Connect with us

International

ഇറാന്‍ ബാലസ്റ്റിക് മിസൈല്‍ ആക്രമണത്തില്‍ ഇസ്‌റാഈലില്‍ കനത്ത നാശം

ജറുസലേമില്‍ സിനഗോഗ് തകര്‍ന്നു 9 പേര്‍ കൊല്ലപ്പെട്ടു 40 പേര്‍ക്ക് പരിക്ക്

Published

|

Last Updated

ജറുസലേം | ഇറാന്‍ ഇന്നലെ അര്‍ധ രാത്രിയോടെ നടത്തിയ അതിശക്തമായ ബാലസ്റ്റിക് മിസൈല്‍ ആക്രമണത്തില്‍ ഇസ്‌റാഈലില്‍ കനത്ത നാശം. ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തില്‍ ജറുസലേമില്‍ സിനഗോഗ് തകര്‍ന്നു. 9 പേര്‍ കൊല്ലപ്പെടുകയും 40 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയെ കൊലപ്പെടുത്തിയതിനുള്ള ഇറാന്റെ ശക്തമായ തിരിച്ചടിയില്‍ ഇസ്‌റാഈല്‍ നടുങ്ങി.

പടിഞ്ഞാറന്‍ ജറുസലേമിലെ ജനവാസ കേന്ദ്രത്തില്‍ ബാലിസ്റ്റിക് മിസൈല്‍ നേരിട്ട് പതിച്ചതാണ് ആക്രമണത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചത്. ശനിയാഴ്ച ആരംഭിച്ച സംഘര്‍ഷത്തിന് ശേഷം ഇസ്‌റാഈലിനുള്ളില്‍ സംഭവിക്കുന്ന ഏറ്റവും വലിയ നാശനഷ്ടമാണിത്. ജറുസലേമില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയുള്ള ജനവാസ മേഖലയിലെ പാര്‍പ്പിട സമുച്ചയത്തിന് മുകളിലാണ് മിസൈല്‍ നേരിട്ട് പതിച്ചതെന്നാണ് വിവരം. ആക്രമണത്തില്‍ കെട്ടിടത്തിന്റെ ഒരു ഭാഗം പൂര്‍ണ്ണമായി തകരുകയും സമീപത്തെ സിനഗോഗിനും ബോംബ് ഷെല്‍ട്ടറിനും കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു.

നാല്‍പ്പതോളം പേര്‍ക്ക് പരിക്കേറ്റതായും ഇതില്‍ നാല് വയസ്സുള്ള കുട്ടിയടക്കം നാല് പേരുടെ നില അതീവ ഗുരുതരമാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അമേരിക്ക-ഇസ്‌റാഈല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ആയത്തുള്ള അലി ഖംനഈയുടെ മരണത്തിന് പ്രതികാരമായി ഇറാന്‍ നടത്തുന്ന ‘ഓപ്പറേഷന്‍ ട്രൂ പ്രോമിസ്’ എന്ന സൈനിക നീക്കത്തിന്റെ ഭാഗമായാണ് ഈ ആക്രമണം.

ഇറാന്റെ മിക്ക മിസൈലുകളെയും പ്രതിരോധ സംവിധാനങ്ങള്‍ തകര്‍ക്കുന്നുണ്ടെങ്കിലും എല്ലാത്തിനെയും തടയാന്‍ കഴിയില്ലെന്ന് ഇസ്‌റാഈല്‍ സൈന്യം ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. നിലവിലെ സാഹചര്യത്തില്‍ ഇസ്‌റാഈലിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിക്കുകയും പഠനം ഓണ്‍ലൈന്‍ വഴിയാക്കുകയും ചെയ്തിട്ടുണ്ട്. തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കൂടുതല്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് കണ്ടെത്താന്‍ അത്യാധുനിക ഉപകരണങ്ങള്‍ ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

 

Latest