National
ഹാഫിസ് മുഹമ്മദ് സയീദിനെ വിട്ടുകിട്ടാൻ സമ്മർദം ശക്തമാക്കി ഇന്ത്യ
ഹാഫിസിനെ കൈമാറാനുള്ള നിയമനടപടികൾ ആരംഭിക്കണമെന്ന് പാകിസ്താൻ സർക്കാറിനോട് ആവശ്യപ്പെട്ടതായി വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി

ന്യൂഡൽഹി | നിരോധിത ഭീകരസംഘടനയായ ലഷ്‌കർ- ഇ- ത്വയിബയുടെ സ്ഥാപകനും 2008ലെ മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനുമായ ഹാഫിസ് മുഹമ്മദ് സയീദിനെ വിട്ടുകിട്ടാൻ സമ്മർദം ശക്തമാക്കി ഇന്ത്യ. ഹാഫിസിനെ കൈമാറാനുള്ള നിയമനടപടികൾ ആരംഭിക്കണമെന്ന് പാകിസ്താൻ സർക്കാറിനോട് ആവശ്യപ്പെട്ടതായി വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. എൻ ഐ എ രജിസ്റ്റർ ചെയ്ത കേസുകളിലെ വിചാരണക്കായി ഇയാളെ വേണമെന്നാണ് അറിയിച്ചിട്ടുള്ളത്.
ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിലുള്ള ഭീകരനാണ് ഹാഫിസ് സയീദ്. ഇരു രാജ്യങ്ങളും തമ്മിൽ കുറ്റവാളി കൈമാറ്റം സംബന്ധിച്ച ഉടമ്പടി ഇല്ലാത്തതിനാലും ഭീകരരെ സംരക്ഷിക്കുന്ന പാകിസ്താന്റെ നയം മൂലവും അയാളെ കൈമാറാൻ അവർ ഒരുക്കമായിരുന്നില്ല.
ഭീകരനായി ഐക്യരാഷ്‌ട്ര സംഘടന പ്രഖ്യാപിച്ച ഹാഫിസ് സയീദിന്‍റെ തലയ്ക്കു 10 ദശലക്ഷം ഡോളറാണു വിലയിട്ടിരിക്കുന്നത്. ഇയാളുടെ ആസൂത്രണത്തിൽ കടൽ കടന്നെത്തിയ 10 അംഗ ഭീകരസംഘം 2008 നവംബർ 26നു മുംബൈയിൽ താജ് ഹോട്ടൽ അടക്കം പലേടത്തും നടത്തിയ ഭീകരാക്രമണത്തിൽ വിദേശ പൗരന്മാരടക്കം 166 പേരാണു കൊല്ലപ്പെട്ടത്.
യുഎൻ ആഗോള ഭീകരനായി പ്രഖ്യാപിച്ചതിനെ തുടർന്ന് 2019 മുതൽ ഇയാൾ പാക്കിസ്ഥാനിലെ ജയിലിലാണെന്നാണു പറയപ്പെടുന്നത്. എന്നാൽ, വീട്ടുതടങ്കലിൽ സ്വതന്ത്രനായി കഴിയുകയാണെന്നും റിപ്പോർട്ടുണ്ട്.