Connect with us

Kerala

കൊച്ചി കാന്‍സര്‍ റിസര്‍ച്ച് സെന്റര്‍ നവംബറില്‍ പൂര്‍ത്തിയാകും

ഉപകരണങ്ങള്‍ ഉള്‍പ്പെടെ കാന്‍സര്‍ റിസര്‍ച്ച് സെന്ററിനായി 449 കോടി രൂപയാണ് ചെലവ് കണക്കാക്കിയിട്ടുള്ളത്.

Published

|

Last Updated

കൊച്ചി | മധ്യകേരളത്തിലെ രോഗികള്‍ക്ക് ആശ്രയമായി സ്ഥാപിക്കുന്ന കൊച്ചി കാന്‍സര്‍ റിസര്‍ച്ച് സെന്ററിന്റെ നിര്‍മാണം ഈ വര്‍ഷം നവംബറില്‍ പൂര്‍ത്തിയാകും. 2016 നവംബര്‍ ഒന്നിന് കളമശ്ശേരിയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് കെട്ടിടത്തിലാണ് സെന്റര്‍ തുടങ്ങിയത്. സ്വന്തം കെട്ടിട നിര്‍മ്മാണം 2018ല്‍ തുടങ്ങിയെങ്കിലും അനിശ്ചിതമായി നീളുകയായിരുന്നു.

ആദ്യ കരാറുകാരെ പണി വൈകിപ്പിച്ചതിന് നീക്കിയിരുന്നു. ഇപ്പോള്‍ നിര്‍മാണം അവസാന ഘട്ടത്തിലാണ്. ഉപകരണങ്ങള്‍ ഉള്‍പ്പെടെ കാന്‍സര്‍ റിസര്‍ച്ച് സെന്ററിനായി 449 കോടി രൂപയാണ് ചെലവ് കണക്കാക്കിയിട്ടുള്ളത്. ആദ്യഘട്ടത്തില്‍ 100 കിടക്കകളാകും ഉണ്ടാവുക. ഇറക്കുമതി ചെയ്യേണ്ടത് അടക്കം 210 കോടി രൂപയുടെ ഉപകരണങ്ങള്‍ വേണ്ടി വരും. ഉപകരണങ്ങള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട പ്രത്യേക അനുമതികള്‍ ഉള്‍പ്പെടെ സര്‍ക്കാര്‍തല തീരുമാനങ്ങള്‍ക്കായി സെക്രട്ടറിമാരും കിഫ്ബിയുമായി യോഗം ചേരുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു.

കളമശ്ശേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളജിനോട് ചേര്‍ന്നുള്ള പന്ത്രണ്ട് ഏക്കര്‍ സ്ഥലത്ത് അഞ്ചു ലക്ഷം ചതുരശ്രയടി വിസ്തീര്‍ണത്തിലാണ് കാന്‍സര്‍ റിസര്‍ച്ച് സെന്റര്‍ ഉയരുന്നത്. പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുവാന്‍ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ഒന്നിടവിട്ട ശനിയാഴ്ചകളില്‍ ബന്ധപ്പെട്ട വകുപ്പുകള്‍, കോണ്‍ട്രാക്ടര്‍മാര്‍, നിര്‍മാണച്ചുമതലയുള്ള ഇന്‍കല്‍ പ്രതിനിധികള്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തി യോഗം ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്. എല്ലാ മാസവും സര്‍ക്കാര്‍ തലത്തിലും യോഗം ചേരും.

കാന്‍സര്‍ റിസര്‍ച്ച് സെന്റര്‍, ഒക്ടോബറില്‍ പൂര്‍ത്തിയാകുന്ന എറണാകുളം മെഡിക്കല്‍ കോളജ് സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്ക് പദ്ധതികള്‍ക്കായി കെ എസ് ഇ ബിയുടെ ഒരു സബ് സ്റ്റേഷന്‍ സ്ഥാപിക്കും. പ്രത്യേക വാട്ടര്‍ ലൈനും പദ്ധതികളുടെ ഭാഗമായി വരും.

നുവാല്‍സ് മുതല്‍ കിന്‍ഫ്ര വരെയുള്ള 250 മീറ്റര്‍ റോഡ് നാലു വരിയാക്കും. ഇരു പദ്ധതികളുടെയും സ്റ്റാഫ് പാറ്റേണ്‍ അംഗീകരിച്ച് നിയമനങ്ങള്‍ നടത്തേണ്ടതുണ്ട്. മെഡിക്കല്‍ കോളജ് സ്റ്റാഫ് പാറ്റേണ്‍ സാമ്പത്തിക വകുപ്പിന്റെ പരിഗണനയിലാണ്. സൂപ്പര്‍ സ്പെഷ്യാലിറ്റി സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിന് മന്ത്രിതലത്തില്‍ പ്രത്യേക യോഗം ചേരുമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു.

നാഷണല്‍ കാന്‍സര്‍ രജിസ്ട്രി പ്രോഗ്രാമിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് സംസ്ഥാനത്ത് 2012 മുതല്‍ 2019 വരെയുള്ള കാലയളവില്‍ മാത്രം 13 ആശുപത്രികളിലായി പുതുതായി എത്തിയത് 2.23 ലക്ഷം കാന്‍സര്‍ രോഗികളാണ്. സര്‍ക്കാര്‍ മേഖലയിലാണ് 60 ശതമാനം രോഗികളും ചികിത്സ തേടുന്നത്.

 

---- facebook comment plugin here -----

Latest