Articles
എന്‍ ജി ഒകള്‍ക്ക് സങ്കീര്‍ണ കുരുക്കൊരുങ്ങുന്നു
എഫ് സി ആര്‍ എ പോര്‍ട്ടലിലെ ഏറ്റവും പുതിയ കണക്കുകള്‍ ഭയപ്പെടുത്തുന്ന ഒരു യാഥാര്‍ഥ്യമാണ് കാണിക്കുന്നത്. രാജ്യത്ത് ആകെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സംഘടനകളില്‍ വെറും 27.7 ശതമാനം (14,449 എണ്ണം) മാത്രമാണ് നിലവില്‍ സജീവമായിട്ടുള്ളത്. ബാക്കി 22,498 സംഘടനകളുടെ ലൈസന്‍സുകള്‍ റദ്ദാക്കപ്പെടുകയോ 15,212 എണ്ണത്തിന്റെ കാലാവധി കഴിഞ്ഞതായി പ്രഖ്യാപിക്കപ്പെടുകയോ ചെയ്തു.
ഇന്ത്യയിലെ സിവില്‍ സൊസൈറ്റി സംഘടനകളുടെയും സ്വതന്ത്ര സാമൂഹിക പ്രവര്‍ത്തനങ്ങളുടെയും ഭാവി കടുത്ത ആശങ്കയിലാഴ്ത്തുന്നതാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കൊണ്ടുവന്ന പുതിയ ‘ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ (റെഗുലേഷന്‍) ഭേദഗതി ബില്ല് 2026’. രാജ്യത്തെ വികസന- ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ നിര്‍ണായക പങ്കുവഹിക്കുന്ന എന്‍ ജി ഒകളുടെ മേല്‍ ഇത്രത്തോളം കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് ജനാധിപത്യപരമായ കൂട്ടായ്മകള്‍ക്കുള്ള അവകാശത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന വിമര്‍ശം ഇതിനകം ശക്തമായിക്കഴിഞ്ഞു. 2010ല്‍ നിലവില്‍ വന്ന എഫ് സി ആര്‍ എ നിയമത്തെ മുന്‍നിര്‍ത്തി, വിദേശ ഫണ്ടുകള്‍ സ്വീകരിക്കുന്ന പതിനായിരക്കണക്കിന് സംഘടനകളെ പൂര്‍ണമായും നിശബ്ദമാക്കാനും അവയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനും അധികാരം നല്‍കുന്ന വ്യവസ്ഥകളാണ് പുതിയ ഭേദഗതിയിലൂടെ വിഭാവനം ചെയ്യുന്നത്. ഇത് കേവലം സാമ്പത്തിക നിയന്ത്രണമല്ല, മറിച്ച് സംഘടനകളുടെ നിലനില്‍പ്പിനെത്തന്നെ ഇല്ലാതാക്കുന്ന ഒരു ചട്ടക്കൂടാണ്. അന്താരാഷ്ട്ര മനുഷ്യാവകാശ നിയമത്തിന്റെ 22ാം വകുപ്പും ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ പ്രഖ്യാപനങ്ങളും ഉറപ്പുനല്‍കുന്ന ഫണ്ട് സ്വീകരിക്കാനുള്ള അവകാശത്തെയാണ് ഇവിടെ ഇന്ത്യ ലംഘിക്കുന്നത്.
ഔദ്യോഗിക കണക്കുകള്‍ പ്രകാരം 2019നും 2022നും ഇടയില്‍ രാജ്യത്ത് 13,520 സംഘടനകളിലായി 55,741 കോടി രൂപയുടെ വിദേശ ധനസഹായം എത്തിയിട്ടുണ്ട്. വിദ്യാഭ്യാസം, ആരോഗ്യം, പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ അവകാശങ്ങള്‍ തുടങ്ങിയ മേഖലകളില്‍ ഈ തുക വലിയ മാറ്റങ്ങളാണ് ഉണ്ടാക്കിയത്. എന്നാല്‍ എഫ് സി ആര്‍ എ പോര്‍ട്ടലിലെ ഏറ്റവും പുതിയ കണക്കുകള്‍ ഭയപ്പെടുത്തുന്ന ഒരു യാഥാര്‍ഥ്യമാണ് കാണിക്കുന്നത്. രാജ്യത്ത് ആകെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സംഘടനകളില്‍ വെറും 27.7 ശതമാനം (14,449 എണ്ണം) മാത്രമാണ് നിലവില്‍ സജീവമായിട്ടുള്ളത്. ബാക്കി 22,498 സംഘടനകളുടെ ലൈസന്‍സുകള്‍ റദ്ദാക്കപ്പെടുകയോ 15,212 എണ്ണത്തിന്റെ കാലാവധി കഴിഞ്ഞതായി പ്രഖ്യാപിക്കപ്പെടുകയോ ചെയ്തു. ഓക്സ്ഫാം ഇന്ത്യ, പീപ്പിള്‍സ് വാച്ച്, സെന്റര്‍ ഫോര്‍ പോളിസി റിസ്‌ക്, ലോയേഴ്സ് കളക്ടീവ് തുടങ്ങിയ പ്രമുഖ സംഘടനകള്‍ പോലും ഈ വേട്ടയാടലിന് ഇരയായി. സൗജന്യ നിയമസഹായം നല്‍കുന്നവര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍, പരിസ്ഥിതി സംരക്ഷകര്‍ എന്നിവരാണ് ഇതില്‍ ഭൂരിഭാഗവും.
പുതിയ നിയമത്തിലെ ഏറ്റവും വിചിത്രമായ വ്യവസ്ഥ, എന്‍ ജി ഒകള്‍ക്ക് ചെയ്യാവുന്ന പ്രവര്‍ത്തനങ്ങളെ മതം, സംസ്‌കാരം, സാമ്പത്തികം, വിദ്യാഭ്യാസം, സാമൂഹികം എന്നീ അഞ്ച് മേഖലകളിലെ ഒരു നിശ്ചിത പട്ടികയിലേക്ക് മാത്രമായി ചുരുക്കി എന്നുള്ളതാണ്. ഭരണഘടനാ അവകാശങ്ങളെക്കുറിച്ചോ പൗരബോധത്തെക്കുറിച്ചോ ഉള്ള ബോധവത്കരണം പോലും ‘പൂര്‍ണമായും രാഷ്ട്രീയേതരമായിരിക്കണം’ എന്ന് പുതിയ ചട്ടങ്ങള്‍ നിര്‍ബന്ധിക്കുന്നു. നയരൂപവത്കരണ പഠനങ്ങള്‍ നടത്തുന്നതിനോ സര്‍ക്കാറിനെ ജനങ്ങളോട് മറുപടി പറയാന്‍ പ്രേരിപ്പിക്കുന്ന ക്യാമ്പയിനുകള്‍ നടത്തുന്നതിനോ തന്ത്രപരമായ നിയമ പോരാട്ടങ്ങള്‍ നടത്തുന്നതിനോ ഉള്ള അവകാശം ഇതിലൂടെ ഇല്ലാതാക്കപ്പെടുന്നു. രാഷ്ട്രീയ സ്വഭാവമുള്ള പ്രവര്‍ത്തനങ്ങള്‍ എന്ന പദപ്രയോഗത്തെ പാര്‍ട്ടി രാഷ്ട്രീയത്തിലേക്ക് മാത്രമായി ചുരുക്കിക്കണ്ട 2020ലെ സുപ്രീം കോടതി വിധിയെപ്പോലും അപ്രസക്തമാക്കിക്കൊണ്ട്, ഭരണകൂടത്തിന് സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍ അമിതമായ അധികാരം നല്‍കാനാണ് ഈ പട്ടികയിലൂടെ ശ്രമിക്കുന്നത്.
നിയമത്തിന്റെ സങ്കീര്‍ണതകള്‍ ഇവിടെയും തീരുന്നില്ല. ഒരു സംഘടന പുതിയൊരു ജില്ലയിലേക്കോ സംസ്ഥാനത്തേക്കോ തങ്ങളുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ആഗ്രഹിച്ചാല്‍, ഓരോ പുതിയ ലക്ഷ്യത്തിനും പുതിയ സംസ്ഥാനത്തിനും പ്രത്യേക ഫീസും പുതിയ രജിസ്ട്രേഷനും നിര്‍ബന്ധമാക്കിയിരിക്കുന്നു. പണം ചെലവഴിക്കുന്നതിലും കടുത്ത നിയന്ത്രണങ്ങളുണ്ട്. ഓഫീസ് വാടക, ജീവനക്കാരുടെ ശമ്പളം, യാത്രാക്കൂലി, ലീഗല്‍ ഫീസുകള്‍ തുടങ്ങിയ അഡ്മിനിസ്ട്രേറ്റീവ് ചെലവുകള്‍ക്ക് ഉപയോഗിക്കാവുന്ന തുക 2020ലെ ഭേദഗതിയിലൂടെ ആകെ ഫണ്ടിന്റെ 20 ശതമാനമായി പരിമിതപ്പെടുത്തിയിരുന്നു. ഇതിന് പുറമെയാണ് സംഘടനയുടെ പ്രധാന ചുമതലകളുള്ള, താക്കോല്‍ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികളുടെ വ്യക്തിപരമായ പ്രസിദ്ധീകരണങ്ങളും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും വരെ ആഭ്യന്തര മന്ത്രാലയത്തിന്റെ നിരീക്ഷണത്തിന് വിധേയമാക്കണം എന്ന പുതിയ ചട്ടം. വിദേശ പൗരന്മാര്‍ എന്‍ ജി ഒകളുടെ നേതൃത്വത്തിലേക്ക് വരുന്നത് പൂര്‍ണമായി നിരോധിച്ചതും, ഫണ്ടിന്റെ അടുത്ത ഇന്‍സ്റ്റാള്‍മെന്റുകള്‍ നല്‍കുന്നതിന് മുമ്പ് നിര്‍ബന്ധിത ഫീല്‍ഡ് ഇന്‍വെസ്റ്റിഗേഷന്‍ വേണമെന്ന നിബന്ധനയും സംഘടനകളെ നിരന്തരമായ നിരീക്ഷണ വലയത്തിലാക്കുന്നു.
2026ലെ പുതിയ ഭേദഗതി ബില്ലിലെ ഏറ്റവും അപകടകരമായ വശം, ഒരു സംഘടനയുടെ എഫ് സി ആര്‍ എ സര്‍ട്ടിഫിക്കറ്റ് ഇല്ലാതായാല്‍ ആ സംഘടന വിദേശ ഫണ്ട് ഉപയോഗിച്ച് മുന്‍കാലങ്ങളില്‍ നിര്‍മിച്ച എല്ലാ സ്വത്തുക്കളും സര്‍ക്കാര്‍ നിശ്ചയിക്കുന്ന ഒരു ‘ഡെസിഗ്നേറ്റഡ് അതോറിറ്റി’യിലേക്ക് കണ്ടുകെട്ടും എന്ന വ്യവസ്ഥയാണ്. സര്‍ട്ടിഫിക്കറ്റ് പുതുക്കാന്‍ അപേക്ഷിക്കാതിരിക്കുക, അപേക്ഷ നിരസിക്കപ്പെടുക, അല്ലെങ്കില്‍ കാലാവധി കഴിയുക തുടങ്ങിയ ഏത് സാഹചര്യത്തിലും ഈ സ്വത്ത് കണ്ടുകെട്ടല്‍ ബാധകമാകും. ഇതിനര്‍ഥം വിദേശ ഫണ്ട് ഉപയോഗിച്ച് മുമ്പ് കെട്ടിപ്പടുത്ത ഒരു സ്‌കൂളോ ആശുപത്രിയോ ലൈബ്രറിയോ ഉണ്ടെങ്കില്‍, ഭാവിയില്‍ ആ സംഘടനക്ക് വിദേശ ഫണ്ടില്ലാതെ സ്വന്തം നാട്ടിലെ ഫണ്ട് മാത്രം ഉപയോഗിച്ച് അത് മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയില്ല എന്നാണ്. സ്വത്തുക്കള്‍ സംരക്ഷിക്കണമെങ്കില്‍ ആ സംഘടന എഫ് സി ആര്‍ എ ചട്ടക്കൂടില്‍ തന്നെ തുടരേണ്ടി വരും. ഇത്തരത്തില്‍ കണ്ടുകെട്ടുന്ന സ്വത്തുക്കള്‍ വില്‍ക്കാനോ മറ്റ് സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് കൈമാറാനോ ഉള്ള അധികാരം ഡെസിഗ്നേറ്റഡ് അതോറിറ്റിക്കുണ്ടാകും, അതേസമയം ആരാധനാലയങ്ങള്‍ പോലുള്ള സ്വത്തുക്കളാണെങ്കില്‍ അതിന്റെ മതപരമായ സ്വഭാവം നിലനിര്‍ത്തിക്കൊണ്ട് മാനേജ്മെന്റ് കൈമാറാനും ബില്ലില്‍ വ്യവസ്ഥയുണ്ട്.
ഒരു സംഘടന അതിന്റെ ലൈസന്‍സ് നിലനിര്‍ത്തണമെങ്കില്‍ രണ്ട് വര്‍ഷത്തിനിടെ കുറഞ്ഞത് 10 ലക്ഷം രൂപയെങ്കിലും വിദേശ ഫണ്ട് ചെലവഴിച്ചിരിക്കണം എന്നത് 2026ലെ പുതിയ ചട്ടങ്ങളിലെ മറ്റൊരു നിബന്ധനയാണ്. ഉദാഹരണത്തിന്, ഗ്രാമീണ മേഖലയില്‍ ഒരു ലൈബ്രറി സ്ഥാപിച്ച്, അത് നടത്താന്‍ പ്രതിവര്‍ഷം നാല് ലക്ഷം രൂപ മാത്രം ചെലവഴിക്കുന്ന ഒരു ചെറിയ സംഘടനക്ക് രണ്ട് വര്‍ഷം കൊണ്ട് 10 ലക്ഷം തികക്കാന്‍ കഴിയില്ല. സ്വാഭാവികമായും അവരുടെ ലൈസന്‍സ് റദ്ദാക്കപ്പെടും, ഒപ്പം അവര്‍ സ്ഥാപിച്ച ലൈബ്രറി കെട്ടിടം സര്‍ക്കാര്‍ ഏറ്റെടുക്കുകയും ചെയ്യും. ചുരുക്കത്തില്‍, സ്വത്തുക്കള്‍ നഷ്ടപ്പെടാതിരിക്കാന്‍ വിദേശ ഫണ്ട് വാങ്ങിക്കൊണ്ടേയിരിക്കണം എന്ന് നിര്‍ബന്ധിക്കുന്ന ഈ നിയമം, വിദേശ ഫണ്ടിംഗ് നിയന്ത്രിക്കുക എന്ന നിയമത്തിന്റെ യഥാര്‍ഥ ലക്ഷ്യത്തിന് തന്നെ വിരുദ്ധമാണ്.
മാത്രമല്ല, ഒരു സ്വത്ത് നിര്‍മിക്കാന്‍ ആഭ്യന്തര ഫണ്ടും വിദേശ ഫണ്ടും ഒന്നിച്ച് ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ പോലും അത് പൂര്‍ണമായും സര്‍ക്കാര്‍ കണ്ടുകെട്ടും. അതില്‍ ആഭ്യന്തര ഫണ്ട് ഉപയോഗിച്ച ഭാഗം പ്രത്യേകം വേര്‍തിരിച്ചു കാണിച്ചാല്‍ മാത്രമേ അതോറിറ്റി അത് തിരിച്ചുനല്‍കുകയുള്ളൂ. ആശുപത്രി പോലുള്ള ഒരു വലിയ കെട്ടിടത്തില്‍ ഫണ്ടിന്റെ ഇത്തരം വിഭജനം തെളിയിക്കുക അപ്രായോഗികമാണ്. അതുപോലെ, ‘പ്രയര്‍ പെര്‍മിഷന്‍’ വഴി താത്കാലികമായി ഫണ്ട് വാങ്ങി സ്വത്തുണ്ടാക്കുന്ന സംഘടനകളെ ഈ കണ്ടുകെട്ടലില്‍ നിന്ന് ഒഴിവാക്കുമ്പോള്‍, സ്ഥിരം ലൈസന്‍സുള്ള സംഘടനകളെ മാത്രം വേട്ടയാടുന്ന വിവേചനവും ഇതിലുണ്ട്. ഏറ്റവും ക്രൂരമായ കാര്യം, സര്‍ക്കാര്‍ ഒരു സംഘടനയുടെ ലൈസന്‍സ് പുതുക്കി നല്‍കിയില്ലെങ്കില്‍ അതിനെതിരെ കോടതിയെ സമീപിക്കാനുള്ള അപ്പീല്‍ സംവിധാനമോ, തീരുമാനത്തിന് മുമ്പ് സംഘടനക്ക് സ്വന്തം ഭാഗം വിശദീകരിക്കാനുള്ള അവസരമോ ഈ ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നില്ല എന്നതാണ്. നിയമലംഘനങ്ങള്‍ക്കുള്ള തടവ് ശിക്ഷ അഞ്ച് വര്‍ഷത്തില്‍ നിന്ന് ഒരു വര്‍ഷമായി കുറച്ചിട്ടുണ്ടെങ്കിലും, അന്വേഷണം തുടങ്ങാന്‍ കേന്ദ്ര സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണമെന്ന നിബന്ധന ഇതോടൊപ്പം ചേര്‍ത്തിട്ടുണ്ട്.
ഭീകരവാദ ഫണ്ടിംഗും കള്ളപ്പണം വെളുപ്പിക്കലും തടയുന്നതിനുള്ള അന്താരാഷ്ട്ര ഏജന്‍സിയായ എഫ് എ ടി എഫിന്റെ മാനദണ്ഡങ്ങള്‍ പാലിക്കാനാണ് ഈ കര്‍ശന നിയമങ്ങള്‍ എന്നാണ് സര്‍ക്കാര്‍ വാദിക്കുന്നത്. എന്നാല്‍ 2024ലെ എഫ് എ ടി എഫ് റിപോര്‍ട്ട്തന്നെ വ്യക്തമാക്കുന്നത്, ഇത്തരം ബ്ലാങ്കറ്റ് നിയന്ത്രണങ്ങള്‍ പാടില്ലെന്നും സിവില്‍ സൊസൈറ്റിയുമായി ചര്‍ച്ച ചെയ്ത് റിസ്‌ക് കൂടുതലുള്ള മേഖലകളില്‍ മാത്രമേ ഇടപെടാവൂ എന്നുമാണ്. എന്നാല്‍ ഇന്ത്യയില്‍, ബില്ലിന്മേല്‍ യാതൊരുവിധ പൊതുജന കൂടിയാലോചനകളും നടത്താതെ, നിയമനിര്‍മാണ സഭകളെ മറികടന്ന് ചട്ടങ്ങളിലൂടെ കടുത്ത നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിക്കുകയാണ് ചെയ്തത്. ഇത് കേവലം ഒരു സാങ്കേതിക നിയമ ഭേദഗതിയല്ല, മറിച്ച് ഭരണഘടന ഉറപ്പുനല്‍കുന്ന പൗരന്മാരുടെ കൂട്ടായ്മകള്‍ക്കുള്ള സ്വാതന്ത്ര്യത്തെയും ആഭ്യന്തര വികസന പങ്കാളികളെയും ശ്വാസം മുട്ടിച്ചു കൊല്ലുന്ന നടപടിയാണ്. അന്താരാഷ്ട്ര മനുഷ്യാവകാശ മാനദണ്ഡങ്ങള്‍ക്ക് നിരക്കാത്ത ഈ ഭേദഗതികള്‍ പിന്‍വലിക്കുകയും, എന്‍ ജി ഒകളെ പീഡിപ്പിക്കുന്നതിനുള്ള ഒരു ആയുധമായി എഫ് സി ആര്‍ എ നിയമത്തെ മാറ്റുന്നത് അവസാനിപ്പിക്കുകയും ചെയ്യേണ്ടത് രാജ്യത്തിന്റെ ജനാധിപത്യ നിലനില്‍പ്പിന് അനിവാര്യമാണ്. ആംനസ്റ്റി ഇന്റര്‍നാഷനല്‍, ഹ്യൂമന്‍ റൈറ്റ്സ് വാച്ച്, സിവിക്കസ് ഉള്‍പ്പെടെയുള്ള എട്ട് അന്താരാഷ്ട്ര സംഘടനകള്‍ ഈ കരിനിയമത്തിനെതിരെ ഒന്നിച്ച് രംഗത്തുവന്നത് ഇതിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നുണ്ട്.

