Connect with us

Kerala

കേരള സ്റ്റോറി: രാജ്യവിരുദ്ധ ശക്തികളുടെ പങ്ക് അന്വേഷിക്കണമെന്ന് എസ് വൈ എസ്

സിനിമക്ക് രാജ്യത്തെ തിയേറ്ററുകളില്‍ പ്രദര്‍ശനാനുമതി നല്‍കരുതെന്ന് എസ് വൈ എസ് സംസ്ഥാന കമ്മിറ്റി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളോട് ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കി.

Published

|

Last Updated

തിരുവനന്തപുരം | ഇസ്ലാം ഭീതി വളര്‍ത്തി ജനങ്ങളെ സാമുദായികമായി പിളര്‍ത്താനും കേരളത്തെ അപകീര്‍ത്തിപ്പെടുത്താനുമായി പടച്ചുണ്ടാക്കിയ കേരള സ്റ്റോറി സിനിമക്ക് രാജ്യത്തെ തിയേറ്ററുകളില്‍ പ്രദര്‍ശനാനുമതി നല്‍കരുതെന്ന് എസ് വൈ എസ് സംസ്ഥാന കമ്മിറ്റി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളോട് ആവശ്യപ്പെട്ടു. ഇക്കാര്യമുന്നയിച്ച് എസ് വൈ എസ് നേതാക്കള്‍ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കി.

സുപ്രീം കോടതിയും കേന്ദ്ര അന്വേഷണ ഏജന്‍സികളും തള്ളിക്കളഞ്ഞ ലൗ ജിഹാദ് ഉണ്ടെന്ന് സ്ഥാപിക്കുന്നതോടൊപ്പം അതിന് സംഘടിതമായ ശ്രമങ്ങളുണ്ടെന്ന് വരുത്തിത്തീര്‍ക്കുകയാണ് സിനിമ. സിനിമ പറയുന്ന സംഘടിത ശ്രമം കണ്ടെത്താന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് കഴിയാത്തത് എന്തുകൊണ്ടാണ്. 32,000 മലയാളി യുവതികളെ ഇസ്ലാമിലേക്ക് മതം മാറ്റി ഐ എസ് എസ് കേന്ദ്രത്തിലേക്ക് കടത്തി എന്നാണ് സിനിമ ആരോപിക്കുന്നത്. ഇത്രയേറെ ആളുകളെ കടത്തിക്കൊണ്ടു പോയിട്ടും ഒന്നും ചെയ്യാന്‍ കഴിയാത്ത ഭരണകൂടമാണ് രാജ്യത്ത് നിലവിലുള്ളത് എന്ന ആരോപണം കൂടിയാണ് അടിസ്ഥാനപരമായി സിനിമ ഉന്നയിക്കുന്നത്.

സര്‍ക്കാരും അന്വേഷണ ഏജന്‍സികളും ഒന്നിനും കൊള്ളാത്തവരാണ് എന്ന പ്രചാരണം രാജ്യവിരുദ്ധ ശക്തികള്‍ക്കാണ് ഊര്‍ജം പകരുക. അത്തരം ഇന്ത്യാവിരുദ്ധ മനോഭാവം പുലര്‍ത്തുന്ന വിധ്വംസക ശക്തികളുടെ ഫണ്ട് ഉപയോഗിച്ചാണോ ഈ സിനിമ നിര്‍മിച്ചത് എന്ന് കേന്ദ്രം അന്വേഷിക്കണം. ഈ സിനിമ രാജ്യത്തെ ഹൈന്ദവ, ക്രൈസ്തവ കുടുംബങ്ങളിലെ പെണ്‍കുട്ടികളെ സംശയമുനയില്‍ നിര്‍ത്തുകയാണ്. അവര്‍ പ്രണയ ചാപല്യങ്ങളില്‍ പെട്ട് തീവ്രവാദികള്‍ക്കൊപ്പം ചേരാന്‍ സന്നദ്ധമായി നില്‍ക്കുകയാണ് എന്ന് ധ്വനിപ്പിക്കുന്നത് അവരുടെ ബൗദ്ധിക നിലവാരത്തെയും വിദ്യാഭ്യാസ മികവിനെയും അപഹസിക്കുന്ന നടപടിയാണ്.

രണ്ടു പ്രധാന മതസമുദായങ്ങളിലെ കുടുംബങ്ങളെ ഇങ്ങനെ ആക്ഷേപിക്കുന്നത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ സര്‍ക്കാര്‍ വകവെച്ചു നല്‍കരുത്. രാജ്യത്തെ ഒരു സ്‌ക്രീനും ഇത് പ്രദര്‍ശിപ്പിക്കാതിരിക്കാനും ഓണ്‍ലൈന്‍ മാധ്യമങ്ങളിലടക്കം ഇത് പ്രചരിപ്പിക്കാതിരിക്കാനുമുള്ള നടപടികള്‍ കേന്ദ്രം സ്വീകരിക്കണമെന്നും കേരളത്തെയാണ് മുഖ്യമായി ലക്ഷ്യമിടുന്നതെന്നതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേകമായി ഈ വിഷയത്തില്‍ ഇടപെടണമെന്നും എസ് വൈ എസ് ആവശ്യപ്പെട്ടു.

സയ്യിദ് ത്വാഹ സഖാഫി അധ്യക്ഷത വഹിച്ചു. ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, എം അബൂബക്കര്‍ മാസ്റ്റര്‍, സ്വാദിഖ് സഖാഫി പെരിന്താറ്റിരി, ബഷീര്‍ പറവന്നൂര്‍, എം എം ഇബ്റാഹീം, ആര്‍ പി ഹുസൈന്‍, സിദ്ധീഖ് സഖാഫി നേമം ചര്‍ച്ചയില്‍ പങ്കെടുത്തു.

 

Latest