Kerala
പാക് ഇന്ത്യ സംഘര്‍ഷം; കാസർകോട് ജില്ലയിലെ മൂന്നു കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് സുരക്ഷ വര്‍ധിപ്പിച്ചു
സംഘര്‍ഷം തുടരവെ കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് അടിയന്തരയോഗം വിളിച്ചു.

കാസര്‍കോട് | പാക് ഇന്ത്യ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ കാസര്‍കോട് ജില്ലയിലും അതീവ ജാഗ്രത നിര്‍ദേശം.മൂന്നു കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കാണ് സുരക്ഷ വര്‍ധിപ്പിച്ചത്. കാസര്‍കോട് സീതാംഗോളിയില്‍ പ്രവര്‍ത്തിക്കുന്ന യുദ്ധവിമാനങ്ങളുടെ ഭാഗങ്ങള്‍ നിര്‍മിക്കുന്ന എച്ച് എ എല്‍,ചൗക്കിയിലുള്ള സിപിസിആര്‍ഐ, പെരിയയിലെ കേന്ദ്ര കേരള സര്‍വ്വകലാശാല തുടങ്ങിയവക്കാണ് പോലീസ് കാവലും നിരീക്ഷണവും ശക്തമാക്കിയത്.
അതേസമയം സംഘര്‍ഷം തുടരവെ കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് അടിയന്തരയോഗം വിളിച്ചു. സംയുക്ത സൈനിക മേധാവി, മൂന്നു സേനാ തലവന്മാര്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിക്കും. പാകിസ്ഥാന്‍ ഇന്നലെ നടത്തിയ ആക്രമണവും ഇന്ത്യയുടെ പ്രത്യാക്രമണവും അടക്കമുള്ള കാര്യങ്ങള്‍ വിശകലനം ചെയ്യും.
ഇന്ത്യ- പാക് സംഘര്‍ഷത്തില്‍ ഇന്നലെയുണ്ടായ സംഭവവികാസങ്ങള്‍ രാജ്യത്തെ അറിയിക്കാനായി വിദേശകാര്യമന്ത്രാലയവും പ്രതിരോധ മന്ത്രാലയവും വാര്‍ത്താ സമ്മേളനം നടത്തും. പാക് ആക്രമണവും ഇന്ത്യയുടെ തിരിച്ചടിയും സര്‍ക്കാര്‍ വാര്‍ത്താസമ്മേളനത്തില്‍ വിശദമാക്കുമെന്നാണ് അറിയുന്നത്.