്‍ ഉണ്ടാകില്ല. ഈ ഘട്ടങ്ങളിലെല്ലാം ഇടതുപക്ഷത്തിന് ആകെ അഞ്ച് അംഗങ്ങളേ ലോക്‌സഭയിലുണ്ടായിരുന്നുള്ളൂ എന്നതോര്‍ക്കണം. ഇടതുപക്ഷത്തിന്റെ ശക്തി വര്‍ധിക്കുന്തോറും ജനാധിപത്യത്തെ ശക്തിപ്പെടുത്താനുള്ള ഇടപെടലുകളും വര്‍ധിക്കും. ഇന്നത്തെ ഇന്ത്യന്‍ സാഹചര്യം ആവശ്യപ്പെടുന്നതു തന്നെ അതാണ്.

ബി ജെ പി നയങ്ങളുമായി സമരസപ്പെട്ടു പോയാലേ തങ്ങള്‍ക്ക് പിടിച്ചു നില്‍ക്കാനാകൂ എന്ന ധാരണയിലാണ് കോണ്‍ഗ്രസ്സ്. അവരുടെ എല്ലാ നയങ്ങളും രൂപപ്പെട്ടുവരുന്നത് ഇതിന്റെ അടിസ്ഥാനത്തിലാണ്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയപ്പോഴും കോണ്‍ഗ്രസ്സ് ഇതര പ്രതിപക്ഷ കക്ഷിനേതാക്കളെ അന്വേഷണ ഏജന്‍സികളെ വെച്ച് വേട്ടയാടിയപ്പോഴുമെല്ലാം കോണ്‍ഗ്രസ്സ് സംഘ്പരിവാറിനോടൊപ്പം നിലയുറപ്പിച്ചു.

കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്ന ബി ജെ പി സര്‍ക്കാര്‍ കേരളത്തെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ നടത്തുമ്പോള്‍ അതിനെല്ലാം ചൂട്ടുപിടിക്കുകയാണ് കേരളത്തിലെ യു ഡി എഫ് ചെയ്തത്. ഫെഡറല്‍ തത്ത്വങ്ങളെ ആകെ അട്ടിമറിച്ച് നിയമസഭയെ പോലും അപ്രസക്തമാക്കുന്ന തരത്തിലുള്ള ഇടപെടലുകള്‍ ഉണ്ടായപ്പോഴും അര്‍ഹമായ നികുതിവിഹിതം വെട്ടിക്കുറച്ചപ്പോഴും അതിനെതിരെ ശബ്ദമുയര്‍ത്താന്‍ കേരളത്തില്‍ നിന്നുള്ള യു ഡി എഫ്. എം പിമാര്‍ക്ക് കഴിഞ്ഞില്ല.

കേരളത്തിലെ പല വികസന പദ്ധതികള്‍ക്കുമെതിരെ ഡല്‍ഹിയില്‍ സമരം നയിക്കാനും ഇവര്‍ക്ക് മടിയുണ്ടായില്ല. ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള ഇടപെടലുകള്‍ക്കൊപ്പം സംസ്ഥാനത്തിന്റെ വളര്‍ച്ചക്കും വികാസത്തിനും ആവശ്യമായ പിന്തുണ നല്‍കുന്നതിനും ഇടതുപക്ഷ എം പിമാരുടെ സാന്നിധ്യം എത്രമാത്രം അനിവാര്യമാണെന്ന് ഇതില്‍ നിന്നെല്ലാം മനസ്സിലാക്കാം. കേരളത്തിലെ ജനങ്ങളും ഇതുതന്നെ ചിന്തിക്കുമെന്ന കാര്യം ഉറപ്പാണ്.

രാജ്യത്തെ പൊതു തിരഞ്ഞെടുപ്പ് കേന്ദ്ര സര്‍ക്കാറിനെയും അതിന് നേതൃത്വം നല്‍കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും വിലയിരുത്താനുള്ള അവസരമാണ്. ജനങ്ങള്‍ക്ക് നല്‍കിയ ഒരൊറ്റ വാഗ്ദാനം പോലും കഴിഞ്ഞ പത്ത് വര്‍ഷം കൊണ്ട് നടപ്പാക്കാന്‍ കഴിയാത്ത ബി ജെ പിക്ക് സ്വാഭാവികമായും ഈ തിരഞ്ഞെടുപ്പ് തങ്ങളുടെ സര്‍ക്കാറിന്റെ വിലയിരുത്തലാകും എന്ന് പറയുന്നതില്‍ മടിയുണ്ടാകും.

ഏതായാലും രാജ്യത്തെയും രാജ്യത്തെ ജനങ്ങളെ ആകെയും ബാധിക്കുന്ന വിഷയങ്ങള്‍ ഉയര്‍ത്തിക്കൊണ്ടാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നത്. ആ പ്രചാരണങ്ങള്‍ക്ക് വലിയ പിന്തുണ ലഭിക്കുക തന്നെ ചെയ്യും.

കേരള മുഖ്യമന്ത്രി