Connect with us

Articles

പേ വിഷബാധ പ്രതിരോധിക്കാം

ഗോവയെ പേ വിഷമുക്തമാക്കിയ മിഷന്‍ റാബീസ് കേരളത്തില്‍ നടപ്പാക്കുമെന്ന ചര്‍ച്ചകളുയര്‍ന്നിരുന്നെങ്കിലും പദ്ധതി എവിടെയുമെത്തിയിട്ടില്ല. മൃഗങ്ങള്‍ക്ക് ഭക്ഷണത്തിലൂടെ നല്‍കാനാവുന്ന ഓറല്‍ വാക്സീന്‍ നിര്‍മാണത്തിന് വേണ്ടി ബജറ്റില്‍ പണം വകയിരുത്തിയെങ്കിലും പുരോഗതിയുണ്ടായില്ല. പേ വിഷബാധ വീണ്ടും വ്യാപകമായ ഈ ഘട്ടത്തില്‍ ഈ പദ്ധതികളെ പുനരുജ്ജീവിപ്പിക്കുക അനിവാര്യമാണ്.

Published

|

Last Updated

പേ വിഷബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന കൊല്ലം സ്വദേശിയായ ഏഴ് വയസ്സുകാരി ഇന്നലെയാണ് മരണപ്പെട്ടത്. കഴിഞ്ഞ ആഴ്ചയാണ് പേ വിഷബാധയേറ്റ് മലപ്പുറത്ത് അഞ്ചര വയസ്സുകാരിയുടെ ജീവന്‍ പൊലിഞ്ഞത്. ഈ വര്‍ഷം മാത്രം സംസ്ഥാനത്ത് പേ വിഷബാധയേറ്റ് മരിച്ചത് പതിമൂന്ന് ജീവനുകളാണെന്ന് കണക്കുകള്‍ പറയുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 102 ജീവനുകളും. നായയുടെ കടിയേറ്റ് കഴിഞ്ഞ വര്‍ഷം മാത്രം ചികിത്സ തേടിയത് 3.16 ലക്ഷം പേരാണ്. പേ വിഷ പ്രതിരോധത്തിന് മാത്രമായി കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനകം സംസ്ഥാനം ചെലവിട്ടത് 105 കോടിയോളം രൂപയാണെന്ന കണക്കുകളും ഇതിനിടെ പുറത്തുവന്നിരുന്നു.

മനുഷ്യരെ ബാധിക്കുന്ന ഏറ്റവും മാരകമായ ജന്തുജന്യരോഗമാണ് പേ വിഷബാധ. ഇതിന് കാരണമാകുന്നത് റാബീസ് വൈറസുകളാണ്. വവ്വാല്‍, പൂച്ച, പശു, ആട്, ചെന്നായ, കരടി, പന്നി, കഴുത തുടങ്ങിയ മൃഗങ്ങളിലും പേ വിഷബാധ കണ്ടുവരുന്നുണ്ടെങ്കിലും രോഗസാധ്യതയേറിയതും മനുഷ്യരിലേക്ക് എളുപ്പം പടര്‍ത്തുന്നതും നായകളാണ്. റാബീസ് ബാധയുള്ള നായയുടെ കടിയേല്‍ക്കുന്നതും ശരീര മുറിവുകളില്‍ നായ നക്കുന്നതും മനുഷ്യനില്‍ രോഗം വരുത്തും. പേ മൃഗത്തിന്റെ ഉമിനീര് മനുഷ്യന്റെ കണ്ണ്, മൂക്ക് എന്നിവക്കുള്ളിലേക്ക് പതിക്കുന്നതും രോഗം പകരാന്‍ കാരണമാകും.

റാബീസ് വൈറസ് ശരീരത്തിലുള്ള ഏതെങ്കിലുമൊരു ജീവി നായയെ കടിക്കുമ്പോള്‍ അവയുടെ ഉമിനീരിലുള്ള വൈറസ് നായയുടെ ശരീരത്തിലേക്ക് കടക്കുന്നു. അവ നായയുടെ മസ്തിഷ്‌കത്തിലെത്തുകയും കൂടുതല്‍ വൈറസുകളുണ്ടായി ഉമിനീരിലെത്തുകയും ചെയ്യുന്നു. നായയുടെ കടിയേല്‍ക്കുമ്പോള്‍ വൈറസ് മനുഷ്യരുടെ കോശങ്ങളിലെത്തും. വൈറസ് കോശങ്ങളെ ബാധിക്കാന്‍ ഇരുപത് മിനുട്ട് വരെയെടുക്കും. അതിനു ശേഷം രണ്ട് മണിക്കൂറിനകം കോശങ്ങളില്‍ ഇവ പെറ്റുപെരുകും. ഇതോടെ മുറിവില്‍ വൈറസുകള്‍ കൊണ്ട് നിറയുകയും ഇവ നാഡികളിലൂടെ മസ്തിഷ്‌കത്തിലെത്തുകയും ആവരണത്തില്‍ വീക്കമുണ്ടാക്കുകയും മരണത്തിലേക്ക് നയിക്കുകയും ചെയ്യും.

ഫലപ്രാപ്തി ശാസ്ത്രീയമായി തെളിയിക്കപ്പെട്ട പ്രതിരോധ വാക്സീനുകള്‍ തന്നെയാണ് പേ വിഷ പ്രതിരോധത്തിന്റെ പ്രധാന മാര്‍ഗം. ഒരു വര്‍ഷം മുതല്‍ മൂന്ന് വര്‍ഷം വരെ കാലാവധിയുള്ള പ്രതിരോധ വാക്സീനുകള്‍ കൈകാര്യം ചെയ്യുന്നതിലെ പാളിച്ചകളും കാലതാമസവുമാണ് വാക്സീനുകള്‍ പരാജയപ്പെടാനുള്ള മുഖ്യഹേതു. വൈറസിന്റെ ലക്ഷ്യസ്ഥാനമായ മസ്തിഷ്‌കത്തോടടുത്ത് സ്ഥിതി ചെയ്യുന്ന തല, മുഖം, കഴുത്ത് എന്നിവിടങ്ങളില്‍ കടിയേല്‍ക്കുന്നത് സ്ഥിതി ഗുരുതരമാക്കും. വളര്‍ത്തുമൃഗങ്ങള്‍ക്ക് മറ്റു മൃഗങ്ങളില്‍ നിന്ന് റാബീസ് വൈറസ് പകരാനിടയുണ്ട്.

രോഗവാഹകരായ വളര്‍ത്തുമൃഗങ്ങള്‍ക്ക് നിര്‍ബന്ധമായും കുത്തിവെപ്പെടുക്കണം. അവയോട് ഇടപഴകുന്നവരും വാക്സീനെടുക്കണം. വളര്‍ത്തുമൃഗങ്ങള്‍ക്ക് ആറ് മാസം പ്രായമായാല്‍ ആദ്യ കുത്തിവെപ്പും പിന്നീട് ഓരോ വര്‍ഷം ഇടവേളയില്‍ പ്രതിരോധ കുത്തിവെപ്പും നല്‍കണം. ലിംഗ, പ്രായ ഭേദമന്യേ ഉഷ്ണ രക്തമുള്ള ഏതൊരു ജീവിയും റാബീസ് വൈറസിന്റെ വാഹകരാകാനിടയുണ്ടെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. പേ വിഷബാധ വരുത്തുന്ന മൃഗങ്ങളുടെ കടിയേറ്റാല്‍ വാക്സീനെടുക്കുക അനിവാര്യമാണ്. വാക്സീനെടുക്കുന്നതോടെ ശരീരത്തില്‍ പേ വിഷ വൈറസിനെ പ്രതിരോധിക്കാന്‍ ശേഷിയുള്ള ആന്റിബോഡികള്‍ രൂപപ്പെടും.

പേ വിഷബാധ സംശയിക്കുന്ന മൃഗങ്ങളില്‍ നിന്ന് കടിയേറ്റാല്‍ ചെയ്യേണ്ട പ്രഥമ ശുശ്രൂഷക്ക് വാക്സീനോളം തന്നെ പ്രസക്തിയുണ്ട്. മുറിവേറ്റ ഭാഗം വെള്ളവും സോപ്പും ഉപയോഗിച്ച് പതിനഞ്ച് മിനുട്ട് നന്നായി കഴുകണം. പൈപ്പില്‍ നിന്ന് വെള്ളം തുറന്നുവിട്ട് കഴുകുന്നതാകും നല്ലത്. മുറിവില്‍ പുരണ്ട ഉമിനീരില്‍ മറഞ്ഞിരിക്കുന്ന അതിസൂക്ഷ്മാണുക്കളെ വലിയൊരവോളം നിര്‍വീര്യമാക്കാനിത് സഹായകമാകും.

ആന്റിറാബീസ് വാക്സീന്‍, ഇമ്മ്യൂണോഗ്ലോബുലിന്‍ എന്നിവയാണ് പ്രധാനമായി പേ വിഷ പ്രതിരോധ ചികിത്സക്ക് വേണ്ടി ഉപയോഗിക്കുന്നത്. പേ വിഷബാധ സംശയിക്കുന്ന മൃഗങ്ങളെ തൊടുക, ഭക്ഷണം കൊടുക്കുക എന്നിവ കാരണം വൈറസ് ബാധയേല്‍ക്കാനുള്ള സാധ്യത ഇല്ലാത്തതിനാല്‍ (കാറ്റഗറി 1) പ്രതിരോധ കുത്തിവെപ്പുകള്‍ നല്‍കേണ്ടതില്ല. സ്പര്‍ശമേറ്റ ശരീരഭാഗം ഒഴുകുന്ന ടാപ്പ് വെള്ളത്തില്‍ സോപ്പുപയോഗിച്ച് പതിനഞ്ച് മിനുട്ട് കഴുകിയാല്‍ മാത്രം മതിയാകും. തൊലിപ്പുറത്തുള്ള മാന്തല്‍, രക്തം വരാത്ത ചെറിയ പോറലുകള്‍ എന്നിവയെ കാറ്റഗറി രണ്ടില്‍ ആണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിന് പ്രതിരോധ കുത്തിവെപ്പ് അനിവാര്യമാണ്.

രക്തം പൊടിഞ്ഞ മുറിവുകള്‍, മുറിവുള്ള തൊലിപ്പുറത്ത് നക്കുക, ചുണ്ടിലോ വായിലോ നാക്കിലോ കണ്ണിലോ നക്കുക, കാട്ടുപൂച്ച, കടുവ, കരടി, പുലി, ചെന്നായ തുടങ്ങി വിവിധ വന്യമൃഗങ്ങളുടെ ആക്രമണം എന്നിവ ഏറെ അപകട സാധ്യത ഉള്ളതായതിനാല്‍ കാറ്റഗറി മൂന്നില്‍ ഉള്‍പ്പെടുത്തിയാണ് ചികിത്സ നല്‍കുന്നത്. ആന്റിറാബീസ് വാക്സീനോടൊപ്പം ഹ്യൂമന്‍ റാബീസ് ഇമ്മ്യൂണോഗ്ലോബുലിന്‍ കൂടി നിര്‍ബന്ധമായും എടുക്കണം. വൈറസിനെ വേഗത്തില്‍ നേരിട്ട് പ്രതിരോധിക്കാനുള്ള ശേഷി ഇമ്മ്യൂണോഗ്ലോബുലിനുണ്ട്. ആന്റി റാബീസ് വാക്സീന്‍ ശരീരത്തില്‍ പ്രവര്‍ത്തിച്ച് ആന്റിബോഡികള്‍ നിര്‍മിച്ചെടുക്കുന്ന കാലയളവിനുള്ളില്‍ തന്നെ ഇത് വൈറസുകളില്‍ നിന്ന് സുരക്ഷ ഉറപ്പാക്കും.

നായകള്‍ പൊതുവെ മനുഷ്യരുമായി ഇണങ്ങി ജീവിക്കുമെങ്കിലും അവരെ പ്രകോപിപ്പിച്ചാല്‍ കടിക്കാനുള്ള സാധ്യതയേറെയാണ്. ഭക്ഷണം കഴിക്കുക, ഉറങ്ങുക, രോഗാവസ്ഥയിലാകുക, കുഞ്ഞുങ്ങളുടെ സംരക്ഷണത്തിലേര്‍പ്പെടുക തുടങ്ങിയ സന്ദര്‍ഭങ്ങളില്‍ ശല്യപ്പെടുത്തുന്നത് അവരുടെ ആക്രമണ സ്വഭാവം വര്‍ധിപ്പിക്കും. ഇത്തരം സന്ദര്‍ഭങ്ങളില്‍ മൃഗങ്ങളില്‍ നിന്ന് പരമാവധി അകലം പാലിക്കണം.

പേ വിഷബാധ തടയാനായി അക്രമകാരികളായ നായകളെ നിയന്ത്രിക്കണം. വളര്‍ത്തു നായകളുടെ വാക്സീന്‍ ഉറപ്പു വരുത്തുന്നതോടൊപ്പം തെരുവ് നായകളെ പിടികൂടി വാക്സീന്‍ നല്‍കണം. തെരുവ് നായകളുടെ പ്രജനന നിയന്ത്രണത്തിനായി വന്ധ്യംകരണം സാര്‍വത്രികമാക്കണം. പൊതുജനങ്ങള്‍ക്കും കുട്ടികള്‍ക്ക് വിശേഷിച്ചും ബോധവത്കരണം നടത്തുകയും വേണം. ഒരു മാസത്തിനിടെ സംസ്ഥാനത്ത് പേ വിഷബാധയാല്‍ മൂന്ന് കുട്ടികളാണ് മരണപ്പെട്ടതെന്നോര്‍ക്കണം. മൃഗങ്ങളുടെ കടിയേറ്റാല്‍ ഉടന്‍ തന്നെ വൈദ്യസഹായം തേടുകയും പ്രതിരോധ കുത്തിവെപ്പെടുത്ത് സുരക്ഷിതരാകുകയും ചെയ്യുക.

ഗോവയെ പേ വിഷമുക്തമാക്കിയ മിഷന്‍ റാബീസ് കേരളത്തില്‍ നടപ്പാക്കുമെന്ന ചര്‍ച്ചകളുയര്‍ന്നിരുന്നെങ്കിലും പദ്ധതി എവിടെയുമെത്തിയിട്ടില്ല. മൃഗങ്ങള്‍ക്ക് ഭക്ഷണത്തിലൂടെ നല്‍കാനാവുന്ന ഓറല്‍ വാക്സീന്‍ നിര്‍മാണത്തിന് വേണ്ടി ബജറ്റില്‍ പണം വകയിരുത്തിയെങ്കിലും പുരോഗതിയുണ്ടായില്ല. പേ വിഷബാധ വീണ്ടും വ്യാപകമായ ഈ ഘട്ടത്തില്‍ ഈ പദ്ധതികളെ പുനരുജ്ജീവിപ്പിക്കുക അനിവാര്യമാണ്. അതിലൂടെ മാത്രമേ ഇന്ത്യയെ പേ വിഷമുക്ത രാജ്യമായി മാറ്റണമെന്ന സ്വപ്നം നമുക്ക് സാക്ഷാത്കരിക്കാനാകൂ.

 

Latest