Connect with us

National

ജസ്റ്റിസ് യശ്വന്ത് വർമയുടെ വീട്ടിൽ പണം കണ്ടെത്തിയ സംഭവം; ഇംപീച്ച്‌മെന്റിന് ശുപാര്‍ശ നല്‍കി ചീഫ് ജസ്റ്റിസ്

ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ആരോപണവിധേയനായ ജസ്റ്റിസ് യശ്വന്ത് വര്‍മ്മയോട് മറുപടി തേടിയിരുന്നു.

Published

|

Last Updated

ന്യൂഡല്‍ഹി | അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വര്‍മയെ ഇംപീച്ച് ചെയ്യാന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ശുപാര്‍ശ ചെയ്തതായി റിപോര്‍ട്ട്.ഔദ്യോഗിക വസതിയില്‍ നിന്നും വന്‍ തോതില്‍ പണം കണ്ടെത്തിയതിനെ തുടര്‍ന്ന് യശ്വന്ത് വര്‍മ്മ അന്വേഷണം നേരിട്ടിരുന്നു.ഈ പശ്ചാത്തലത്തിലാണ് ഇംപീച്ച് ചെയ്യാന്‍ ശുപാര്‍ശ ചെയ്തത്.

ജസ്റ്റിസ് വര്‍മ്മയുടെ ഔദ്യോഗിക വസതിയില്‍ നോട്ടുകെട്ടുകള്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സുപ്രീംകോടതി നിയോഗിച്ച ആഭ്യന്തര അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ടും അതിന് ജസ്റ്റിസ് വര്‍മ നല്‍കിയ മറുപടിയും സഹിതമാണ് രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ചീഫ് ജസ്റ്റിസ് കത്തെഴുതിയത്.

ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ആരോപണവിധേയനായ ജസ്റ്റിസ് യശ്വന്ത് വര്‍മ്മയോട് മറുപടി തേടിയിരുന്നു. രാജി സമര്‍പ്പിക്കുക അല്ലെങ്കില്‍ കുറ്റവിചാരണ നേരിടേണ്ടി വരുമെന്ന കാര്യവും സൂചിപ്പിച്ചിരുന്നു. എന്നാല്‍ സംഭവത്തില്‍ തനിക്ക് പങ്കില്ലെന്ന നിലപാട് ആവര്‍ത്തിച്ച ജസ്റ്റിസ് വര്‍മ്മ, രാജിവെക്കാന്‍ തയ്യാറല്ലെന്നും അറിയിച്ചു. ഇതേത്തുടര്‍ന്നാണ് ചീഫ് ജസ്റ്റിസ് ഇംപീച്ച്മെന്റ് നടപടികള്‍ക്ക് ശുപാര്‍ശ ചെയ്തത്.

ഡല്‍ഹി ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ വസതിയില്‍ മാര്‍ച്ച് 14-ന് രാത്രിയാണ് തീപ്പിടിത്തമുണ്ടായത്.ഫയര്‍ഫോഴ്‌സ് എത്തി തീ അണക്കുന്നതിനിടെയാണ് ചാക്കുകളിലാക്കിയ നിലയില്‍ പണം കണ്ടെത്തിയത്.

Latest