Connect with us

weather alert

മഴ മുന്നറിയിപ്പ്: ഉന്നതതലയോഗം ചേർന്നു, എല്ലാ ജില്ലകളിലും കൺട്രോൾ റൂമുകൾ

കൺട്രോൾ റൂമുകളിലേക്ക് 1077 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Published

|

Last Updated

തിരുവനന്തപുരം | കേരളത്തിലെ മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ സംസ്ഥാനത്തെ വകുപ്പ് മേധാവികളുടെ ഉന്നതതലയോഗം ചേർന്നു. ആഭ്യന്തര സെക്രട്ടറി, തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി, ദുരന്ത നിവാരണ വകുപ്പ് സെക്രട്ടറി, ജലസേചന വകുപ്പ് സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി, ഡയറക്ടർ ജനറൽ ഫയർ ആൻഡ് റെസ്ക്യൂ, കെ എസ് ഇ ബി ചെയർമാൻ, ജലസേചന വകുപ്പ് ചീഫ് എൻജിനീയർ, ദുരന്ത നിവാരണ വകുപ്പ് കമ്മീഷ്ണർ, ദുരന്ത നിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി, കേന്ദ്ര കാലാവസ്ഥ വകുപ്പ് തിരുവനന്തപുരം കേന്ദ്രം ഡയറക്ടർ, മുന്നറിയിപ്പുള്ള എട്ട് ജില്ലകളിലെ കലക്ടർമാർ എന്നിവർ പങ്കെടുത്ത യോഗത്തിൽ ഓരോ ജില്ലയിലെയും തയ്യാറെടുപ്പുകൾ അവലോകനം ചെയ്തു.

നദികളിലെ ചെളിയും എക്കലും നീക്കുന്നതിന്റെ ഉൾപ്പെടെയുള്ള പുരോഗതി വിലയിരുത്തി. ആലപ്പുഴ ജില്ലയിലെ വലിയ പമ്പുകൾ പ്രവർത്തനക്ഷമമാണെന്ന് ഉറപ്പ് വരുത്താൻ നിർദേശം നൽകി. ശബരിമല തീർഥാടകരുടെ സുരക്ഷ ഉറപ്പ് വരുത്താൻ വേണ്ട നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചു. നഗരത്തിലെ വെള്ളക്കെട്ട് നിരീക്ഷിക്കുന്നതിനായി കൊച്ചി കോർപറേഷനിൽ പ്രത്യേക കണ്ട്രോൾ റൂം സജ്ജമാക്കുന്നതായി എറണാകുളം ജില്ലാ കലക്ടർ അറിയിച്ചു. മുഴുവൻ ജില്ലകളിലും ജില്ലാ, താലൂക്ക് കൺട്രോൾ റൂമുകൾ 24 മണിക്കൂറും ഉന്നത ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കും. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിലും പ്രത്യേക കൺട്രോൾ റൂം സജ്ജമാക്കും. എല്ലാ വകുപ്പുകളുടെയും ഏകോപനത്തോടെയുള്ള പ്രവർത്തനത്തിന് ആവശ്യമായ നിർദേശങ്ങൾ നൽകി.

യോഗത്തിൽ ഉയർന്നു വന്ന ചർച്ചകളുടെ ഭാഗമായി പൊതുജനങ്ങൾക്ക് താഴെ പറയുന്ന നിർദേശങ്ങൾ നൽകാൻ തീരുമാനിച്ചു.
1. പുഴകളിലും മറ്റു ജലാശയങ്ങളിലും വരും ദിവസങ്ങളിൽ യാതൊരു കാരണവശാലും ഇറങ്ങാൻ പാടുള്ളതല്ല. ഒഴുക്ക് ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട സാധ്യത കൂടുതലാണ്.

2. കാലാവസ്ഥാ മുന്നറിയിപ്പുകൾ ഗൗരവത്തോടെ നിരീക്ഷിക്കുകയും അധികൃതരുടെ നിർദേശങ്ങൾ അനുസരിക്കുകയും ചെയ്യണം. ആവശ്യപ്പെടുന്ന സമയത്ത് ക്യാമ്പുകളിലേക്ക് മാറാൻ തയ്യാറാവണം.

3. കാറ്റിലും മഴയിലും ഇലക്ട്രിക് ലൈനുകൾ പൊട്ടി വീഴാൻ സാധ്യതയുണ്ട്. ശ്രദ്ധയിൽ പെട്ടാൽ ഉടനെ കെ എസ് ഇ ബിയുടെ 1912 എന്ന കൺട്രോൾ റൂം നമ്പറിൽ അറിയിക്കുക. അതിരാവിലെ ജോലിക്കോ മറ്റു ആവശ്യങ്ങൾക്കോ ഇറങ്ങുന്നവർ വെള്ളക്കെട്ടുകളിൽ വൈദ്യുതി ലൈനുകൾ വീണു കിടക്കുന്നില്ലെന്ന് ഉറപ്പാക്കണം.

4. ശബരിമലയിലെ മാസപൂജക്കായി ദർശനത്തിന് എത്തുന്നവർ മഴ മുന്നറിയിപ്പ് കൂടി പരിശോധിച്ച് ആവശ്യമായ ജാഗ്രത പുലർത്തണം. രാത്രി യാത്രകളും ജലശയങ്ങളിൽ ഇറങ്ങുന്നതും ഒഴിവാക്കണം.

5. മലയോര മേഖലകളിലേക്കുള്ള അത്യാവശ്യമല്ലാത്ത എല്ലാ യാത്രകളും മഴ മുന്നറിയിപ്പ് ഒഴിവാകുന്നത് വരെ ഒഴിവാക്കുക.

6. വിനോദ സഞ്ചാരികൾ രാത്രി യാത്രകൾ ഒഴിവാക്കുകയും പരമാവധി താമസ സ്ഥലത്തു തുടരുകയും ചെയ്യണം. ടൂറിസം വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നിർദേശങ്ങൾ കർശനമായി പാലിക്കണം. സുരക്ഷാ സജ്ജീകരണങ്ങളില്ലാത്തതും അനുമതി ഇല്ലാത്തതുമായ ഒരു സ്ഥലത്തും പോകാൻ പാടുള്ളതല്ല.

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ദിനന്തരീക്ഷാവസ്ഥയേയും ദുരന്ത സാധ്യതകളെയും സസൂക്ഷ്മം നിരീക്ഷിച്ച് വരികയാണ്. 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകളിലേക്ക് 1077 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.