Uae
ഷാർജ കുട്ടികളുടെ വായനോത്സവം: 1.25 ലക്ഷം സന്ദർശകർ പങ്കെടുത്തു
അവസാന ദിവസം നടന്ന ഷാർജ ചിൽഡ്രൻസ് ബുക്ക് ഇല്ലസ്‌ട്രേഷൻ അവാർഡ് ചടങ്ങിൽ യുവ കലാകാരന്മാരെ ആദരിച്ചു.

ഷാർജ | പതിനാറാമത് ഷാർജ കുട്ടികളുടെ വായനോത്സവം 12 ദിവസത്തെ സാഹിത്യ-സാംസ്‌കാരിക ആഘോഷങ്ങൾക്ക് ശേഷം സമാപിച്ചു. ഷാർജ ബുക്ക് അതോറിറ്റി ഷാർജ എക്‌സ്‌പോ സെന്ററിൽ സംഘടിപ്പിച്ച പരിപാടിയിൽ 167 രാജ്യങ്ങളിൽ നിന്നുള്ള 1,25,700 സന്ദർശകർ പങ്കെടുത്തു. യുവ വായനക്കാർ, കുടുംബങ്ങൾ, ആഗോള സാഹിത്യകാരന്മാർ എന്നിവരെ ഒരുമിച്ചുകൊണ്ടുവന്നു.
1,024 വിവിധ പരിപാടികളിലൂടെ സാഹിത്യം, കല, ശാസ്ത്രം, സാങ്കേതികവിദ്യ എന്നിവയെ സമന്വയിപ്പിച്ച മേളയിൽ 22 രാജ്യങ്ങളിൽ നിന്നുള്ള 122 പ്രസാധകരും 70 രാജ്യങ്ങളിൽ നിന്നുള്ള 133 വിദഗ്ധരും പങ്കെടുത്തു. വർക്്ഷോപ്പുകൾ, നാടകങ്ങൾ, കഥപറച്ചിൽ, തത്സമയ വിനോദം എന്നിവ സന്ദർശകർക്ക് അവിസ്മരണീയ അനുഭവം പകർന്നു.
ഷാർജ ഭരണാധികാരി ഡോ. ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി 25 ലക്ഷം ദിർഹമിന്റെ പുസ്തകങ്ങൾ പൊതു ലൈബ്രറികൾക്കായി വാങ്ങാൻ അനുവദിച്ചു. “ഫ്യൂച്ചർ മേക്കേഴ്‌സ് മ്യൂസിയം’, “ഷെർലക് ഹോംസ് എക്‌സിബിഷൻ’ തുടങ്ങിയവ മേളയുടെ പ്രത്യേക ആകർഷണങ്ങളായിരുന്നു.
അവസാന ദിവസം നടന്ന ഷാർജ ചിൽഡ്രൻസ് ബുക്ക് ഇല്ലസ്‌ട്രേഷൻ അവാർഡ് ചടങ്ങിൽ യുവ കലാകാരന്മാരെ ആദരിച്ചു. 12-15 വയസ്സ് വിഭാഗത്തിൽ ശരത് വിഗ്‌നേഷ് സെന്തിൽകുമാർ ഒന്നാം സ്ഥാനവും, 16-18 വയസ്സ് വിഭാഗത്തിൽ തബാറക് സാലിഹ് ഒന്നാം സ്ഥാനവും നേടി.