Connect with us

t20worldcup

അഫ്ഗാന് പിന്നാലെ സ്‌കോട്‌ലന്‍ഡിനോടും ജയിച്ച് ഇന്ത്യ

ഇന്ത്യക്കായി മുഹമ്മദ് ഷമിയും രവീന്ദ്ര ജഡേജയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ഇന്നത്തെ കളിയില്‍ രണ്ട് വിക്കറ്റ് നേടിയതോടെ അന്താരാഷ്ട്ര ടി20യില്‍ കൂടുതല്‍ വിക്കറ്റ് നേടുന്ന ഇന്ത്യന്‍ ബൗളര്‍ എന്ന നേട്ടം ബൂംമ്ര സ്വന്തമാക്കി

Published

|

Last Updated

ദുബൈ | കുഞ്ഞന്‍ ടീമിനോട് വമ്പന്‍ ജയം ആവര്‍ത്തിച്ച് ഇന്ത്യന്‍. ആഫ്ഗാനിസ്ഥാന് പിന്നാലെ സ്‌കോട്‌ലന്‍ഡിനെ എട്ട് വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത സ്‌കോട്‌ലന്‍ഡ് 17.4 ഓവറില്‍ 86 റണ്‍സ് വിജയ ലക്ഷ്യം മുന്നോട്ട് വെച്ചപ്പോള്‍ ടീം ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 81 പന്തുകള്‍ ബാക്കിനില്‍ക്കെ 6.3 ഓവറില്‍ വിജയത്തിലെത്തി.

ഇന്ത്യക്ക് വേണ്ടി രോഹിത് ശര്‍മ 16 പന്തില്‍ 30 റണ്‍സും കെ എല്‍ രാഹുല്‍ 19 പന്തില്‍ 50 റണ്‍സും നേടി. സൂര്യ കുമാര്‍ യാദവ് ഇന്ത്യക്കായി രണ്ട് പന്തില്‍ ആറ് റണ്‍സും നേടി. സ്‌കോട്‌ലന്‍ഡിനായി മാര്‍ക്ക് വാട്ടും ബ്രാഡ് വീലും ഒരോ വിക്കറ്റുകള്‍ വീഴ്ത്തി.

നേരത്തെ ടോസ് നേടിയ ഇന്ത്യ സ്‌കോട്‌ലാന്‍ഡിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു.

തുടര്‍ച്ചയായ മത്സരങ്ങളില്‍ ടോസ് നഷ്ടപ്പെടുന്ന ഇന്ത്യന്‍ ക്യാപ്റ്റന് പിറന്നാള്‍ ദിനത്തില്‍ ടോസ് ലഭിച്ചത് ഇരട്ടി മധുരമായി. സ്‌കോട്‌ലാന്‍ഡിനെ ബാറ്റിംഗിന് വിടാനുള്ള തന്റെ തീരുമാനത്തെ സാധൂകരിക്കുന്ന രീതിയിലായിരുന്നു ഇന്ത്യന്‍ ബോളര്‍മാരുടെ പ്രകടനം. അഫ്ഗാനെതിരായ മത്സരത്തില്‍ നിന്ന് ഒരു മാറ്റവുമായാണ് ടീം ഇന്ത്യ ഇന്ന് കളിക്കിറങ്ങിയത്. അന്തിമ ഇലവനില്‍ പേസര്‍ ശര്‍ദൂല്‍ ഠാക്കൂറിന് പകരം മൂന്നാം സ്പിന്നറായി വരുണ്‍ ചക്രവര്‍ത്തിയെ ഉള്‍പ്പെടുത്തി.

സ്‌കോട്‌ലാന്‍ഡിന് വേണ്ടി ജോര്‍ജ് മോന്‍സേ 24 റണ്‍സും കാലം മക്ലോഡ് 16 റണ്‍സും മാര്‍ക്ക് വാട്ട് 14 റണ്‍സും നേടി. ഇന്ത്യക്കായി മുഹമ്മദ് ഷമിയും രവീന്ദ്ര ജഡേജയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ജസ്പ്രീത് ബൂംമ്ര രണ്ട് വിക്കറ്റും അശ്വിന്‍ ഒരു വിക്കറ്റും വീഴ്ത്തി.

ഇന്നത്തെ കളിയില്‍ രണ്ട് വിക്കറ്റ് നേടിയതോടെ അന്താരാഷ്ട്ര ടി20യില്‍ കൂടുതല്‍ വിക്കറ്റ് നേടുന്ന ഇന്ത്യന്‍ ബൗളര്‍ എന്ന നേട്ടം ബൂംമ്ര സ്വന്തമാക്കി.

രവീന്ദ്ര ജഡേജയാണ് കളിയിലെ താരം.