International
വ്യോമാക്രമണം കടുപ്പിച്ച് ഇസ്‌റാഈലും ഇറാനും; അമേരിക്കയുടെത് നയതന്ത്രപരമായ ചതിയെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി
ഇറാനില്‍ 15 യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ച് 30ലേറെ ആക്രമണങ്ങള്‍ നടത്തിയെന്ന് ഇസ്‌റാഈല്‍; ഇസ്‌റാഈലില്‍ മിസൈലുകളുടെ 17ാം തരംഗമാണ് നടന്നതെന്ന് ഇറാൻ

തെഹ്റാന്‍ | ഇറാന്‍- ഇസ്‌റാഈല്‍ സംഘര്‍ഷം ഒമ്പതാം ദിവസവും തുടരുന്നു. ഇരുരാജ്യങ്ങളും ആക്രമണം കടുപ്പിച്ചു. ഇറാനില്‍ 15 യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ച് 30ലേറെ ആക്രമണങ്ങള്‍ നടത്തിയെന്ന് ഇസ്‌റാഈല്‍ വ്യക്തമാക്കി. പ്രത്യാക്രമണമായി ഇസ്‌റാഈലില്‍ മിസൈലുകളുടെ 17ാം തരംഗമാണ് ഏറ്റവും ഒടുവില്‍ നടത്തിയതെന്ന് ഇറാന്‍ വ്യക്തമാക്കി. ഇസ്‌റാഈല്‍ ആക്രമണത്തിന് ഒത്താശ ചെയ്യുന്ന അമേരിക്കയെ സമാധാന ചര്‍ച്ചകള്‍ക്കായി ഇനി എങ്ങനെ വിശ്വസിക്കുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു. ട്രംപിന്റെ ചര്‍ച്ചകളെല്ലാം ഇസ്‌റാഈലി ആക്രമണങ്ങളെ മറച്ചുപിടിക്കാനാണെന്ന് അദ്ദേഹം വ്യക്തമാക്കി.
അമേരിക്കയുടെ ഇസ്‌റാഈല്‍ അനുകൂലവും ഇറാനെതിരായതുമായ നിലപാട് നയതന്ത്രപരമായ ചതിയാണെന്ന് മന്ത്രി വിശേഷിപ്പിച്ചു. ആക്രമണം അവസാനിപ്പിച്ച് സമാധാന ചര്‍ച്ചക്കുള്ള നിശ്ചയദാര്‍ഢ്യം അമേരിക്ക കാണിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
മുസ്ലിം രാജ്യങ്ങളുടെ കൂട്ടായ്മയായ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് വേള്‍ഡ് പരിപാടികള്‍ക്ക് തുര്‍ക്കിയിലെത്തിയതായിരുന്നു അബ്ബാസ് അരാഗ്ചി. തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനുമായും അബ്ബാസ് അരാഗ്ചി കൂടിക്കാഴ്ച നടത്തും. കൂട്ടായ്മയിലെ മറ്റ് രാജ്യങ്ങള്‍ ഇറാനെതിരായ ആക്രമണങ്ങള്‍ ചര്‍ച്ച ചെയ്യം.
ഇറാനിലെ ഇസ്ഫഹാന്‍, തെഹ്‌റാന്‍ എന്നിവിടങ്ങളിൽ ഇന്ന് സ്‌ഫോടനം ഉണ്ടായ ദൃശ്യങ്ങള്‍ അല്‍ ജസീറ പുറത്തുവിട്ടു. ഇറാനിലെ ക്വോമില്‍ ആള്‍ത്താമസമുള്ള കെട്ടിടത്തില്‍ ഇസ്‌റാഈലിന്റെ യുദ്ധവിമാനം ബോംബാക്രമണം നടത്തുന്ന ദൃശ്യങ്ങളും പുറത്തുവന്നു.
ഇസ്‌റാഈലിലെ പ്രധാന നഗരങ്ങളായ ഹൈഫ, തെല്‍ അവീവ്, ബീര്‍ഷേബ എന്നിവിടങ്ങളിലാണ് ഇറാന്‍ ഇന്നും പ്രത്യാക്രമണം നടത്തിയത്. ആക്രമണങ്ങളില്‍ 17ഓളം പേര്‍ക്ക് പരുക്ക് പറ്റിയതായും രണ്ട് പേരുടെ നില ഗുരുതരമാണെന്നും ഇറാന്‍ വ്യക്തമാക്കി.