Connect with us

From the print

"ഇന്ത്യ' സീറ്റ് വിഭജനം; സോണിയ ഇടപെടുന്നു

പശ്ചിമ ബംഗാളിലെ കോൺഗ്രസ്സ്, തൃണമൂൽ കോൺഗ്രസ്സ് സീറ്റ് വിഭജനം പരിഹരിക്കാനാകാത്ത വിധം പ്രതിസന്ധിയിലേക്ക് നീങ്ങുന്നതിനിടെയാണ് സോണിയയെ ഇടപെടുവിച്ച് പരിഹാരത്തിന് എ ഐ സി സി ശ്രമിക്കുന്നത്.

Published

|

Last Updated

ന്യൂഡൽഹി| പശ്ചിമ ബംഗാളിൽ ഇന്ത്യ മുന്നണിയുടെ സീറ്റ് വിഭജന ചർച്ചകൾക്കായി കോൺഗ്രസ്സ് മുൻ അധ്യക്ഷ സോണിയാ ഗാന്ധി നേരിട്ട് ഇടപെടാനൊരുങ്ങുന്നു. മമതാ ബാനർജി അടുത്തയാഴ്ച ഡൽഹിയിലെത്തുമ്പോൾ സോണിയ ഗാന്ധി കൂടിക്കാഴ്ചക്ക് അ വസരം തേടുമെന്ന് കോൺഗ്രസ്സ് വൃത്തങ്ങൾ വ്യക്തമാക്കി. പശ്ചിമ ബംഗാളിലെ കോൺഗ്രസ്സ്, തൃണമൂൽ കോൺഗ്രസ്സ് സീറ്റ് വിഭജനം പരിഹരിക്കാനാകാത്ത വിധം പ്രതിസന്ധിയിലേക്ക് നീങ്ങുന്നതിനിടെയാണ് സോണിയയെ ഇടപെടുവിച്ച് പരിഹാരത്തിന് എ ഐ സി സി ശ്രമിക്കുന്നത്.

ഈമാസം അഞ്ച്, ആറ് തീയതികളിൽ മമത ഡൽഹിയിലുണ്ടാകുമെന്നും സോണിയയും മമതയും തമ്മിലുള്ള വ്യക്തി ബന്ധത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ചർച്ചയെന്നുമാണ് കോൺഗ്രസ്സ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

അതേസമയം, ഇതുവരെ അത്തരമൊരു കൂടിക്കാഴ്ച ക്രമീകരിച്ചിട്ടില്ലെന്നാണ് മമത വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസം കോൺഗ്രസ്സിനെതിരെ അതിരൂക്ഷ വിമർശനം അവർ ഉയർത്തിയിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സിന് 40 സീറ്റുപോലും ലഭിക്കില്ലെന്നാണ് മമത പറഞ്ഞത്.

കോൺഗ്രസ്സ് രാജ്യത്താകെയുള്ള 300 സീറ്റുകളിൽ മത്സരിക്കാൻ പോകുന്നുവെന്ന റിപോർട്ടിനോട് പ്രതികരിക്കുകയായിരുന്നു അവർ. അതേസമയം, മമതയുടെ പ്രതികരണത്തോട് കരുതലോടെയാണ് എ ഐ സി സി നേതൃത്വം പ്രതികരിച്ചത്. നടക്കാൻ പോകുന്നത് പ്രാദേശിക തിരഞ്ഞെടുപ്പല്ലെന്ന് തിരിച്ചറിയണമെന്നും ബി ജെ പിക്കെതിരായ പോരാട്ടമാണ് പ്രധാന അജൻഡയെന്നും കോൺഗ്രസ്സ് നേതാവ് ജയ്റാം രമേശ് പറഞ്ഞു.
മമത ബാനർജി ഇന്ത്യ മുന്നണിയുടെ ഭാഗമാണെന്നാണ് തങ്ങൾ ഇപ്പോഴും കരുതുന്നത്. ബി ജെ പിക്കെതിരെ പോരാടുക എന്നതിനാണ് മുൻഗണനയെന്നാണ് അവർ തന്നെ അവകാശപ്പെടുന്നത്. അതിനാൽ എല്ലാവരും ഒരുമിച്ച് നിൽക്കുന്നതാണ് നല്ലതെന്നാണ് തങ്ങൾ കരുതുന്നത്.
പാറ്റ്നയിലും ബെംഗളൂരുവിലും മുംബൈയിലും നമ്മൾ ഒരുമിച്ചിരുന്നു. പക്ഷേ ഇപ്പോൾ എന്തോ സംഭവിച്ചതായി തോന്നുന്നു. ആദ്യം ശിവസേന മാറി നിന്നു. പിന്നീട് നിതീഷ് കുമാർ, ഇപ്പോൾ മമതാ ബാനർജിയും ഇതേ അഭിപ്രായ പ്രകടനം നടത്തുന്നുവെന്നും ജയ്റാം രമേശ് പറഞ്ഞു.

Latest