National
അമിതവണ്ണ ചികിത്സ: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് ഡിസിജിഐയുടെ കർശന മുന്നറിയിപ്പ്
ബോധവത്കരണ ക്യാംപയിന്‍ എന്ന പേരില്‍ പോലും മരുന്നുകള്‍ പ്രചരിപ്പിക്കുന്ന പ്രവണത അംഗീകരിക്കാനാകില്ലെന്ന് ഡിസിജിഐ വ്യക്തമാക്കി.
ന്യൂഡല്‍ഹി| അമിതവണ്ണം കുറയ്ക്കുന്ന ചികിത്സയെന്ന പേരില്‍ നടത്തുന്ന പരസ്യങ്ങള്‍ക്കെതിരെ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്രം. ഇത്തരത്തില്‍ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ) മുന്നറിയിപ്പ് നല്‍കി.
ബോധവത്കരണ ക്യാംപയിന്‍ എന്ന പേരില്‍ പോലും മരുന്നുകള്‍ പ്രചരിപ്പിക്കുന്ന പ്രവണത അംഗീകരിക്കാനാകില്ലെന്ന് ഡിസിജിഐ വ്യക്തമാക്കി. കുറിപ്പടിയിലൂടെ ലഭിക്കുന്ന മരുന്നുകള്‍ ഉള്‍പ്പെടെ വിവിധ മാധ്യമങ്ങളിലൂടെ വിപണനം ചെയ്യുന്നത് നിയമവിരുദ്ധമാണെന്നും സര്‍ക്കുലറില്‍ പറയുന്നു.
പ്രിന്റ്, ഇലക്ട്രോണിക്, ഡിജിറ്റല്‍, സോഷ്യല്‍ മീഡിയ എന്നീ പ്ലാറ്റ്ഫോമുകള്‍ വഴിയും ഒരു ഉല്‍പ്പന്നത്തെ നേരിട്ടോ പരോക്ഷമായോ പ്രചരിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നിയമലംഘനമായി കണക്കാക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഇന്‍ഫ്ലുവന്‍സര്‍മാര്‍, സെലിബ്രിറ്റികള്‍, കോര്‍പറേറ്റ് ക്യാംപയിനുകള്‍, ബ്രാന്‍ഡ് പ്രമോഷന്‍ തുടങ്ങിയ വഴികളിലൂടെ മരുന്നുകള്‍ പ്രചരിപ്പിക്കുന്നതും നിയമവിരുദ്ധമാണെന്ന് മാര്‍ച്ച് 10ന് പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.
അമിതവണ്ണം ജീവിതശൈലിയുമായി ബന്ധപ്പെട്ട സങ്കീര്‍ണ ആരോഗ്യപ്രശ്നമാണെന്നും അതിന് സമഗ്രമായ നിയന്ത്രണവും ചികിത്സയും ആവശ്യമാണ് എന്നും ഡിസിജിഐ അറിയിച്ചു. ഇതിന്റെ പേരില്‍ ശാസ്ത്രീയ അടിസ്ഥാനമില്ലാത്ത ഭക്ഷണ നിയന്ത്രണങ്ങളും ആരോഗ്യപരിപാലന രീതികളും പ്രചരിപ്പിക്കുന്ന തരത്തില്‍ മരുന്നുകളുടെ പരസ്യങ്ങള്‍ നടത്തരുതെന്നും സര്‍ക്കുലറില്‍ പറയുന്നു.




