National
ജസ്റ്റിസ് സൂര്യ കാന്ത് ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
രാഷ്ട്രപതി ഭവനില്‍ വെച്ചുനടന്ന സത്യപ്രതിജ്ഞാച്ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു.
ന്യൂഡല്‍ഹി| രാജ്യത്തിന്റെ 53-ാം ചീഫ് ജസ്റ്റിസായി സൂര്യ കാന്ത് ചുമതലയേറ്റു. രാവിലെ 10മണിയോടെ രാഷ്ട്രപതി ഭവനില്‍ വെച്ചുനടന്ന സത്യപ്രതിജ്ഞാച്ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു. ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ചടങ്ങില്‍ ഭൂട്ടാന്‍, ശ്രീലങ്ക, മൗറീഷ്യസ്, കെനിയ, മലേഷ്യ, നേപ്പാള്‍ രാജ്യങ്ങളില്‍ നിന്നുള്‍പ്പെടെ 12 ഓളം വിദേശ രാജ്യങ്ങളിലെ പരമോന്നത കോടതികളില്‍നിന്നുള്‍പ്പെടെ പ്രതിനിധികള്‍ പങ്കെടുത്തു. ജസ്റ്റിസ് സൂര്യകാന്ത് 2027 ഫെബ്രുവരി ഒന്‍പത് വരെ ചീഫ് ജസ്റ്റിസ് പദവിയില്‍ തുടരും.
ആർട്ടിക്കിൾ 370 റദ്ദാക്കൽ ശരിവെച്ചതുള്‍പ്പെടെ ഒട്ടേറെ സുപ്രധാന വിധികള്‍ പറഞ്ഞ ബെഞ്ചുകളിൽ അംഗമായിരുന്നു ജസ്റ്റിസ് സൂര്യകാന്ത്. ബിഹാര്‍ എസ്‌ഐആറില്‍ കരട് പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടവരുടെ വിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന ഉത്തരവ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന്റേതാണ്. ഹരിയാനയില്‍ നിന്നു സുപ്രിംകോടതി ചീഫ് ജസ്റ്റിസ് പദവിയിലെത്തുന്ന ആദ്യ വ്യക്തിയാണ് ജസ്റ്റിസ് സൂര്യകാന്ത്.

