Uae
ദുബൈയിൽ പത്ത് സ്മാർട്ട് കാൽനട സിഗ്‌നലുകൾ സ്ഥാപിച്ചു
നടപ്പാതകളിലും റോഡ് മുറിച്ചു കടക്കുമ്പോഴും കാൽനടയാത്രക്കാരുടെ ചലനം കണ്ടെത്താൻ ബുദ്ധിപരമായ ക്യാമറകൾ ഇതിൽ ഉപയോഗിക്കുന്നു

ദുബൈ|എമിറേറ്റിൽ പത്ത് പുതിയ സ്ഥലങ്ങളിൽ കൂടി കാൽനടയാത്രക്കാർക്കുള്ള സ്മാർട്ട് സിഗ്‌നലുകൾ സ്ഥാപിച്ചു. ഇതോടെ ഈ സിഗ്‌നലുകളുള്ള സ്ഥലങ്ങളുടെ എണ്ണം 27 ആയി. റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ ടി എ) നടപ്പാക്കുന്ന പദ്ധതിയുടെ രണ്ടാം ഘട്ടമാണിത്. പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ നഗരത്തിലെ വിവിധയിടങ്ങളിൽ സ്ഥാപിച്ച ഈ സിഗ്‌നലുകൾ മികച്ച ഫലം നൽകിയിരുന്നു. ഉമർ ബിൻ അൽ ഖത്താബ് സ്ട്രീറ്റ്, ശൈഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റ്, അൽ സത്്വ സ്ട്രീറ്റ്, സലാഹുദ്ദീൻ സ്ട്രീറ്റ്, അമ്മാൻ സ്ട്രീറ്റ്, അൽ ഖുസൈസ് സ്ട്രീറ്റ് (തൊഴിലാളി ക്യാമ്പുകൾക്ക് സമീപം), ഊദ് മേത്ത സ്ട്രീറ്റ് (സ്‌കൂൾ സോണിന് മുന്നിൽ) എന്നിവിടങ്ങളിലെ കവലകളിലാണ് ഈ ഘട്ടത്തിൽ സ്മാർട്ട് സിഗ്‌നലുകൾ സ്ഥാപിച്ചത്.
ട്രാഫിക് സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിനും റോഡ് സുരക്ഷ വർധിപ്പിക്കുന്നതിനും കാൽനടയാത്രക്കാരുടെയും വാഹനങ്ങളുടെയും സഞ്ചാരം സുഗമമാക്കുന്നതിനും അത്യാധുനിക സാങ്കേതികവിദ്യകളാണ് ഈ സിഗ്‌നലുകളിൽ ഉപയോഗിച്ചിരിക്കുന്നത്. നടപ്പാതകളിലും റോഡ് മുറിച്ചു കടക്കുമ്പോഴും കാൽനടയാത്രക്കാരുടെ ചലനം കണ്ടെത്താൻ ബുദ്ധിപരമായ ക്യാമറകൾ ഇതിൽ ഉപയോഗിക്കുന്നു. ഈ ക്യാമറകൾ 24 മണിക്കൂറും പ്രവർത്തിക്കുകയും കുറഞ്ഞ വെളിച്ചത്തിലും രാത്രിയിലും പോലും കൃത്യമായി ചലനം കണ്ടെത്തുകയും ചെയ്യും. പുഷ്-ബട്ടൺ ഉപകരണങ്ങളുമായി ഈ സംവിധാനം സംയോജിപ്പിച്ചിട്ടുണ്ട്.
മേഖലയിൽ ആദ്യത്തേതാണ് ഈ സംവിധാനം. പെരുമാറ്റ പ്രവചന മോഡലുകൾ ഉപയോഗിക്കുന്ന ഇത് വികസിപ്പിച്ചത് ഡെർക് ആണ്. കാൽനടയാത്രക്കാർ റോഡ് മുറിച്ചു കടക്കുന്നതിന് മുന്നോടിയായി മിന്നുന്ന മുന്നറിയിപ്പ് ചിഹ്നങ്ങൾ, റോഡിലെ മുന്നറിയിപ്പ് ലൈറ്റുകൾ, ട്രാഫിക് സിഗ്‌നൽ കൺട്രോളറുകൾ എന്നിവ പോലും ഈ സാങ്കേതികവിദ്യക്ക് സജീവമാക്കാൻ കഴിയും. ഇത് ഏതൊരു അപകടവും ഫലപ്രദമായി മുൻകൂട്ടി അറിയാൻ സഹായിക്കുന്നുവെന്ന് ആർ ടി എ ട്രാഫിക് ആൻഡ് റോഡ്സ് ഏജൻസിയിലെ ഇന്റലിജന്റ്ട്രാഫിക് സിസ്റ്റംസ് ഡയറക്ടർ മുഹമ്മദ് അൽ അലി പറഞ്ഞു.