International
ഫുകുഷിമ ദുരന്തത്തിനു ശേഷം ലോകത്തിലെ ഏറ്റവും വലിയ ആണവ നിലയത്തിന്റെ പ്രവര്‍ത്തനം പുനഃരാരംഭിച്ച് ജപ്പാന്‍
15 വര്‍ഷത്തിനു ശേഷമാണ് റിയാക്ടര്‍ പ്രവര്‍ത്തനം പുനഃരാരംഭിച്ചത്.
ടോക്കിയോ | 2011ലെ ഫുകുഷിമ ദുരന്തത്തിനു ശേഷം അടച്ചിട്ടിരുന്ന ലോകത്തിലെ ഏറ്റവും വലിയ ആണവ നിലയത്തിന്റെ പ്രവര്‍ത്തനം പതിനഞ്ച് വര്‍ഷത്തിനു ശേഷം ജപ്പാന്‍ പുനഃരാരംഭിച്ചു. 2011-ല്‍ ഉണ്ടായ വലിയ ഭൂകമ്പവും സുനാമിയുമാണ് ഫുകുഷിമയില്‍ ആണവ ദുരന്തത്തിന് കാരണമായത്. ചരിത്രത്തിലെ ഏറ്റവും മോശം ആണവ ദുരന്തങ്ങളിലൊന്നായാണ് ഇത് കണക്കാക്കപ്പെടുന്നത്. ഇതേ തുടര്‍ന്ന് രാജ്യത്തെ 54 റിയാക്ടറുകളും അടച്ചുപൂട്ടുകയായിരുന്നു. ഫുകുഷിമ നമ്പര്‍ 1 ആണവ നിലയം തകര്‍ന്നതിനെ തുടര്‍ന്ന് 2012 ല്‍ അടച്ചുപൂട്ടുകയും റേഡിയേഷനില്‍ നിന്ന് സംരക്ഷിക്കുന്നതിനുള്ള പ്രതിരോധ നടപടികളുടെ ഭാഗമായി ഒരുലക്ഷത്തിലധികം ആളുകളെ അവരുടെ വീടുകളില്‍ നിന്ന് ഒഴിപ്പിക്കുകയും ചെയ്തിരുന്നു.
ഊര്‍ജ ഇറക്കുമതിയെ വളരെയധികം ആശ്രയിച്ചിരുന്ന ജപ്പാന്‍ നേരത്തെ തന്നെ ആണവോര്‍ജ പദ്ധതിയിലൂടെയായിരുന്നു ഊര്‍ജ മേഖലയില്‍ സ്ഥിരത കൈവരിച്ചിരുന്നത്. തങ്ങളുടെ 33 പ്രവര്‍ത്തനക്ഷമമായ റിയാക്ടറുകളില്‍ 15 എണ്ണമാണ് നിലവില്‍ ജപ്പാന്‍ പുനരാരംഭിച്ചിരിക്കുന്നത്. 2050-ഓടെ ആഗോള ആണവോര്‍ജ ശേഷി ഇരട്ടിയിലധികം വര്‍ധിക്കുമെന്നാണ് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി കണക്കാക്കുന്നത്. സൗരോര്‍ജം, കാറ്റ് തുടങ്ങിയ പുനരുപയോഗ ഊര്‍ജത്തേക്കാള്‍ വിശ്വസനീയവും ജപ്പാനിലെ പര്‍വതപ്രദേശങ്ങള്‍ക്ക് ഏറ്റവും അനുയോജ്യവുമായതിനാല്‍ ഊര്‍ജ കമ്പനികള്‍ ആണവോര്‍ജത്തിനായി സമ്മര്‍ദം ശക്തമാക്കിയതോടെയാണ് ആണവ നിലയപ്രവര്‍ത്തങ്ങള്‍ പുനഃരാരംഭിച്ചതെന്ന് പ്രധാനമന്ത്രി സനേ തകായിച്ചി പറഞ്ഞു
ടോക്കിയോയില്‍ നിന്ന് ഏകദേശം 220 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറായി നിഗറ്റ പ്രിഫെക്ചറില്‍ സ്ഥിതി ചെയ്യുന്നതും മൊത്തത്തില്‍ ഏഴ് റിയാക്ടറുകളുള്ളതുമായ കാഷിവാസാക്കി-കരിവയാണ് ജപ്പാനിലെ ഏറ്റവും വലിയ ആണവ നിലയം. ദുരന്തത്തിന് മുമ്പ് ജപ്പാന്റെ വൈദ്യുതിയുടെ ഏകദേശം 30 ശതമാനവും ആണവോര്‍ജമായിരുന്നു ഉപയോഗിച്ചിരുന്നത്. 2030 ആകുമ്പോഴേക്കും അത് 50 ശതമാനമാക്കാനാണ് അവര്‍ പദ്ധതിയിട്ടിരുന്നത്. 2040 ആകുമ്പോഴേക്കും രാജ്യത്തിന്റെ വൈദ്യുതി ആവശ്യങ്ങളുടെ 20 ശതമാനം ആണവ മേഖലയില്‍ നിന്ന് ലഭിക്കുമെന്നാണ് ജപ്പാന്‍ പ്രതീക്ഷിക്കുന്നത്.



