Connect with us

Kerala

കെ ജി ജോർജ്: പഴയ സഹപ്രവർത്തകനെ ഓർത്തെന്ന് കെ സുധാകരൻ, ഖേദം പ്രകടിപ്പിച്ചു

രാഷ്ട്രീയ മേഖലക്ക് പുറത്തുനിന്നുള്ള ഒരു ചോദ്യം ഞാൻ പ്രതീക്ഷിച്ചിരുന്നില്ലെന്നും കെ സുധാകരൻ പറഞ്ഞു.

Published

|

Last Updated

തിരുവനന്തപുരം | വിഖ്യാത ചലച്ചിത്ര സംവിധായകൻ കെ ജി ജോർജിൻ്റെ മരണത്തെ സംബന്ധിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ രാഷ്ട്രീയ നേതാവെന്ന നിലക്ക് അനുശോചിച്ച സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് കെ പി സി സി പ്രസിഡൻ്റ് കെ സുധാകരൻ. സമാനപേരിലുളള എന്റെ പഴയകാല സഹപ്രവർത്തകനാണ് മനസ്സിൽ വന്നത്. ഒരുപാട് രാഷ്ട്രീയ ചോദ്യങ്ങൾക്കിടയിൽ രാഷ്ട്രീയ മേഖലക്ക് പുറത്തുനിന്നുള്ള ഒരു ചോദ്യം ഞാൻ പ്രതീക്ഷിച്ചിരുന്നില്ലെന്നും കെ സുധാകരൻ പറഞ്ഞു.

ഇന്ന് രാവിലെ കെ ജി ജോർജ് മരണപ്പെട്ടതിനെ പറ്റി ചോദിച്ചപ്പോൾ അനുചിതമായ ഒരു പ്രസ്താവന എന്റെ ഭാഗത്തുനിന്നുണ്ടായി. മലയാളത്തിന്റെ അഭിമാനമായ സിനിമാപ്രവർത്തകൻ കെ ജി ജോർജ് ആണ് നമ്മളോട് വിട പറഞ്ഞതെന്ന് ചോദ്യത്തിൽ നിന്ന് എനിക്ക് മനസ്സിലായിരുന്നില്ല. ആരാണ് മരണപ്പെട്ടതെന്ന് മാധ്യമപ്രവർത്തകർ എന്നോട് കൃത്യമായി പറഞ്ഞില്ല. അവരോട് അത് ചോദിച്ചറിയാതിരുന്നത് എന്റെ ഭാഗത്തുനിന്നു വന്ന വീഴ്ചയായി അംഗീകരിക്കുന്നു.

പൊതുപ്രവർത്തകനെന്ന നിലയിൽ പാലിക്കേണ്ട ജാഗ്രത ഇക്കാര്യത്തിൽ ഉണ്ടായില്ല. വീഴ്ചകളിൽ ന്യായീകരിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നത് കോൺഗ്രസിന്റെ സംസ്കാരമല്ല. അതുകൊണ്ടുതന്നെ എന്റെ പ്രതികരണത്തിലെ അനൗചിത്യത്തിൽ എന്റെ പാർട്ടിയുടെ പ്രിയപ്പെട്ട പ്രവർത്തകർക്കും കെ ജി ജോർജിനെ സ്നേഹിക്കുന്നവർക്കും ഉണ്ടായ മനോവിഷമത്തിൽ ഞാൻ നിരുപാധികം ഖേദം പ്രകടിപ്പിക്കുന്നു. എണ്ണം പറഞ്ഞ കലാസൃഷ്ടികൾ കൊണ്ട് മലയാള സിനിമാ ചരിത്രത്തിൽ തന്റേതായ ഇരിപ്പിടം ഉറപ്പിച്ച കെ ജി ജോർജിന് ആദരാഞ്ജലികൾ അർപ്പിക്കുന്നുവെന്നും കെ സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചു.

പി സി ജോർജ് എന്നാണ് കെ സുധാകരൻ കരുതിയതെന്ന് സാമൂഹിക മാധ്യമങ്ങളിൽ വ്യാപക പ്രചാരണമുണ്ടായിരുന്നു. ഇതിനെ തുടർന്ന് താൻ മരിച്ചിട്ടില്ലെന്ന് പി സി ജോർജ് മാധ്യമങ്ങളെ അറിയിക്കുകയും ചെയ്തു.

Latest